മൂന്നാര്‍: മൂന്നാര്‍ ടൗണിലും പരിസരത്തും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മൂന്നാര്‍ പോലീസും എക്സൈസും ഇന്നലെ നടത്തിയ രണ്ടുപരിശോധനയില് 1.835 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. എക്സൈസ് നടത്തിയ പരിശോധനയില്‍ തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി സുബ്ബയ്യ (60) ഒന്നരകിലോ കഞ്ചാവുമായും, ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ണന് ദേവന് കമ്പനി പള്ളിവാസല്‍ എസ്റ്റേറ്റില്‍ പവര്‍ഹൗസ് ഡിവഷനില്‍ താമസിക്കുന്ന രമേഷ് (35) മാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ജുമാ മസ്ജിദിന് സമീപത്ത് കഞ്ചാവ് പ്രതികളെ കണ്ടെത്തുന്നതിന് എക്സൈസ് സംഘം നടത്തിയ ഓപ്പറേഷന് നാട്ടുകാരുടെ ഇടപെടല്‍മൂലം പാളിയിരുന്നു. വേഷംമാറിയെത്തിയ എക്സൈസ് ഗാര്‍ഡ് പള്ളിക്ക് സമീപത്ത് കഞ്ചാവ് വാങ്ങുന്നതിനായി മൂന്നുദിവസം എത്തിയിരുന്നു. ഒരു ദിവസം അസമയത്ത് ഇയാള്‍ പള്ളിക്ക് സമീപത്തെത്തി ഫോണില്‍ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെടുകയും സംഭവം പള്ളികമ്മറ്റിക്കാര് മുഖേന മൂന്നാര്‍ പോലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടിയതാണ് ഓപ്പറേഷന് പാളാന്‍ കാരണം. തുടര്‍ന്ന് രാത്രിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്നാര്‍ മാട്ടുപ്പെട്ടി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് ഒന്നരകിലോ കഞ്ചാവുമായി സുബ്ബയ്യ പിടിയിലായത്. സ്കൂള്‍ കുട്ടികള്‍ക്ക് തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചുനല്കിയതിന് രണ്ടുമാസം മുമ്പ് എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. 200 പൊതി കഞ്ചാവാണ് ഇയാളില്‍ നിന്നും സംഘം കണ്ടെത്തിയത്. ഒരുപൊതിക്ക് 500 രൂപ നിരക്കില്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനിടെയാണ് പിടികൂടിയത്. ജാമ്യത്തിലിറിങ്ങിയ ഇയാള്‍ വീണ്ടും വില്പന തുടരുകയായിരുന്നു. മൂന്നാര്‍ ടൗണിലെ ചില ചായക്കടയിലെ ജീവനക്കാര്‍ ഇടനിലക്കാരായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു രമേഷിനെ പിടികൂടിയത്. ഡോഗ് സ്ക്വാഡ് ബ്രൂസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ മണിയെന്നയാള്‍ ഒരുപൊതി കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ നല്ലതണ്ണിറോഡിലെ ചായക്കടയില്‍ ബ്രൂസിന്റെ സഹായത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രമേഷിന്റെ പക്കല്‍ നിന്നും മുന്നുപൊതി കഞ്ചാവ് കണ്ടെത്തിയത്. ചായതട്ടിന് താഴെയുള്ള ഗ്യാസ് സിലണ്ടറിനു മുകളില്‍ തുണികൊണ്ട് മറച്ചനിലയില്‍ രണ്ടുപൊതിയും, മൂന്നാര്‍ ജുമാ മസ്ജിത്തിന് സമീപത്തെ വീട്ടില്‍ നിന്നും ഒരുപൊതിയുമാണ് കണ്ടെത്തിയത്. മൊത്തം 35 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വര്‍ഷങ്ങളായി കടയില്‍ ചായമാസ്റ്ററായി ജോലിചെയ്തിരുന്ന രമേഷ് ഉടമയറിയാതെയാണ് കഞ്ചാവ് കച്ചവടം നടത്തിവന്നത്. ദേവികുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ബി. ബിനുവിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍ അനുബാവു. ബി, സിവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മീരാന്‍ കെ.എസ്, സുരേഷ് കെ.എം, അനീഷ്.എസ്, യൂസഫ്.പി, ഡ്രൈവര്‍ ഷിജോ അഗസ്റ്റിന് എന്നിവരുടെ സംഘവും, മൂന്നാര്‍ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസുകാരായ വേണുഗോപാല്‍, അനീഷ്, ജോബിന്, ഡ്രൈവര്‍ തോമസ്, സ്പെഷ്യല്‍ ബ്രാഞ്ചിലെ ഓഫീസര്‍ സദീഷ്, ഡോഗ് സക്വാഡിലെ പ്രജീഷ്, സോദി എന്നിവരുമാണ് വിവിധ പരിശോധനയില്‍ പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: