സഫമോളുടെയും അസ്മാബിയുടെയും ജീവിതകഥ കണ്ണുനനയിക്കുന്നതാണ്. ഒരര്‍ത്ഥത്തില്‍ സഫമോള് വികസനവെപ്രാളത്തിന്റെ ഇരയാണ്. അതുമല്ലെങ്കില്‍ സമൂഹത്തിന്റെ മാനുഷിക മുഖം നഷ്ടമായതിന്റെ വേദനിപ്പിക്കുന്ന സത്യമാണ്. സ്വന്തം കണ്ണിനെ കാത്തുസൂക്ഷിക്കുന്നതിലും കൂടുതല്‍ ശ്രദ്ധയോടെ വളര്‍ത്തിയ സഫമോള് ജീവിതത്തില്‍ നിന്നില്ലാതാകുമ്പോള് അസ്മാബിയുടെ മാനസികനില തെറ്റാതിരിക്കുന്നതെങ്ങനെയാണ്?. ഉമ്മറത്തൂടെ വണ്ടിപോകുന്ന വികസനവിപ്ലവത്തിന്റെ കാലം അക്ബറെന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ദുരന്തങ്ങള്‍മാത്രം കൊണ്ടുവന്നു. അയാളെങ്ങനെ പടച്ചോനെ (ദൈവത്തെ) വിളിക്കാതിരിക്കും? അയാളുടെ ജീവിതത്തില്‍ ദൈവം പ്രധാനകഥാപാത്രമായി. ഇതെല്ലാം പടച്ചോന്റെ കളികളാണെന്ന് സമാധാനിക്കുകയല്ലാതെ, കുഞ്ഞ് നഷ്ടമായ ദുഃഖത്തില്‍, അതല്ലെങ്കില്‍ മാനസികനില തകരാറിലായ ഭാര്യയെ കാണുമ്പോഴുള്ള ദുഃഖത്തില്‍ ജീവിതം വിട്ടുകളയുന്നതാണോ ഉചിതം? പടച്ചോന് ജീവിത ചിത്രങ്ങള്‍ വരയ്ക്കുകയാണ്. നാം പരമകാരുണികനായ ഈശ്വരന് വരയ്ക്കുന്ന ചിത്രങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. പടച്ചോന്റെ ചിത്രപ്രദര്‍ശനം കണ്ടും അനുഭവിച്ചും ജീവിതം തള്ളിനീക്കുക തന്നെ.
പി. ജിംഷാര്‍ എന്ന യുവകഥാകൃത്തിനെതിരെ വാളോങ്ങുന്നതും ചിലരെല്ലാം ചേര്‍ന്ന് ആക്രമിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്നതും അദ്ദേഹം ഒരു കഥയെഴുതിയതിന്റെ പേരിലാണ്. ആ കഥയ്ക്ക് ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്നു പേരിട്ടതിനാണ്. ഒരു വാക്കിലോ അക്ഷരത്തിലോ പോലും ജിംഷാര്‍ കഥയില്‍ പടച്ചോനെ (ദൈവത്തെ) അവഹേളിക്കുന്നില്ല. തനിക്കു ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളുടെ പേരില്‍ കഥയിലെ കഥാപാത്രമായ അക്ബര്‍ ഒരിടത്തും ദൈവത്തെ പഴിക്കുന്നുമില്ല. ദുരന്തങ്ങളായാലും സന്തോഷമായാലും ദൈവത്തിന്റെ സമ്മാനങ്ങളായി സ്വീകരിച്ച് ജിവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാധാരണക്കാരന്റെ മനസ്സാണ് അക്ബറിന്റെതും. കഥയിലിങ്ങനെയൊക്കെയാണെങ്കിലും മതമൗലികവാദികളായ ചിലര്‍ ചേര്‍ന്ന് കഥാകൃത്തായ ജിംഷാറിനെ പതിയിരുന്ന് ആക്രമിക്കുകയും പടച്ചോനെക്കുറിച്ച് നീ കഥയെഴുതുമോ എന്നാക്രോശിച്ചുകൊണ്ട് തല്ലിച്ചതച്ച് നട്ടെല്ലു തകര്‍ക്കുകയും ചെയ്തു.
അക്രമികളൊന്നും കഥവായിച്ചിരുന്നില്ല എന്നു പറയുന്നുണ്ട്. കഥവായിച്ചിരുന്നെങ്കില് ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും. ജിംഷാറിന്റെ കഥ അവര്‍ വായിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഇങ്ങനെതന്നെ സംഭവിക്കുമായിരുന്നു. ജിംഷാറിന്റെ നട്ടെല്ല് അവര്‍ തകര്‍ക്കുമായിരുന്നു. കാരണം മുസ്ലിം മതമൗലികവാദികളാണ് ജിംഷാറിനെ ആക്രമിച്ചത്. പടച്ചവന് എന്ന് അവര്‍ പറയുന്ന ദൈവത്തിനെപ്പറ്റി ആരെന്തുപറഞ്ഞാലും അവര്‍ എതിര്‍ക്കും. കൈവെട്ടും. ബോംബിട്ട് തകര്‍ക്കും. വെടിവച്ച് കൊല്ലും…. തൊടുപുഴയിലെ ജോസഫ് സാറിന് സംഭവിച്ചത് അതാണ്. മലപ്പുറത്തെ സിനിമാശാലകള്‍ തീവച്ച് നശിപ്പിച്ചത് അതിന്റെ പേരിലാണ്. ഫ്രാന്‍സിലെ പത്രമോഫീസിനു നേരെ നടന്നത് അതാണ്. ലോകമെങ്ങും ബോംബുസ്ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും നടക്കുന്നത് അതിന്റെ പേരിലാണ്. നിരപരാധികളായ ലക്ഷക്കണക്കിനാളുകളെ ദിനംപ്രതി കൊലചെയ്തുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. എല്ലാം ദൈവത്തിനു വേണ്ടി! ദൈവ’നിന്ദ’യ്ക്കെതിരായി.
ആരെങ്കിലും കഥയിലോ നാടകത്തിലോ സിനിമയിലോ മറ്റ് സാഹിത്യത്തിലോ പടച്ചോനെ (ദൈവമാകുന്ന അള്ളാഹുവിനെ) കുറിച്ചു പറഞ്ഞാല്‍, എഴുതിയാല്‍ അത് അനിസ്ലാമികവും കുറ്റവുമാകും. അത് ജിംഷാര്‍ ആയാലും ജോസഫ് ആയാലും കുറ്റം ആക്കുകയും ശിക്ഷിക്കുകയും ചെയ്യും. എം.എഫ്. ഹുസൈന് ഹിന്ദുദേവതയായ സരസ്വതീദേവിയെ നഗ്നയാക്കി വരയ്ക്കാം. ആരും എതിര്‍ക്കില്ല. ആരെങ്കിലും പടച്ചോന് എന്നെഴുതിയാല്‍ വലിയ അപരാധം. പടച്ചോന്റെ ചിത്രം വരച്ചുപോയാല് അതും കടുത്തകുറ്റമാക്കി വിചാരണയും ശിക്ഷയും നടപ്പിലാക്കും.
ജിംഷാറിനെതിരെയും അതുതന്നെയാണ് ചെയ്തത്. ഒരു നല്ല കഥയെഴുതി അതിന് ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരിട്ടു എന്നതു മാത്രമാണ് ജിംഷാര്‍ ചെയ്തത്. ഒരോ മനുഷ്യന്റെയും ജീവിതത്തില്‍ ദൈവം നടത്തുന്ന ഇടപെടലുകളാണ് കഥയിലൂടെ ജിംഷാര്‍ ഉദ്ദേശിക്കുന്നത്. അതു മനസ്സിലാക്കണമെങ്കില്‍ ജിംഷാറിന്റെ കഥ വായിക്കണം. കഥവായിച്ചാല്‍ മാത്രം പോര, കഥാകൃത്ത് എഴുതിയിരിക്കുന്നതെന്താണെന്ന് മനസ്സിലാക്കണം. പടച്ചോന് ഇത്തരക്കാര്‍ക്ക് അതിനുള്ള വിവരം നല്‍കിയില്ല എന്നതാണ് ജിംഷറിനെതിരായ അക്രമം തെളിയിക്കുന്നത്. ലോകമെങ്ങും നടക്കുന്ന ഓരോ ഭീകരാക്രമണവും അതുതന്നെയാണ് വിളിച്ചുപറയുന്നതും.
മതമൗലികവാദം സാഹിത്യത്തിനും കലയ്ക്കുമൊക്കെ എതിരായി അധീശത്വം സ്ഥാപിക്കുന്ന കാഴ്ചയാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. താലിബാന്, ഐഎസ്, ലഷ്കര്‍ തുടങ്ങിയ ഭീകരസംഘടനകള്‍ നടപ്പിലാക്കി വരുന്ന വിലക്കുകളും ശിക്ഷാനടപടികളുമൊക്കെയാണ് കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐഎസിന്റെയും താലിബാന്റെയും ആശയങ്ങളോട് മമത പുലര്‍ത്തുകയോ അതിയായ പിന്തുണ നല്‍കുകയോ ചെയ്യുന്നവര്‍ നമ്മുടെ കേരളത്തിലും ഉണ്ടെന്നതിന്റെ വ്യക്തമായ ബോധ്യപ്പെടുത്തലാണിത്. അവരിലൂടെ ഐഎസും താലിബാനുമൊക്കെ കേരളത്തില്‍ വേരാഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ചില ജീവിതങ്ങളില്‍ അവിചാരിതമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ അവരെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്നത് അവരുടെ ജീവിതത്തെ അപ്പാടെയാകും. അക്ബറിന്റെ വീടിനുമുന്നിലൂടെയുള്ള റോഡിന് പണ്ട് ഇപ്പോഴത്തെ അത്ര വീതിയുണ്ടായിരുന്നില്ല. വികസനത്തിനു ദുരന്തവുമായി വിരുന്നെത്താന്‍ അക്ബര്‍ തന്നെയാണ് തന്റെ ഭൂമിയും മുറിച്ചുനല്‍കിയത്. ചീറിപ്പായുന്ന വാഹനങ്ങളുമായി വീതിയേറിയ റോഡ് അക്ബറിന്റെ ഉമ്മറത്തു കൂടിവന്നു. ഉമ്മറത്ത് വണ്ടി വന്നുനില്ക്കുന്ന വികസനം. ഉമ്മറത്തു കൂടി പായുന്ന വാഹനങ്ങളെല്ലാം സഫമോളുടെ കളിപ്പാട്ടങ്ങളാണെന്ന് അക്ബറിനു തോന്നുന്നുവെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യത്തിലേക്കെത്താന്‍ അയാള്‍ക്ക് സഫമോളുടെ ജീവിതം ബലികൊടുക്കേണ്ടിവന്നു. പനിച്ചുകിടന്ന ഉമ്മറിനെ സഫമോളെ നോക്കാനേല്‍പ്പിച്ച് അസ്മാബി കുളിക്കാന്‍ കേറിയപ്പോഴാണതു സംഭവിച്ചത്…..ഉമ്മറത്തുകൂടി ചീറിപ്പാഞ്ഞു വന്ന ഒരു ബസ്…..
”…….കഞ്ഞി അടുപ്പത്തിട്ട് മോളെ ഇക്കാന്റെ അടുത്താക്കി കുളിക്കാന്‍ കേറിയതാണ്. പിന്നെ ഞാനൊന്നും അറിഞ്ഞില്ല. മുറീന്ന് എങ്ങനെ മോള് പുറത്തിറങ്ങിയെന്നോ എങ്ങനെ മുറ്റത്ത്, അല്ല റോഡിലെത്തിയതെന്നോ എനിക്കൊരു പിടിയുമില്ല. പനിച്ചുകിടക്കുന്ന ഇക്കയും ഒന്നും അറിഞ്ഞു കാണില്ല. ആരാണ് ബേബിഗേറ്റ് തുറന്ന് വെച്ചത്? എങ്ങനെയാണ് മോള് റോഡിലെത്തിയത്? ഒരു ചോദ്യത്തിനും ഉത്തരം കിട്ടുന്നില്ല. കുളി കഴിഞ്ഞ് ഞാന്‍ മോളെ വിളിച്ച് ചുറ്റും തെരയാന്‍ തുടങ്ങിയപ്പോഴാണ് ചീന്തിയ മടലുപോലെ ചോരയിറ്റുന്ന എന്തോ ഒന്ന് ഏറ്റിക്കൊണ്ട് നാട്ടുകാര്‍ ഉമ്മറത്തേക്ക് കയറിവന്നത്. ‘ഇതെന്റെ മോളല്ല’ ബോധം പോകുമ്പോള്‍ ചോരയിറ്റുന്ന കുഞ്ഞുശരീരം നോക്കി ഞാനെന്റെ മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. ഓടിക്കൂടിയവരുടെ ഒച്ചയും അസ്മൂന്റെ നിലവിളിയും കേട്ട് അക്ബര്‍ ചാടിപ്പിടിച്ചെഴുന്നേറ്റു. ഉമ്മറത്തെത്തിയതും കണ്ടതെന്താണെന്നോ ചെയ്തതെന്താണെന്നോ വിവേചിച്ചറിയാന്‍ കഴിയാത്തവിധം അയാളുടെ ബുദ്ധി കെട്ടുപോയി. ഒരുവിധത്തില്‍ ബുദ്ധിയെയും ഓര്‍മയെയും വീണ്ടെടുത്തപ്പോള്‍ അസ്മു ഇപ്പോഴും മകളുടെ ഓര്‍മയില്‍തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു…..”
അസ്മാബിക്ക് പിന്നീട് സ്വബോധം ഉണ്ടായിട്ടില്ല. വെള്ളിക്കോലുകൊണ്ട് അസ്മാബി ബാര്‍ബി പാവയുടെ ഉണ്ടക്കണ്ണില്‍ ഒരു വര വരച്ചു. കുഞ്ഞുന്നാളില്‍ വട്ടുകളിക്കാന്‍ കളം വരയ്ക്കുന്നമാതിരി. പാവക്കുട്ടിയെ അവള് സഫമോളാക്കി. പാട്ടുപാടി ഉറക്കി.
”…….അവള് വാതില്‍ തുറന്നപ്പോള്‍ അരണ്ടവെളിച്ചത്തിലും കരഞ്ഞുകലങ്ങിയ മുഖം അയാള്‍ വ്യക്തമായി കണ്ടു. എന്നാല്‍ അയാളെ നോക്കുകപോലും ചെയ്യാതെ അവള് എഴുന്നേറ്റിടത്ത് ചെന്ന് കിടന്നു. പാവക്കുട്ടിയുടെ പുറത്ത് തട്ടിക്കൊണ്ട് അവളൊരു താരാട്ട് ഓര്‍ത്തെടുത്തു.
‘അസ്ബീ റബ്ബീ സല്ലള്ളാ
നൂറ് മുഹമ്മദ് സല്ലള്ളാ…
കോഴി വാ, മക്കള്‍ വാ,
കൊത്തിതിന്നാന്‍ ചുണ്ടലി വാ…
ഉമ്മാന്റെ മോള് ഉറങ്ങിക്കോ,
അസ്ബീ റബ്ബീ’-മോളും ഉമ്മയും ഉറങ്ങി….”
സഫമോളുടെ മരണം വലിയ വാര്‍ത്തയാക്കി ചാനലുകളും പത്രങ്ങളും ആഘോഷിച്ചതോടെ ആ വീട്ടില്‍ ടിവിയിലെ വാര്‍ത്താചാനലുകള്‍ക്ക് വിലക്കുവന്നു. വലിയ ഹാക്സോ ബ്ലേഡുകൊണ്ട് അക്ബര്‍ ചാനല്വയര് മുറിച്ചുമാറ്റി. ഒരു രാവിലെ അസ്മാബി തന്നെ പറഞ്ഞു. ഇനിയിവിടെ പത്രവും വേണ്ടെന്ന്.
ജിംഷാറിന്റെ കഥ ആര്‍ദ്രമാണ്. ഹൃദയസ്പര്‍ശിയാണ്. അതിലേറെ വികാര ഉള്‍ക്കൊള്ളലോടെ അത് അവതരിപ്പിച്ചിരിക്കുന്നു. സ്നേഹമുള്ള മനസ്സിന്റെ വിങ്ങലും നോവും. അതില്‍ പടച്ചോന് കഥാപാത്രമാകാതിരിക്കുന്നതെങ്ങനെയാണ്? വികസനത്തിന്റെ പേരില്‍ പരക്കംപായുന്നവര്‍ കാണാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ജിംഷാര്‍ ചൂണ്ടിക്കാട്ടുന്നത്. ജിംഷാറിന്റെ വാക്കുകള്‍ പടച്ചോന് വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷവിധിക്കുമെന്ന് തീര്‍ച്ച, സഫമോളുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ. ഈ കഥയില്‍ ഒരിടത്തുപോലും പടച്ചോനെ കുറ്റപ്പെടുത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നില്ല. പടച്ചോനെ മറന്ന് ഒന്നും ആരും ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രം. കേരളത്തെയും മതാന്ധതയുടെയും ഭീകരവാദത്തിന്റെ മണ്ണാക്കാന്‍ ശ്രമിക്കുന്നവരാണ് ജിംഷാറിന്റെ നട്ടെല്ല് തകര്‍ത്തത്. അതറിഞ്ഞ് ഒരവാര്‍ഡും തിരികെ നല്കി പ്രതിഷേധിക്കാന്‍ സച്ചിദാനന്ദന്മാരോ സാറാജോസഫുമാരോ ഉണ്ടായില്ല. കാരണം ഇവിടെ നരേന്ദ്രമോദിക്കെതിരെ ആരോപണമുന്നയിക്കാന്‍ അവസരമില്ലല്ലോ. അതിലുപരി സംഘടിത മുസ്ലിം മതസംഘടനകളെ പിണക്കാനും സച്ചിദാനന്ദനും കൂട്ടര്‍ക്കും ആകുകയുമില്ല.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: