‘അവന് മടുക്കുമ്പോള്‍ അടിയാന് കാണിക്കും അതിലും നല്ലൊരു മാമാങ്കം’ എന്നുപറഞ്ഞതുപോലെയാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിനെതിരെ പറഞ്ഞ് പുലിവാല് പിടിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന് ശക്തിപകരാനാണ് ഇപ്പോള്‍ കോടിയേരി ദുര്ബലവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗാന്ധിജിയുടെ വധം ആര്‍എസ്എസിന്റെ തലയില്‍ വച്ചുകെട്ടാന്‍ രാഹുലിന്റെ മുതുമുത്തച്ഛന് നെഹ്റു ശ്രമിച്ചതാണ്. അതിനൊരുതെളിവുമില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടും നെഹ്റു ആര്‍എസ്എസിനെ നിരോധിച്ചു.
നിരോധനം പിന്നീട് നിരുപാധികം പിന്‍വലിച്ചെങ്കിലും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് എന്ന കള്ളപ്രചാരണം നിലനിര്‍ത്തി. ആര്‍എസ്എസ് കോണ്‍ഗ്രസിന്റെ വാളണ്ടിയര്‍ സേനയായി നില്‍ക്കണമെന്ന നെഹ്റുവിന്റെ ആഗ്രഹം സാധിച്ചുകൊടുത്തെങ്കില് ഒരു കുറ്റവും കുറവും ഉണ്ടാകുമായിരുന്നില്ല.
ആര്‍എസ്എസിന്റെ രാജ്യസ്നേഹവും ത്യാഗവും സമര്‍പ്പിത ജീവിതവും ബോധ്യപ്പെട്ടപ്പോള്‍ നെഹ്റുവിന് സല്‍ബുദ്ധി ഉദിച്ചു. 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസിനെ നെഹ്റു ഔദ്യോഗികമായി ക്ഷണിച്ചത് അതുകൊണ്ടാണല്ലോ. അഞ്ഞൂറോളം ആര്‍എസ്എസ് വാളണ്ടിയര്‍മാരെ പ്രധാനമന്ത്രി നെഹ്റു സല്യൂട്ട് ചെയ്ത് സ്വീകരിച്ചത് ആ ചടങ്ങിലായിരുന്നല്ലോ.
നെഹ്റുവിനുശേഷം ഇന്ദിരയ്ക്കാണ് ആര്‍എസ്എസിനെക്കുറിച്ച് സംശയം തോന്നിയത്. ഗാന്ധി ഘാതകരെ തൂക്കിക്കൊന്നശേഷമാണ് 1964 ല്‍ വീണ്ടും ഗാന്ധിവധം അന്വേഷിക്കാന്‍ ഇന്ദിരാഗാന്ധി കമ്മീഷനെ നിശ്ചയിച്ചത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന് വിശദമായ അന്വേഷണം നടത്തി. 1969 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഗാന്ധിവധവുമായി ആര്‍എസ്എസിനെ ബന്ധിപ്പിക്കാന്‍ ഒരു തെളിവുമില്ലെന്ന് വ്യക്തമാക്കി. എന്നിട്ടും ഗാന്ധിവധം ആര്‍എസ്എസുമായി കൂട്ടിക്കെട്ടാന്‍ ചിലരൊക്കെ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യം നേരെ പറഞ്ഞവരെല്ലാം കോടതി കയറി.
വിചാരണയ്ക്കെത്തുമ്പോള്‍ മാപ്പിരന്ന് തടിയൂരും. 2002 ഫെബ്രുവരി 25 ന് സ്റ്റേറ്റ്സ്മാന് പത്രത്തിന്റെ പത്രാധിപര്‍ എ.ജി. നൂറാണി നിരുപാധികം മാപ്പുപറഞ്ഞാണ് ഗാന്ധിവധത്തിന് ആര്‍എസ്എസ് ആണ് ഉത്തരവാദി എന്ന ആക്ഷേപത്തിന് ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടത്. സ്റ്റേറ്റ്സ്മാനില്‍ ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയും നല്കി.
”ആര്‍എസ്എസിനെ ഗാന്ധിയുടെ കൊലയാളിയെന്ന് ഞങ്ങള്‍ വിശേഷിപ്പിച്ചത് തെറ്റും തെളിവില്ലാത്തതുമായ ആരോപണമാണ്. വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഈ സംഭവത്തില്‍ ആ സംഘടനയുടെ അംഗങ്ങള്‍ക്കുണ്ടായ മനോവിഷമങ്ങള്‍ക്കും വേദനകള്‍ക്കും ഞങ്ങള്‍ മാപ്പുചോദിക്കുന്നു.” അങ്ങനെയായിരുന്നു ഖേദപ്രകടനം.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പ്രസ്താവിച്ചതിനെ കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല ചോദ്യം ചെയ്തിരുന്നു. അതിന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് മറുപടി നല്‍കിയിരുന്നു.
അതിങ്ങനെ: ”ഈ കേസില്‍ നടന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിവധത്തില്‍ ആര്‍എസ്എസ് പങ്കിന് തെളിവില്ല എന്നു താന്‍ പറഞ്ഞത്. അതിലും വലിയ എന്തെങ്കിലും തെളിവ് കൈവശമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അത് പരസ്യപ്പെടുത്തണം.
ഗാന്ധിവധത്തിനു തൊട്ടുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി നെഹ്റു ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനയച്ച കത്തില്‍ സംഭവത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടോ എന്നന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ പട്ടേല്‍, ആര്‍എസ്എസിനു പങ്കുള്ളതായി തെളിവില്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
പഞ്ചാബ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായത്തിലും ആര്‍എസ്എസിന്റെ പങ്കിനു തെളിവില്ല എന്നു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് കപൂര്‍ അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചു. ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കാന്‍ ഈ കമ്മീഷനും കഴിഞ്ഞില്ല. ഈ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത്.
രമേശ് ചെന്നിത്തലയെ പോലെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ കണ്ണുവയ്ക്കേണ്ട കാര്യം തനിക്കില്ല. അതുകൊണ്ടാണ് സത്യം സത്യമായി പറയാന്‍ കഴിയുന്നത്.” പക്ഷേ ജസ്റ്റിസ് കെ.ടി.തോമസിന്റെ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമൊന്നും രമേശിനില്ലല്ലോ.
വായില്‍ വന്നതെല്ലാം കോതയ്ക്ക് പാട്ട് എന്ന അവസ്ഥയിലുള്ള നേതാവ് രാഹുല്‍ ആര്‍എസ്എസിനെ അധിക്ഷേപിക്കാന്‍ ഗാന്ധിവധം കൂട്ടിക്കെട്ടി. പതിവുപോലെ പ്രശ്നം കോടതിയിലെത്തി. കീഴ്ക്കോടതിയിലെ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് രാഹുലാണ് സുപ്രീം കോടതിെയ സമീപിച്ചത്.
പക്ഷേ, രാഹുലിന്റെ അപേക്ഷ തള്ളിയ സുപ്രീം കോടതി രാഹുലിന് മാപ്പ് പറയാം, അല്ലെങ്കില്‍ വിചാരണനേരിടാം എന്നാണ് നിര്‍ദ്ദേശിച്ചത്. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഇംഗിതമറിഞ്ഞ് പ്രതികരിക്കുന്ന യെച്ചൂരിയുടെ കേരളത്തിലെ കാര്യക്കാരനായ കോടിയേരി മാമാങ്കത്തിന് അങ്കിയണിഞ്ഞത്. കുറച്ചുദിവസം മുന്‍പ് അത് പ്രസ്താവിക്കുകയും ചെയ്തു. പത്രങ്ങള്‍ക്കുള്ള ലേഖനത്തിലാണ് രാഹുലിന് പിന്തുണയുമായി ഗാന്ധിവധവുമായി ആര്‍എസ്എസിനെ ചൊറിയാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഗാന്ധിഘാതകന് ഗോഡ്സെ ആര്എസ്എസുകാരന് തന്നെയെന്ന് കോടിയേരിക്ക് ഒരു സംശയവുമില്ല. താന്‍ ആര്‍എസ്എസ് അല്ല ഹിന്ദുമഹാസഭക്കാരനാണെന്ന് ഗോഡ്സെ പറഞ്ഞതൊന്നും കോടിയേരി വിശ്വസിക്കുന്നില്ല. ആര്‍എസ്എസ് ആരൊക്കെയെന്നും, ഹിന്ദുമഹാസഭയില്പ്പെട്ടവരാരാണെന്നും പറയാനുള്ള അര്‍ഹതയും യോഗ്യതയും കോടിയേരിക്ക് പതിച്ചുകിട്ടിയതുപോലെയാണ് പെരുമാറ്റം. ഗോഡ്സെ ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹായിരുന്നു എന്നും കോടിയേരി പറയുന്നു. ആര്‍എസ്എസിന് അങ്ങനെയൊരു പദവിയില്ലെന്ന് പറഞ്ഞാലും കോടിയേരി സമ്മതിക്കില്ല.
ഗാന്ധിവധം നടക്കുമ്പോള്‍ ഗോഡ്സെ ആര്‍എസ്എസ് അല്ലെങ്കിലും സംഭവത്തിന് മുന്‍പ് ആര്‍എസ്എസ് ആയിരുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട്. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടും മറ്റും കോണ്ഗ്രസുകാരായിരുന്നില്ലെ. 1957ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് കോണ്‍ഗ്രസുകാരനായ നമ്പൂതിരിപ്പാടെന്ന് ആരെങ്കിലും പറഞ്ഞാല്‍ കോടിയേരി സമ്മതിക്കുമോ?
ഗാന്ധിവധം ആര്‍എസ്എസിന്റെ തലയില്‍ ചാര്ത്തുന്നതിനേക്കാള് ചേരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്.
ഗാന്ധിവധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടവരെല്ലാം ഹിന്ദുമഹാസഭക്കാരാണ്. 1948 ല്‍ ഗാന്ധിവധം നടക്കുമ്പോള്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയായിരുന്നു. ബ്രിട്ടീഷിന്ത്യയിലെ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്.
ഗാന്ധിവധം നടപ്പാക്കിയ സംഘടനയുടെ പരമോന്നത നേതാവ് അറസ്റ്റുചെയ്യപ്പെട്ടില്ല. അതിന്റെ രഹസ്യം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ നടന്ന അറിയപ്പെടാത്ത ഇടപാടാകണം. ഡോ.സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടതുപോലെ ഗാന്ധിവധം പുനരന്വേഷണം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ അത് ബോദ്ധ്യപ്പെടുമായിരുന്നു. 1952 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍ക്കത്തയിലെ ഹൂഗ്ലി മണ്ഡലത്തില്‍നിന്നും അദ്ദേഹം ഹിന്ദുമഹാസഭയുടെ എംപിയായി.
താന്‍ കുത്തിവെച്ച ആവേശവുംപേറി മൂന്ന് യുവാക്കള്‍ തൂക്കുമരം പൂകിയപ്പോള്‍ തന്റെ സംഘടന കൊന്നുതള്ളിയ ഗാന്ധിജിയുടെ പ്രതിമയെ വണങ്ങി ജനപ്രതിനിധിയായി സത്യപ്രതിജ്ഞചെയ്യാന്‍ ഒരു മനഃസാക്ഷിക്കുത്തും ആ മനുഷ്യനുണ്ടായില്ല.…
1957 ലെ തെരഞ്ഞെടുപ്പില്‍ ഹൂഗ്ലിയില്‍ ചാറ്റര്‍ജി തോറ്റു. പിന്നെ പൊങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. പാര്‍ട്ടിയുടെ കേസുകള്‍ ചാറ്റര്‍ജി വാദിക്കാന്‍ തുടങ്ങി. 1963 ല്‍ പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിപ്പിച്ച് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിക്ക് പാര്‍ട്ടി മതേതര സര്‍ട്ടിഫിക്കറ്റ് നല്കി. 1967 ലും ബര്‍ദ്വാനില്‍ നിന്ന് സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥിയായി വീണ്ടും ലോകസഭയിലെത്തിയ അദ്ദേഹം 1971 ല്‍ മരണംവരെ ആ സ്ഥാനത്ത് തുടര്‍ന്നു.
അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ബര്‍ദ്വാനില്‍ പിന്നീട് മത്സരിച്ചത് സോമനാഥ് ചാറ്റര്‍ജി. 1971 മുതല്‍ 2008 വരെ സിപി എമ്മിന്റെ ലോകസഭയിലെ, പാര്‍ട്ടിയുടെ ആധികാരിക ശബ്ദവുമായിരുന്നു സോമനാഥ് ചാറ്റര്‍ജി. ഗാന്ധിജിയെ കൊന്നപ്പോള്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ പുത്രന്. കോണ്‍ഗ്രസും സിപിഎമ്മുംചേര്ന്ന് സോമനാഥ് ചാറ്റര്‍ജിയെ ലോക്സഭാ സ്പീക്കറുമാക്കി.
ഗാന്ധിജിയെ വധിച്ചപ്പോള്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷനുള്ള പാരിതോഷികം ലോക്സഭാംഗത്വം മാത്രമല്ല മകന് സ്പീക്കര്‍ സ്ഥാനവും. എന്നിട്ടും ആര്‍എസ്എസിന്റെ മേക്കിട്ട് കയറാന്‍ വരുന്നെങ്കില്‍ അതിനോളം കാപട്യം മറ്റെന്തെങ്കിലുമുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: