മാധ്യമ സ്വാതന്ത്ര്യത്തിന്റെ
നിഷേധം: പ്രേമചന്ദ്രന് എംപി
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പോലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി.
മാധ്യമപ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കുമ്പോള്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്.
കുറ്റകൃത്യം ചെയ്ത പോലീസിനെ തന്നെ അന്വേഷണം ഏല്‍പ്പിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. പൗര സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്ത പോലീസ് നടപടി അതീവ ഗുരുതരമാണ്. ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരോട് സ്വീകരിച്ച ഉദാരസമീപനം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരോടും സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ
ഭയക്കുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യമായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ എന്തിന് ഭയക്കണം. വാര്‍ത്തകള്‍ പുറത്തുവരിക എന്നത് ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാണ്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി അപലപനീയമാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും നിഷ്ക്രിയമായിരുന്ന പോലീസ് പ്രകോപനമില്ലാതെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട്. സംഭവത്തെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. വാര്‍ത്തകള്‍ നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണിത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
കേരളത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് വിലക്കുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിസംഗനായി നോക്കിനില്ക്കുന്നത് ഒട്ടും ശരിയല്ല. മാധ്യമപ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വേച്ഛാധിപത്യത്തിന്റെ
ലക്ഷണങ്ങള്‍: പി. വത്സല
സ്വേച്ഛാധിപത്യത്തിന്റെ ചില ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും സമൂഹത്തില്‍ അച്ചടക്കം നഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ ജനാധിപത്യം തകരുമെന്നും നോവലിസ്റ്റ് പി. വത്സല അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മാധ്യമപ്രവര്‍ത്തനം സ്വതന്ത്രമായിരിക്കണം. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ പോലീസ് അതിക്രമം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. കോഴിക്കോട് ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ തെറ്റുതന്നെയാണ്.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത്. അല്ലാതെ മാധ്യമപ്രവര്‍ത്തകരെ അടച്ചുപൂട്ടുകയല്ല വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപ്രഖ്യാപിത അടിയന്തരാവസ്ഥ: കെ. സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുന്നതിന്റെ തെളിവുകളാണ് ഇന്നലെ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് അതിക്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കമ്മീഷണര്‍ ഓഫീസ് മുറ്റത്ത് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരെ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന പോലീസിന്റെയും സര്‍ക്കാരിന്റെയും നിലപാട് തുടരുകയാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ അച്യുതാനന്ദന് നല്കിയ ഹരജിയെ സംബന്ധിച്ച കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ സംഘത്തെയാണ് പോലീസ് വേട്ടയാടിയതെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അങ്ങേയറ്റം മോശമായ രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഈയടുത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്.
ഒരു എസ്ഐ മാത്രമല്ല ഇതിന് പിന്നില്‍. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടന്നത്. ഇതിനെതിരെ കേരളത്തിന്റെ സമൂഹ മനഃസാക്ഷി പ്രതികരിക്കണം- സുരേന്ദ്രന് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി നേതാക്കളായ പി. രഘുനാഥ്, ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, പി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സമരസ്ഥലത്തെത്തി. പത്രപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവമോര്‍ച്ച കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.
ദൗര്‍ഭാഗ്യകരമായ
നടപടി: കാനം
തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് ശക്തിയായി അപലപിച്ചു.
സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ജനാധിപത്യവ്യവസ്ഥയുടെ സുതാര്യതയ്ക്ക് അനിവാര്യമാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയുള്ള ഏത് നടപടിയും തികച്ചും അപലപനീയമാണ്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സമ്പ്രദായത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണെന്നും കാനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: