നാടകലോകത്തിലെ വിസ്മയമാണ് സോഫോക്ലീസിന്റെ ആന്റിഗണി. അതു നാടകീയതയുടെ വൈകാരിക സംഘട്ടനങ്ങളുടെ പാരമ്യ വിവരണത്തിന്റെ പേരിലല്ല. അതിലൂടെ നാടകകൃത്ത് വെളിവാക്കുന്ന മനുഷ്യസത്തയുടെ അദ്ഭുതത്തിന്റെ പേരിലാണ്. ആന്റിഗണി തന്റെ മരിച്ച രണ്ടു സഹോദരന്മാരില് രാജാവ് അടക്കാതെ കാട്ടിലേക്ക് എറിഞ്ഞ ഒരു സഹോദരന്റെ ശവം താന്‍ അടക്കുമെന്ന നിശ്ചയത്തിലാണ് നാടകം നില്‍ക്കുന്നത്.
അടക്കിയാല്‍ നീ പിന്നെ ജീവിക്കില്ല എന്നു ക്രെയോണ്‍ രാജാവും. രാജാവിന്റെ കോപത്തിന് ഇരയായ സഹോദരന്റെ ശവം പട്ടിക്കും കഴുകനും കൊടുത്തതു തടയാനുള്ള സാഹസിക നിശ്ചയത്തെക്കുറിച്ച് ആന്റിഗണി തന്റെ സഹോദരിയോട് അഭിപ്രായം ആരായുന്നു. യാഥാര്‍ത്ഥ്യ ബോധമുള്ള അവള് സഹോദരി ഈ അത്യപകടകരമായ തീരുമാനത്തില്‍ നിന്നു പിന്മാറണമെന്ന് നിര്‍ദ്ദേശിക്കുന്നു.
അതിനു ആന്റിഗണിയുടെ മറുപടി ലളിതമായിരുന്നു: ”ആദുരന്തം (deinon) ഞാന്‍ മറികടക്കും.” ഇവിടെ ഉപയോഗിക്കുന്ന ഗ്രീക്കുപദത്തിനു മഹത്ത്വം, ഉദാത്തത എന്നോ കൊടുംഭീകരത എന്നോ പൈശാചികതയെന്നോ ദൈവികത എന്നോ അര്‍ഥം വ്യാഖ്യാനിക്കാം. ഹൈഡഗര്‍ അതിനു വീടില്ലാത്ത വേദന എന്നും തര്‍ജ്ജമ്മ ചെയ്യുന്നു. ഇതേ പദമാണ് ഈ നാടകത്തില്‍ സോഫോക്ലീസ് മനുഷ്യനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉപയോഗിക്കുന്നത്. മനുഷ്യന് തികച്ചും രോഗാതുരമാണ് ഈ ലോകം.
അതില്‍ പൊരുത്തപ്പെട്ടു പോകുന്നത് ആരോഗ്യത്തിന്റെ ഒരടയാളവുമല്ല എന്ന പച്ചയായ രഹസ്യം. ഏറ്റവും വലിയ പാപിയും ഏറ്റവും വലിയ വിശുദ്ധനും ഈ മനുഷ്യസത്തയുടെ രണ്ടു മുഖങ്ങളാണ്.
ആധുനിക ലോകം കണ്ട ഏറ്റവും വലിയ ഭീകര ദുരന്തമായിരുന്നല്ലോ നാസികളുടെ രണ്ടാം ലോക മഹായുദ്ധവും യഹൂദരുടെ കൂട്ടക്കൊലയുടെ തടങ്കല്‍പാളയങ്ങളും. ഈ കൊലപാതകങ്ങള്‍ക്കു നേതൃത്വം കൊടുത്ത കൊടുംഭീകരനായിരുന്നല്ലോ അഡോള്‍ഫ് ഐക്മാന്.
അദ്ദേഹത്തിന്റെ കുറ്റവിസ്താരത്തിലും അതിനുപുറത്തും ഈ മനുഷ്യനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും, ഭീകരതയുടെ ചരിത്രമെഴുതുകയും ചെയ്തു ഹന്ന ആരെന്റ.് അവര്‍ എഴുതി: ”വ്യക്തിപരമായ സ്വാര്‍ത്ഥ നേട്ടത്തിന്റെ കാര്യത്തിലുള്ള അസാധാരണ താത്പര്യത്തേക്കാള്‍ അയാള്‍ക്ക് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. വെറും വര്ത്തമാനഭാഷയില് പറഞ്ഞാല്‍ അയാള്‍ ചെയ്തത് എന്ത് എന്ന് അയാള്‍ തിരിച്ചറിയുന്നില്ല.”
മനുഷ്യന്റെ തിന്മയിലേക്കുള്ള ചായലിനേയും മൗലിക തിന്മയേയും കുറിച്ച് ഇമ്മാനുവല്‍ കാന്റ് പ്രതിപാദിക്കുന്നുണ്ടെങ്കിലും മനുഷ്യനെ അടിമുടി തിന്മയായി അദ്ദേഹം കാണുന്നില്ല. സമഗ്രാധിപത്യത്തിന്റെ ഉല്‍പത്തികളെക്കുറിച്ച് ഹന്ന ആരെന്റ് വീണ്ടുമെഴുതി: ”ഈ പ്രതിഭാസത്തെ മനസ്സിലാക്കുന്നതിലേക്കു ചെന്നെത്തുന്ന ഒന്നും നമുക്കില്ലെന്നും, നാമറിയുന്ന എല്ലാ അളവുമാനങ്ങളും തകര്‍ന്നടിയുന്നുവെന്നും നമ്മെ എല്ലാം വിഴുങ്ങുന്നതുമായ യാഥാര്‍ത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നു.” വലിയ ക്രൂരതകളുടെ പഠനം അവരെ എത്തിച്ചത് ഇതു ചെയ്യുന്നവര്‍ ചെകുത്താന്മാരാണ് എന്നല്ല; മറിച്ച് ”തിന്മയുടെ സാധാരണത്വ”(Banality of Evil)മാണ്.
നമുക്കു ചിന്തിക്കാനാവാത്ത വിസ്മയമാണ് ഈ ഭീകരതയുടെ പിന്നില്‍ നമ്മെപ്പോലെയുള്ള മനുഷ്യരാണ് എന്നത്. കൊല്ലുന്നതില്‍ സന്തോഷിച്ച ഒരുവഷളനോ ഭീകരനോ ആയിരുന്നില്ല ഐക്മാന്. അയാള്‍ സാധാരണക്കാരനായിരുന്നു എന്നതാണ് ഭീകരമായി ഭയപ്പെടുത്തുന്നത്. ഹന്ന ആരെന്റ് ഇതില്‍നിന്നു എടുക്കുന്ന നിഗമനം തിന്മ ഒരിക്കലും മൗലികമല്ല, നന്മയ്ക്കു മാത്രമേ മൗലികമാകാനാവൂ എന്നതാണ്.
ചിന്തയില്ലാത്തവരാണ് ഭീകരതിന്മകള്‍ ചെയ്യുന്നത്. ”തിന്മ എപ്പോഴും അതിരുവിട്ടതാണ്, ഒരിക്കലും മൗലികമല്ല. അതിനു ആഴമില്ല, പൈശാചികതയില്ല. അതു ലോകത്തെ തരിശ് ഭൂമിയാക്കും. അതു നിരന്തരം ഉപരിതലത്തില്‍ പൂപ്പലായി പിടിച്ചു ഭൂമി ശൂന്യമാക്കും. ആഴമേറിയതും മൗലികവും നന്മമാത്രമാണ്.” ഈ ക്രൂരതകള്‍ ചെയ്തത് നമ്മില്‍ നിന്നു ഭിന്നരായ ശുദ്ധ പിശാചുക്കളല്ല. ക്രൂരതയും ശുദ്ധ കാടത്തവും നമ്മില്‍ നിന്ന് വലിയ അകലത്തിലല്ല. അതുകൊണ്ടു തന്നെ എവിടെയും ഇതുണ്ടാകാം.
അതുകൊണ്ടാണ് ഈ ഭീകരരെ വിധിക്കുന്ന ജഡ്ജി വീട്ടിലേക്കു പോകുമ്പോള്‍ പറയുന്നതായി ഹന്ന ആരെന്റ് എഴുതിയത്: ”ദൈവാനുഗ്രഹം കൊണ്ടു മാത്രം, ഇതാ പോകുന്നു ഞാന്‍.” ദൈവാനുഗ്രഹമില്ലെങ്കില്‍ ഞാനും ഈ ഭീകരരും തമ്മില്‍ അന്തരമില്ല.
മതം അതിന്റെ ആള്‍ക്കൂട്ടബോധത്തിന്റെ പ്രാകൃതാവസ്ഥയില്‍ മുഴുകുന്നു. ഈ സാഹചര്യം ഉത്തരവാദിത്വരഹിതമായ ആള്ക്കൂട്ടത്തിന്റെയാണ്. ഈ ആള്‍ക്കൂട്ടങ്ങള്‍ ഉന്മാദലഹരിയിലാകുമ്പോള് സംഭവിക്കുന്നതു സാധാരണ ജീവിത മണ്ഡലത്തില്‍ നിന്നു അവര്‍ മാറ്റപ്പെടുകയാണ്.
കേളിയിലോ അനുഷ്ഠാനത്തിലോ ആള്‍ക്കൂട്ടങ്ങള്‍ സാധാരണ ജീവിതത്തിന്റെ മണ്ഡലത്തിനു പുറത്താകുന്നു. അപ്പോള്‍ സാധാരണ ജീവിതത്തിന്റെ വിലക്കുകള്‍ എല്ലാം ഇല്ലാതാകുന്നു; സാധാരണ ജീവിതത്തിന്റെ വ്യാകരണം ലംഘിക്കാവുന്ന ഒരു സ്വാതന്ത്ര്യബോധമുണ്ടാകുന്നു. ഈ സാഹചര്യമാണ് സാധാരണ മനുഷ്യരെ പൈശാചികമാക്കുന്നത്.
മനുഷ്യന്റെ ഈ ഭീകരതയെ അവന്റെ അസ്തിത്വ സത്തയുമായി ബന്ധിപ്പിച്ചു കാണണം. അവന്റെ അടിസ്ഥാന അസ്തിത്വ പ്രശ്നം അവന്റെ അസ്തിത്വത്തിന്റെ തുടര്‍ച്ച മുറിക്കപ്പെട്ടു എന്ന സ്ഥിതിയാണ്. ഈ മുറിവ് ഉണ്ടാക്കുന്നതു ഗൃഹാതുരത്വമാണ്. ആദിയുമായുള്ള ബന്ധം മുറിഞ്ഞവന്റെ നീറ്റലും അസാന്നിദ്ധ്യബോധവും; ബന്ധം മുറിഞ്ഞതിന്റെ നഷ്ടബോധമാണ് വ്രണമായി നിന്നു വിങ്ങുന്നത്.
ഈ വ്രണം പൊട്ടിയൊലിക്കല്‍ പ്രകൃത സ്ഥിതിയാണ് മതയുദ്ധങ്ങളിലും ഭീകരതകളിലും പ്രകടമാകുക. ഗൃഹാതുരത്വത്തിന്റെ നഷ്ടബോധം ഏറുമ്പോള്‍ സമൂഹം അക്രമാസക്തമായ എല്ലാ പൊട്ടിത്തെറിക്കും പാകമായിരിക്കും. ഈ പൊട്ടിയൊലിക്കുന്ന പൊട്ടിത്തെറി ഒരു കാലിക്കൂട്ടത്തിന്റെ സ്വഭാവികമായ അക്രമത്തിന്റെ പ്രകൃതസ്ഥിതിയാണ്. മനുഷ്യന് മനുഷ്യനാകാതെ മൃഗമായി മാറ്റപ്പെടുന്ന ഭീകരതകള്‍.
മൃഗീയതയുടെ പരിവട്ടത്തില്‍ ആണിവച്ചു കഴിഞ്ഞവന് ആത്മബോധത്തിലേക്കു വന്നു ചരിത്രത്തില്‍ ക്രിയാത്മകമായി ഇടപെടുമ്പോള്‍ അവന് വെറും അഹമല്ല, വെറും സാധനവുമല്ല, അവന് ചിന്തിക്കുന്ന മൃഗമാണ്. ആത്മാവബോധം അനുഗ്രഹപ്രദവും ശാപവുമാകാം. മൃഗീയതയെ വിട്ടു തന്നിലേക്കു പിന്തിരിയുമ്പോള് അവന് ആള്‍ക്കൂട്ടത്തില്‍ ഒരുവനല്ല, സ്വകാര്യതയുള്ള വ്യക്തിയാണ്. സ്വകാര്യതയെന്നതു ആന്തരികതയാണ്. പക്ഷെ, മൃഗീയത വിട്ടു പോന്നാലും അവന്റെ ലോകവും അവന്റെ ശരീരവും വിട്ടുപോയിട്ടില്ല.
അപ്പോഴും ഗൃഹാതുരത്വത്തിന്റെ നഷ്ടബോധം അവനുണ്ട്. അവന് നഷ്ടമായത് എന്ത് എന്നു നിര്‍വചിക്കാനാവാത്ത രഹസ്യമായി ശേഷിക്കുന്നു. നഷ്ടപ്പെട്ടതു സൗഹൃദമാണോ, നഷ്ടപ്പെട്ടതു പഴയ വീടാണോ? നഷ്ടമായത് ഏതോ അസാന്നിദ്ധ്യമാണ്. അഹത്തിന്റെ ആള്‍ക്കൂട്ടബോധത്തിന്റെ തേരോട്ടത്തിലും ആധിപത്യ യുദ്ധത്തിലും നിന്ന് ആന്തരികതയിലേക്കു പിന്തിരിയുമ്പോള് നഷ്ടപ്പെട്ട മറ്റൊരു അസാന്നിദ്ധ്യമാണ് വെളിവാക്കുന്നത്. അത് അഹത്തിനനിവാര്യമായ അപരനാണ്.
ഹെലന് സിക്സു എഴുതി: ”വ്യക്തിയുടെ ആന്തരികത നമുക്കു പൊതുവായ നിര്‍വചന പ്രകാരമുള്ള സമ്പത്താണ്. എന്റെ ആന്തരികത അടഞ്ഞതല്ല, അതു ഞാനും അപരരും ചേര്‍ന്നതാണ്. നീയില്ലാതെ ഒരിക്കലും ഞാനില്ല. കൃത്യമായി പറഞ്ഞാല്‍ നീയില്ലാതെ ഞാനില്ല.” അവര്‍ പിന്നെയും എഴുതി ”എനിക്കു വെറുതെ ഞാനാവുന്നത് സഹിക്കില്ല. ഈ ഞാന്‍ നീയാണ്; എനിക്കു തുണയാവാന്‍ മറ്റുള്ളവര്‍ വേണം; ഞാന്‍ വേയ്ക്കുന്ന, വൃത്തികേടാകുന്നു…” അതിഭൗതികമായ അവബോധത്തില്‍ അഹമില്ല എന്ന് സാര്‍ത്ര് എഴുതി. ബോധം അതിനെ അറിയുന്നതു കേവലമായ ആന്തരികതയിലാണ്.
”ആന്തരികതയുടെ ഉല്പാദകനാണ് ഞാന്‍.” എന്റെ ശരീരമാണ് ഞാന്‍ എന്നതിന്റെ ദൃശ്യവും സ്പര്‍ശനീയവുമായ അടയാളം. എന്റെ ഗൃഹാതുരത്വത്തിന്റെ വ്രണം പേറുന്നത് അപരനാണ്. നഷ്ടപ്പെട്ട പഴമയിലെ വീടല്ല. അതു പുറപ്പാടില്‍ കണ്ടെത്തേണ്ട എന്നിലെ അപരനാണ്. നഷ്ടപ്പെട്ട അസാന്നിദ്ധ്യം അപരനുമായുള്ള സൗഹൃദത്തിലാണ്. അപ്പോഴാണ് ഞാന്‍ വീടണയുന്നത്.
ദൈവത്തിന്റെ ഇടം ഈ അപരന്റെയാണ് എന്നു ലകാന്‍ പറയുന്നു. പേരിടാന്‍ വിസമ്മതിക്കുന്നതും വിശുദ്ധവുമായ ശക്തിയെയാണ് നാം ദൈവമെന്നു വിളിക്കുന്നത്.
അത് അതിഭൗതികത്തിന്റെ ഇടമാണ്. ”ദൈവം ദൈവത്തില്‍ വിശ്വസിക്കുന്നില്ല; ഇതുതന്നെയാണ് പറയുന്നത്: അബോധമാണ്.” ”ദൈവങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ മണ്ഡലത്തിലാണ് – അബോധം. ദൈവം മരിച്ചിട്ടില്ല; മറിച്ച് ദൈവം അബോധമാണ്.” ജൂലിയ ക്രിസ്തേവ പറയുന്നതു പോലെ ഇവിടെയാണ് ”വിശ്വസിക്കാനുള്ള അവിശ്വസനീയമായ ആവശ്യം.” കിര്ക്കെഗാദിനെപ്പോലെ വിശ്വാസം ഒരു എടുത്തുചാട്ടമാണ്- അപരനിലേക്ക്.
വിശ്വാസജീവിതം പുറപ്പാട് യാത്രയും, അപരന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ടുള്ള ഉത്തരവാദിത്വത്തിന്റെ പുറപ്പാടുമാണ്്.
ദൈവത്തെ സ്നേഹിക്കുന്നു എന്ന് ഒരുവന് പറയുമ്പോള്‍ എന്താണ് സ്നേഹിക്കുന്നതു എന്ന് അഗസ്റ്റിന് തന്റെ ഏറ്റുപറച്ചലിന്റെ 10-ാം പുസ്തകത്തില്‍ ചോദിച്ചു. അതിനു ഉത്തരമെന്നോണം ഡറീഡ എഴുതി : ദൈവസ്നേഹത്തിന്റെയും അയല്‍ക്കാരനെ സ്നേഹിക്കുന്നതിന്റെയും സത്ത ഒന്നു തന്നെയാണ്. അപരനായവന് ദൈവമാണ്, ദൈവം എല്ലാ വിധത്തിലും അപരനാണ.് ദൈവമില്ലായ്മയുടെ സംസാരത്തിലൂടെയാണ് ഈ അപരസ്നേഹം കടന്നുപോകുക. അസാദ്ധ്യമായതിനു വേണ്ടിയുള്ള പാഷനാണ് സ്നേഹം.
ഈ അപരന് പേരില്ലാത്തവനും പരിചയമില്ലാത്തവനും നിത്യനുമായി വന്നുകൊണ്ടിരിക്കുന്നു. വിരഹദുഃഖം മൗനത്തിലേക്കു മുങ്ങുന്നു; പരസ്നേഹങ്ങള് അതിനു ആശ്വാസമാണ്. നിന്റെ ഭവനത്തിലേക്കുള്ള ചവിട്ടുപടി കയറുന്ന എനിക്കറിയാം ആ വീട്ടില്‍ എന്റെ മരണവും വസിക്കുന്നുണ്ട്. അതിന്റെ ഇടിമിന്നല്‍ ഞാന്‍ കാണുന്നു.
യാഥാര്‍ത്ഥ്യത്തിന്റെ ലോകംവിട്ട് വിശുദ്ധവേദിയിലേക്കു മാറുന്നു. മരണം ജീവിതത്തിന്റെ അദ്ഭുതബോധത്തിന്റെ നിലവിളിയാണ്. അക്രമവും ദൈവികതയും ബലിയില്‍ സന്ധിക്കുന്നു. സന്തോഷമെന്നതു ”സഹനത്തിനു വേണ്ടിയുള്ള ഒരുതരം കരച്ചിലാകാം.” അതു നാടുകടത്തപ്പെട്ടവന്റെ ഗൃഹാതുരത്വത്തിന്റെ നിലവിളി തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: