ന്യൂദല്‍ഹി: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്് പൂര്‍ണ്ണം, സമാധാനപരം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പണിമുടക്ക് സ്തംഭിപ്പിച്ചു. വാഹനഗതാഗതം ചില സംസ്ഥാനങ്ങളെ ബാധിച്ചു.
പ്രധാന നഗരങ്ങളായ ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. കേരളം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമരം പൂര്‍ണ്ണമായിരുന്നു. ബംഗാളില്‍ പണിമുടക്ക് ഭാഗികമായിരുന്നു. ചില സ്ഥലങ്ങളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നിരുന്നു.
തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, എല്ലാവര്ക്കും പെന്ഷന് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി യൂണിയനുകള്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ സമരം സമ്മിശ്ര പ്രതികരണം ഉളവാക്കി. ധനകാര്യ സ്ഥാപനങ്ങളെ സമരം സാരമായി ബാധിച്ചു. തൊഴിലാളി സംഘടനകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും പണിമുടക്ക് കാര്യമായി ബാധിച്ചു. എന്നാല്‍ വന്‍ നഗരങ്ങളിലെ വാഹന ഗതാഗതത്തെ സമരം കാര്യമായി ബാധിച്ചില്ല.
ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി വിശ്വാസ് ഉത്ഗി പറഞ്ഞത് ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ പണിമുടക്ക് പൂര്ണ്ണമായിരുന്നുവെന്നാണ്. ദല്‍ഹിയില്‍ പണിമുടക്ക് ഭാഗിക പ്രതികരണമുണ്ടാക്കി. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയില്ല. പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്കിംഗ്, ചരക്ക് ഗതാഗത മേഖലകളെ പണിമുടക്ക് അലങ്കോലപ്പെടുത്തി. ദേശീയതലത്തില്‍ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ബാധിച്ചില്ല. കേരളത്തിലെ ഭരണപക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: