സത്യത്തോട് ശത്രുത പുലര്‍ത്തുന്നത്തില്‍ ഒരുതരം ആനന്ദം അനുഭവിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ഇതുകൊണ്ടുതന്നെ അസത്യം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് വേണ്ടുവോളം അവസരം ലഭിക്കുന്നു. വിമര്‍ശനം, സ്വയംവിമര്‍ശനം, തെറ്റുതിരുത്തല്‍ എന്നൊക്കെ ആവര്ത്തിച്ചുകൊണ്ടിരിക്കുമെങ്കിലും സത്യം ആരംഭിക്കുന്നിടത്ത് ഈ പരിപാടി അവസാനിക്കും. ഏറിയകൂറും നുണകളെ അടിസ്ഥാനമാക്കിയാണ് അവരുടെ പ്രത്യയശാസ്ത്ര പ്രചാരണം.
താത്വികാചര്യന്മാര് എഴുതിക്കൂട്ടിയിട്ടുള്ളതില് അധികവും സത്യമെന്ന് തെറ്റിദ്ധരിക്കാനിടയുള്ള നിറംപിടിപ്പിച്ച നുണകളായിരിക്കും. ഈ സത്യം അറിയാവുന്നതിനാലായിരിക്കണം ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയിട്ടുള്ളത് മുഴുവന്‍ കൃത്യമായി എഡിറ്റു ചെയ്താല്‍ മൂന്നു പാരഗ്രാഫില്‍ ഒതുക്കാം എന്നുപറഞ്ഞ് വികെഎന്‍ ഉറക്കെ ചിരിച്ചത്.
സത്യം മുഖത്തുവന്നിടിച്ചാല്പോലും അംഗീകരിക്കാതിരിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ രീതി പലരും തുറന്നുകാട്ടിയിട്ടുള്ളതാണ്. ഇവരിലേറെയും മുന്‍ കമ്മ്യൂണിസ്റ്റുകളുമാണ്. എന്നാല്‍ അടിയുറച്ച കമ്മ്യൂണിസ്റ്റായി തുടരുമ്പോള്‍ത്തന്നെ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു സത്യം അംഗീകരിച്ചിരിക്കുന്നു. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ല എന്നാണ് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ (2016 ജൂലൈ 16) എഴുതിയ ലേഖനത്തിലൂടെ കാരാട്ട് വ്യക്തമാക്കിയത്.
”ഇന്ത്യയില്‍ ‘ഫാസിസവും’ ‘വര്‍ഗീയ ഫാസിസവും’ സ്ഥാപിക്കപ്പെട്ടു എന്ന അവകാശവാദത്തെ സിപിഎം തള്ളിക്കളയുന്നു” എന്നാണ് ‘സിപിഐഎമ്മും കോണ്‍ഗ്രസും’ എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ കാരാട്ട് വിലയിരുത്തുന്നത്. ഭാരതത്തില്‍ ഫാസിസം സ്ഥാപിക്കപ്പെട്ടതായി ആരെങ്കിലും അവകാശപ്പെട്ടിരുന്നതായി അറിവില്ല. ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്തി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇത്തരമൊരു വിഷലിപ്തമായ പ്രചാരണം കാരാട്ടിന്റെ പാര്‍ട്ടിയുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തും നടത്തുകയായിരുന്നു.
വാസ്തവത്തില്‍ ബിജെപി ഫാസിസ്റ്റാണെന്ന പ്രചാരണം നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പെ സിപിഎം തുടങ്ങിയിരുന്നു.
ഗുജറാത്തില്‍ മോദി നേതൃതം നല്കിയ സര്‍ക്കാരുകള്‍ക്കെതിരെയും ഈ പ്രചാരണം നടന്നിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക ജിഹ്വകളിലൊന്നായ ‘പീപ്പിള്‍സ് ഡമോക്രസി’ 2013 സെപ്തംബറില്‍ത്തന്നെ സ്വരംമാറ്റുകയുണ്ടായി. അതുവരെ കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും നവലിബറല്‍ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചുപോന്ന ‘പീപ്പിള്‍സ് ഡമോക്രസി’യുടെ എഡിറ്റോറിയലുകള്‍ തുടര്‍ന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചു. ആഴ്ചതോറുമുള്ള എഡിറ്റോറിയലുകള്‍ ബിജെപിയുടെ ‘കമ്മ്യൂണല്‍, ഫാസിസ്റ്റ്’ അജണ്ടയെ നിരാകരിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ തുടങ്ങി. പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ‘പീപ്പിള്‍സ് ഡെമോക്രസി’യുടെ എഡിറ്റര്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ഫാസിസത്തിന്റെ പേരില്‍ ബിജെപിക്കും മോദിക്കും എതിരായ പ്രചാരണം യെച്ചൂരി ശക്തിപ്പെടുത്തി. നരേന്ദ്രമോദി അധികാരത്തിലേറിയാല്‍ നിലവില്‍വരിക ഫാസിസ്റ്റ് വാഴ്ചയായിരിക്കുമെന്ന് ലഭ്യമായ അവസരങ്ങള്‍ ഉപയോഗിച്ചും, അവസരങ്ങള്‍ സൃഷ്ടിച്ചും ഇടതടവില്ലാതെ യെച്ചൂരി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ പ്രചാരണത്തിന്റെ പാരമ്യതയായിരുന്നു മോദി അധികാരത്തില്‍ വന്നാല്‍ താന്‍ രാജ്യം വിടുമെന്ന് എഴുത്തുകാരനായ യു.ആര്.അനന്തമൂര്‍ത്തി അഭിപ്രായപ്പെട്ടത്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ യെച്ചൂരി സ്വരം കടുപ്പിച്ചു. ‘ഹിറ്റ്ലറുടെ ഫാസിസം മോഡല്‍’ ഭരണമാണ് നടക്കുന്നതെന്ന് പ്രഖ്യാപിച്ചു. പാര്‍ലമെന്റിനകത്തും പുറത്തും സഹകരണമെന്ന നിലവിട്ട് കോണ്‍ഗ്രസുമായുള്ള പരസ്യസഖ്യം മുന്നില്‍കണ്ടായിരുന്നു ഇത്. പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടയാക്കിയിട്ടും കേന്ദ്ര കമ്മറ്റി തീരുമാനത്തെ മറികടന്ന് കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ന്യായീകരിക്കുന്നതിനായി യെച്ചൂരി പക്ഷം ബിജെപി ഫാസിസത്തെ അരക്കിട്ടുറപ്പിക്കുന്നതിനിടെയാണ് കാരാട്ട് വെടിപൊട്ടിച്ചത്.
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നു മാത്രമല്ല, ഇത് പാര്‍ട്ടി പരിപാടിയുടെ ഭേദഗതിയിലൂടെ നേരത്തെ വിലയിരുത്തിയിട്ടുള്ളതാണെന്നും കാരാട്ട് പ്രതികരിക്കുകയുണ്ടായി.
ബിജെപി ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ പറച്ചിലില്‍ ബലിഷ്ഠമായ ഒരു സത്യം വളരെ വൈകി മാത്രം അംഗീകരിക്കുന്നതിലെ കാപട്യമുണ്ടെങ്കിലും ഇത്രനാളും സംഘപരിവാറിനെതിരെ സിപിഎം നടത്തിപ്പോന്ന ‘സവര്‍ണവര്‍ഗീയ ഫാസിസ്റ്റ്’ പ്രചാരണം ഇതോടെ റദ്ദാവുകയാണ്.
ഫാസിസത്തിന്റെ തൊപ്പി നന്നായി ചേരുന്നത് സിപിഎമ്മിനാണ് എന്ന സത്യം കാരാട്ടും യെച്ചൂരിയും ഒരുപോലെ മൂടിവയ്ക്കുന്നതാണ് ഇതിലെ വിരോധാഭാസം.
ഫാസിസവുമായും അതിന്റെ എക്കാലത്തെയും വക്താവായ അഡോള്‍ഫ് ഹിറ്റ്ലറുമായും സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന സോവിയറ്റ് യൂണിയനും ജോസഫ് സ്റ്റാലിനും ലോകചരിത്രത്തിലെ നിര്‍ണായകമായ ഘട്ടത്തില്‍ കൈകോര്‍ക്കുകയുണ്ടായി. ഫാസിസത്തെ നഖശിഖാന്തം ‘എതിര്‍ക്കുന്ന’ ഇന്ത്യന്‍ സഖാക്കള്‍ ഈ അപ്രിയ സത്യം മൂടിവയ്ക്കാന്‍ ശ്രമിക്കുകയും അതേക്കുറിച്ച് നിശബ്ദത പാലിക്കുകയുമാണ് ചെയ്യാറുള്ളത്.
രണ്ടാംലോക യുദ്ധകാലത്ത് ഹിറ്റ്ലറുടെ ജര്‍മന്‍ സൈന്യം അന്നത്തെ ചെക്കോസ്ലോവാക്യയിലെ ജര്‍മന്‍ ഭാഷ സംസാരിക്കുന്നവരുടെ പ്രദേശത്തേക്ക് കടന്നുകയറി. ഇതിനോട് തുടക്കത്തില്‍ നിസ്സംഗത പാലിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ചേംബര്ലെയിന് പോളണ്ടും ജര്‍മനിയുടെ ആക്രമണ ഭീഷണിയിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജര്‍മന്‍ അധിനിവേശമുണ്ടായാല്‍ പോളണ്ടിനെ സഹായിക്കാന്‍ ബ്രിട്ടന് ബാധ്യസ്ഥമാണെന്ന് ചേംബര്ലെയിന് പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന് ഒറ്റയ്ക്ക് ഇതിനാവുമായിരുന്നില്ല. ഒരു സഹായി വേണമായിരുന്നു.
അന്ന് ഹിറ്റ്ലറെ ചെറുക്കാനാവുന്ന ഒരേയൊരു ശക്തി സോവിയറ്റ് യൂണിയനായിരുന്നു. പക്ഷെ യുദ്ധത്തില്‍ സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന് ഹിറ്റ്ലറെയും ഫാസിസ്റ്റ് ജര്‍മനിയെയും നേരിടാന്‍ സ്റ്റാലിന് താല്‍പ്പര്യം കാണിച്ചില്ല.
ബ്രിട്ടന് ഒറ്റയ്ക്ക് ജര്‍മനിയെ നേരിടാനാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. ഇതിനായി സോവിയറ്റ് യൂണിയന്റെ സഹായം തേടിയേക്കുമെന്നും ഹിറ്റ്ലര്‍ കണ്ടു. ഈ സാധ്യത ഇല്ലായ്മ ചെയ്യാന്‍ സോവിയറ്റ് സ്വേച്ഛാധിപതിയായിരുന്ന സ്റ്റാലിനുമായി ധാരണയുണ്ടാക്കാന്‍ ഹിറ്റ്ലര്‍ തീരുമാനിച്ചു. കിഴക്കന്‍ യൂറോപ്പ് ആക്രമിച്ച് പരസ്പരം പങ്കിട്ടെടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഹിറ്റ്ലറുടെ വിദേശവകുപ്പ്മന്ത്രി വോന്‍ റിബ്ബന്‍ട്രോപ്പ് മോസ്കോയിലെത്തി സ്റ്റാലിന്റെ വിദേശവകുപ്പ്മന്ത്രിയായിരുന്ന വി.എം.മോളോട്ടോവുമായി 1939 ആഗസ്റ്റ് 23 ന് അനാക്രമണ സന്ധി ഒപ്പുവച്ചു.
ഒരുപോലെ അധിനിവേശ താല്‍പ്പര്യം പുലര്‍ത്തിയ സ്റ്റാലിനും ഹിറ്റ്ലറും കൈകോര്‍ത്ത കാഴ്ചയായിരുന്നു ഇത്. ഹിറ്റ്ലറും സ്റ്റാലിനും തമ്മിലുണ്ടാക്കിയ ഈ അനാക്രമണ സന്ധിയുടെ കാലത്ത് ജര്‍മന്‍ കമ്മ്യൂണിസ്റ്റുകളും ഹിറ്റ്ലര്‍ക്കൊപ്പം നിന്നു. ‘ഹിറ്റ്ലര്‍ക്കുശേഷം ഞങ്ങള്‍’ എന്നതായിരുന്നു ജര്‍മന്‍ സഖാക്കളുടെ മുദ്രാവാക്യം. എന്നുമാത്രമല്ല, പോളണ്ടിലെ സ്വന്തം സഖാക്കളെ ഇവര്‍ ജര്‍മന്‍ രഹസ്യപ്പോലീസായ ഗെസ്റ്റപ്പോവിന് ഒറ്റുകൊടുക്കുകയും ചെയ്തു.
സമഗ്രാധിപത്യ വ്യവസ്ഥിതികളെന്ന നിലയ്ക്ക് സിദ്ധാന്തത്തിലും പ്രയോഗത്തിലും ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഭരണവ്യവസ്ഥിതികള്‍ ഭീകരമാംവിധം പൊരുത്തപ്പെടുന്നതു കാണാം. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് സ്റ്റാലിന്റെ സൈബീരിയന്‍ തടവറകളിലേക്ക് അധികദൂരമില്ല. വംശവിദ്വേഷിയായിരുന്ന ഹിറ്റ്ലര്‍ രണ്ടരക്കോടി ആളുകളെ കൊന്നൊടുക്കിയെന്നാണ് പറയപ്പെടുന്നതെങ്കില്‍, രണ്ടുകോടി ആളുകളാണ് ലെനിന്റെയും സ്റ്റാലിന്റെയും വാഴ്ചക്കാലത്ത് സോവിയറ്റ് യൂണിയനില്‍ മാത്രമായി കൊലചെയ്യപ്പെട്ടത്.
ചൈന- 6.5 കോടി, കമ്പോഡിയ- 20 ലക്ഷം, ഉത്തരകൊറിയ- 20 ലക്ഷം, ആഫ്രിക്ക- 17 ലക്ഷം, അഫ്ഗാനിസ്ഥാന്- 15 ലക്ഷം, കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍- 10 ലക്ഷം, വിയറ്റ്നാം- 10 ലക്ഷം, ലാറ്റിനമേരിക്ക 1,50,000 കോടി, സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായും, അധികാരത്തിലേറാതിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനഫലമായും 10,000. ഇങ്ങനെ നോക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആധിപത്യത്തിന് കീഴില്‍ മൊത്തം കൊല്ലപ്പെട്ടവര്‍ 9.4 കോടി. ഹിറ്റ്ലര്‍ കൊന്നൊടുക്കിയതായി കരുതപ്പെടുന്നതിനേക്കാള്‍ 6.9 കോടി കൂടുതല്‍. ഇതാണ് ഫാസിസം.
ബിജെപിയുടെ രൂപീകരണം തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഫലമാണ്. കോണ്‍ഗ്രസ് കൊണ്ടുവന്ന അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ച് അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരിന്റെ തകര്‍ച്ചയാണ് ഭാരതീയ ജനസംഘം ലയിച്ചുണ്ടായ ജനതാപാര്‍ട്ടിയില്‍നിന്ന് വേറിട്ട് ബിജെപി എന്ന പുതിയ പാര്‍ട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. ഫാസിസ്റ്റ് വിരോധം ബിജെപിയുടെ ജനിതക ഘടനയിലുണ്ട്. അടിയന്തരാവസ്ഥയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച സിപിഎമ്മിന് ഇതുവരെ ഇക്കാര്യം അറിയുമായിരുന്നില്ലെന്ന് പറയുന്നത് കാപട്യമാണ്.
ഫാസിസവും ജനാധിപത്യവും ഒരിക്കലും ഒത്തുപോവില്ല; യൂറോപ്പിന്റെ ചരിത്രത്തില്‍ ഫാസിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയിട്ടുണ്ടെങ്കിലും. എന്നാല്‍ അധികാരത്തിലേറുന്ന ഫാസിസ്റ്റുകളെ താഴെയിറക്കാന്‍ യുദ്ധമോ ജനകീയമുന്നേറ്റമോ വേണ്ടിവരും. ഫാസിസ്റ്റ് സഹജമായ ഈ സ്വഭാവം തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് ബിജെപി.
1996 ല്‍ അടല്‍ബിഹാരി വാജ്പേയി നേതൃത്വം നല്കിയ ബിജെപി സര്‍ക്കാര്‍ 13 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ഒരംഗത്തിന്റെ കുറവാണ് രാജിവയ്ക്കാന്‍ ബിജെപി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 1998 ല്‍ വീണ്ടും അധികാരത്തില്‍ വന്നെങ്കിലും 13 മാസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷമില്ലെന്ന് കണ്ട് രാജിവയ്ക്കുകയായിരുന്നു.
ജനാധിപത്യത്തോട് ഇത്രമേല്‍ പ്രതിബദ്ധത പുലര്‍ത്തുന്ന ആ പാര്‍ട്ടി എങ്ങനെയാണ് ഫാസിസ്റ്റാവുക? അധികാരത്തില്‍ തുടരാന്‍ വളഞ്ഞവഴികളുണ്ടായിട്ടും അതിന് ശ്രമിക്കാതിരുന്ന ബിജെപിയുടെ എതിര്‍പക്ഷത്തായിരുന്നു രണ്ട് ഘട്ടത്തിലും കാരാട്ടും യെച്ചൂരിയും പിന്നെ സിപിഎമ്മും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: