ബോളിവുഡ് സിനിമയായ പീപ്പ്ലി ലൈവ് കോര്‍ഡിനേറ്റര്‍ മഹ്മൂദ് ഫാറൂഖി അമേരിക്കയിലെ ഫുള്‍ബ്രൈറ്റ് ഗവേഷകയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞാന്‍ ഒരുവര്‍ഷമായി മിണ്ടാതിരിക്കയായിരുന്നു. ഇപ്പോള്‍ അതിവേഗ കോടതിയുടെ വിധി വന്നു. ഇനി ഞാന്‍ പറയാം.
ആദ്യമായി, എനിക്ക് പ്രതിയേയും ഇരയേയും അറിയാം.
മഹ്മൂദ് ഫാറൂഖിയെ അഞ്ചാറു വര്ഷമായറിയും, അദ്ദേഹത്തിന്റെ ദാസ്താങ്ഗോയി എന്ന കഥപറച്ചില്‍ അഭിനയവേദി ഏറെ പ്രിയപ്പെട്ടതുമാണ്. ഞാന്‍ ഒരു മ്യൂസിയം മാസികയില്‍ അതിഥി എഡിറ്റര്‍ ആയിരിക്കെ, അതെക്കുറിച്ച് എഴുതാന്‍ ഫാറൂഖിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍, കഥപറച്ചില്‍ പരിശീലനക്കളരിയായ പ്രതിമാസ ബൈഠക്കിന് പോയിട്ടുമുണ്ട്. കുടുംബാംഗങ്ങളേയും സംഘാംഗങ്ങളേയും കണ്ടിട്ടുണ്ട്. ഒമ്പതു വര്‍ഷമായി ഞാന്‍ ഈ പരിപാടികള്‍ കാണുന്നു.
ബലാത്സംഗത്തിനിരയായ അമേരിക്കന്‍ വനിതയുടെയും കൂട്ടുകാരിയാണ് ഞാന്‍. സംഭവം നടക്കുന്നതിനു മാസങ്ങള്‍ മുമ്പ് മ്യൂസിയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് ആദ്യം കാണുന്നത്. പിന്നീട് ഞങ്ങള്‍ കൂടുതലടുത്തു. ഭാഷയിലും വേദങ്ങളിലും വിദഗ്ദ്ധയായ അവര്‍ ഭാരതത്തെക്കുറിച്ച് പഠിക്കാന്‍ ഏറെ നാളായിവിടുണ്ട്.
സംഭവം നടന്ന് രണ്ടു നാള് കഴിഞ്ഞ് അവള് എന്റെ ഓഫീസില്‍വന്ന് കാര്യങ്ങള്‍”രണ്ടു മണിക്കൂര്‍ വിശദീകരിച്ചു- കണ്ണീരോടെ, ക്ഷോഭത്തോടെ, ഞെട്ടലോടെ, ജുഗുപ്സയോടെ. മഹ്മൂദ് ഫാറൂഖിയും ഭാര്യയുമൊക്കെയായി അവള് നല്ല ചങ്ങാത്തത്തിലായിരുന്നു. അവള് ആദ്യം ഫാറൂഖിയെ കണ്ടത് ഗോരഖ്പൂരില്‍ ഒരു ഗവേഷണകാര്യത്തിനു സഹായം തേടിയായിരുന്നു (ഫാറൂഖി അവിടത്തുകാരനാണ്).
അവളന്ന് എന്നെക്കാണാന്‍ വന്നത് ഞാന്‍ പത്രപ്രവര്ത്തകയായതുകൊണ്ടായിരുന്നില്ല, ഒരു പെണ് സുഹൃത്തായതിനാലാണ്. അവള് പറഞ്ഞത് അയാള്‍ അവളോടു കാട്ടിയ ഞെട്ടിക്കുന്ന വിശ്വാസവഞ്ചനയെപ്പറ്റിയായിരുന്നു. ഇനി മറ്റൊരു സ്ത്രീയോടും ഇങ്ങനെ ചെയ്യരുതെന്നുദ്ദേശിച്ച്, അയാള്‍ ചെയ്തത് അപരാധമാണെന്ന് വിവരിച്ചുകൊണ്ട്, അവള് അയാള്‍ക്ക് ഇ മെയില്‍ അയച്ചു. ചെറിയ ക്ഷമാപണം നടത്തി അയാള്‍ മറുപടി അയച്ചു. പക്ഷേ അവളുടെ ക്ഷോഭവും മാനസികാഘാതവും അവിടെ തീര്‍ന്നില്ല. അവള് ആഗ്രഹിച്ചത് വെറുമൊരു ക്ഷമാപണം മാത്രമായിരുന്നില്ല.
അമേരിക്കയ്ക്കു മടങ്ങി, ബന്ധുക്കളോടും കൂട്ടുകാരോടും അവളുടെ സര്‍വകലാശാലയിലെ അധികൃതരോടും ചര്‍ച്ച ചെയ്തു. സര്‍വകലാശാലയില്‍ പരാതി നല്കി. നിയമോപദേശം തേടി.
സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും അവള് ഇങ്ങനെ ചിന്തിച്ചു, ”ഞാന്‍ എന്റെ അനന്തരവളോട് പറയാറുണ്ട്, വേദനിപ്പിക്കുന്ന സംഭവമുണ്ടായാല്‍ അതിനെതിരേ പോരാടണമെന്ന്. ഞാന്‍ ഇൗ കേസില്‍ മിണ്ടാതിരുന്നാല്‍ എനിക്ക് അവളോടങ്ങനെ പറയാന്‍ അവകാശമുണ്ടോ,” എന്ന്.
ഫാറൂഖിയാണെങ്കില് അനീതിക്കും മനുഷ്യാവകാശത്തിനും മറ്റും മറ്റും വേണ്ടി കലാപ്രകടനം നടത്തുന്നയാളാണ്. സാമൂഹ്യ പ്രവര്‍ത്തകനാണ്. അയാള്‍ക്കെങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാനാകുമെന്ന് ചിലര്‍ ചോദിച്ചു. മറ്റു ചിലര്‍ പറഞ്ഞു, അവള്‍ക്ക് അയാളെ അറിയാം, അടുത്ത സുഹൃത്തുക്കള്‍. അപ്പോള്‍ അതെങ്ങനെ ബലാത്സംഗമാകും?
വിദ്യാഭ്യാസവും പരിചയവും ബലാത്സംഗത്തിനു ന്യായീകരണമാണോ? എനിക്ക് ഏറെ നാള് അറിയാവുന്ന ഒരാള്‍ എന്റെ അനുവാദമില്ലാതെ എന്നില്‍ നടത്തുന്ന ലൈംഗികതിക്രമം ബലാത്സംഗംതന്നെയാണ്.
അവള് എന്നോടു പറഞ്ഞു, ‘എന്റെ ശരീരവും ലൈംഗികതയും എന്റെ സ്വന്തമെന്നു മറ്റാരേയും പോലെ ഞാനും കരുതുന്നു. ഒരു രാത്രി ആ ഉടമസ്ഥാവകാശം മറ്റൊരാള്‍ കൈയടക്കിയാലോ?’
അവള് ഒന്നുരണ്ടു മാസങ്ങള്‍ക്കുശേഷം ഭാരതത്തില്‍ മടങ്ങിയെത്തി പോലീസില്‍ പരാതി നല്കി.
പരാതി വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം വന്നു. നമുക്കു സുപരിചിതനും വിശ്വസ്തനുമാണ് വേട്ടക്കാരന് എന്നറിയുമ്പോള്‍ ഇതൊന്നും ലളിതമല്ല. നിരത്തിലെ ഇരുട്ടില്‍ ഒരു ഡ്രൈവറോ മറ്റോ ഇങ്ങനെ ചെയ്താല്‍ ഉടന്‍ പോലീസിനെ സമീപിക്കുന്നതുപോലെയല്ലിത്. ആക്രമിച്ചവനെ അറിയാമെങ്കില്‍, നിങ്ങള്‍ ഞെട്ടല്‍, മനോവേദന, ക്ഷോഭം, ജുഗുപ്സ, സ്വയം ചോദ്യം, വിശ്വാസവഞ്ചന, അങ്ങനെ പല അവസ്ഥകളനുഭവിയ്ക്കും.
ബലാത്സംഗത്തിനിരയാകുന്നവര്‍ ഭാരതത്തില്‍ അനുഭവിക്കുന്ന, വ്യാപകമായ ആക്ഷേപ പരിഹാസങ്ങളെക്കുറിച്ചും അവള് ഭയന്നു. വിചാരണ വേളയിലും അവള് അതനുഭവിച്ചു. വിചാരണക്കാലത്ത്, ഭാരതത്തിലേക്കു വരാനാഗ്രഹിച്ച അമ്മയെ അവള് വിലക്കി. ഫാറൂഖിയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തിനും വിമര്‍ശനത്തിനും അമ്മയെ നിര്ത്തിക്കൊടുക്കേണ്ടെന്നവള് കരുതി. കോടതിയില്‍ വിചാരണവേളയില്‍ അവള് ഒറ്റയ്ക്കായിരുന്നു.
രായ്ക്കുരാമാനം ഫറൂഖിയുടെ ചങ്ങാതിമാര്‍ അവള്‍ക്കെതിരേ തിരിഞ്ഞു. അവളുടെയും കൂട്ടുകാരായിരുന്നവര്‍ ചേരിതിരിഞ്ഞ് പോരാട്ടത്തിനു കളം വരച്ചു. ആണ് ചങ്ങാതികള്‍ ഫാറൂഖിയെ ‘ബ്രൊ’ എന്നു വിളിച്ച് പിന്തുണച്ചു. അവര്‍ അവളുടെ ചങ്ങാതികളെ വിളിച്ച് ഇടനില നില്‍ക്കാനും കേസ് പിന്‍വലിപ്പിക്കാനും നിര്‍ബന്ധിച്ചു.
ഗ്രാമങ്ങളിലെ ഖാപ് യോഗങ്ങളില്‍ ബലാത്സംഗക്കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ചില മുതിര്‍ന്നവര്‍ ഇടനിലക്കാരാകുന്നത് നമ്മള് പത്രങ്ങളില്‍ വായിക്കാറുണ്ട്, അപ്പോള്‍ നമുക്ക് ക്ഷോഭമുണ്ടാകും, അവരെ അപരിഷ്കൃതരെന്നു വിളിക്കും. എന്നാല്‍ നഗരത്തിലുള്ളവര്‍ അങ്ങനെ ചെയ്താല്‍ അവരെ നാം സഹോദരന്മാരെന്നു ചെല്ലപ്പേരില്‍ വിളിയ്ക്കും!
അവള് വിചാരണയുടെ വിധിയെന്താണെന്ന് ചിന്തിച്ചിട്ടില്ല. അയാളോട് പ്രതികാരം ചെയ്യണമെന്നോ ഇത്രവര്‍ഷം ശിക്ഷ കിട്ടണമെന്നോ ആഗ്രഹിച്ചിട്ടില്ല. കേസുകൊടുത്തതിന്റെ ഉദ്ദേശ്യം ഇതുമാത്രമയായിരുന്നു; മൗനം പരിഹാരമല്ലെന്ന് തിരിച്ചറിയുക, ഞാന്‍ പ്രതികരിച്ചുവെന്നു ബോധ്യപ്പെടുക.
അവള് സംവിധാനത്തിലും നിയമത്തിലും വിശ്വസിച്ചു. അതുകൊണ്ട് യുദ്ധം നയിച്ചു- അവളുടെ സ്വയം വീണ്ടെടുക്കലിനു വേണ്ടി. ”ഞാനെന്ന എന്റെ സങ്കല്‍പ്പം കൊള്ളചെയ്യപ്പെടാന് ഫാറൂഖിന്റെ ദുഷ്പ്രവൃത്തികൊണ്ട് ഞാന്‍ അനുവദിക്കില്ല” എന്ന വള് നിശ്ചയിച്ചിരുന്നു.
ഇതില്‍ നമുക്കെല്ലാം ഒരു പാഠമുണ്ട്. നമുക്ക് വളരെ പരിചിതമാണ് എങ്ങനെയാണ് ഇവിടത്തെ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന്. പോലീസനേ്വഷണത്തെക്കുറിച്ചും കോടതി വിചാരണകളെക്കുറിച്ചും മറ്റും മറ്റും നാം പരാതിപ്പെടുന്നു. പക്ഷേ, സംവിധാനം ശരിയായി പിന്തുടര്ന്നാലേ, അതു ഫലവത്തായി പ്രവര്‍ത്തിക്കൂ.
അവള്‍ക്ക് മൗനത്തിന്റെ ധാരാളിത്തമുണ്ടായിരുന്നില്ല; നമുക്ക് ധാരാളിത്തം ഇല്ലാതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: