കോടതിയും കേസും ജയിലുമൊന്നും ആര്.ബാലകൃഷ്ണപിള്ളയ്ക്ക് പുത്തരിയല്ല. വ്യവഹാരം കൂടെപ്പിറന്നപോലെ എന്നുതന്നെപറയാം. അതിന്റെ അഹങ്കാരമൊട്ടില്ലതാനും. കേള്‍വിക്കാരെന്ത് ധരിക്കുമെന്നോ പ്രത്യാഘാതമെന്തെന്നോ നോക്കി വര്‍ത്തമാനം പറയുന്നശീലവും ബാലകൃഷ്ണപിള്ളയ്ക്കില്ല. എന്നുവച്ച് അഭിപ്രായം ഇരുമ്പുലക്കയാണെന്ന അഭിപ്രായം പിള്ളക്കില്ലേയില്ല. പറഞ്ഞത് അങ്ങനെയല്ലെന്നോ കേള്‍ക്കേണ്ടത് ഇവ്വിധമല്ലെന്നോ പറയാന്‍ അദ്ദേഹത്തിന് അശേഷം മടിയില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ ആദ്യം പറഞ്ഞതല്ല ജയിലില്‍ കിടക്കേണ്ടിവന്നപ്പോഴുണ്ടായ അഭിപ്രായം. അഭിപ്രായം മാറ്റിപ്പറഞ്ഞപ്പോള്‍ തുറന്നജയിലിന്റെ വാതിലിലൂടെ ഇറങ്ങികയറിയത് മന്ത്രിക്കസേരയിലേക്കായിരുന്നല്ലോ. ജയില്‍ മന്ത്രിയായ മന്ത്രി പിള്ള ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ സഹതടവുകാരായിരുന്നവരെ ആലുവാ മണല്പുറത്ത് കണ്ട ഭാവംപോലും നടിച്ചില്ല.
51 വയസിലായിരുന്നു ‘പഞ്ചാബ് മോഡല്‍’പ്രസംഗം. അന്ന് മന്ത്രിയായിരുന്നു ബാലകൃഷ്ണപിള്ള. പഞ്ചാബ് മോഡല്‍ പ്രസംഗം മന്ത്രിസ്ഥാനം തെറിപ്പിച്ചു. 1985 മേയ് 25 നു എറണാകുളത്തു രാജേന്ദ്ര മൈതാനിയില്‍ പട്ടാപ്പകല്‍ നടത്തിയ ആ പ്രസംഗം ഏതാനും വരികള്‍ മാത്രമേ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. നഞ്ച് എന്തിനാ നാനാഴി? ‘കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണം, അതിനു ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണ’മെന്നായിരുന്നു പിള്ള ആഹ്വാനം ചെയ്തത്. കേരളത്തിന് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതിലുള്ള അരിശമായിരുന്നു പിള്ളയ്ക്ക്. പഞ്ചാബില്‍ വിഘടനവാദം ആളിക്കത്തുന്ന സമയമായിരുന്നതിനാല്‍ പ്രസംഗം രാജ്യദ്രോഹമായി.
പ്രസംഗം വിവാദമായപ്പോള്‍ പിള്ള നിഷേധിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ആരോപണം. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പിള്ള പ്രസംഗിച്ചതുതന്നെയാണെന്ന് സ്ഥിരീകരിച്ച് പ്രസംഗ സ്ഥലത്തുണ്ടായിരുന്ന ഏഴു പത്രലേഖകര്‍ സംയുക്ത പ്രസ്താവന ഇറക്കിയത് മുഖ്യമന്ത്രി കരുണാകരന് ആയുധമായി. കേരള ഹൈക്കോടതിയും അത് കണക്കിലെടുത്തു.
ഗ്രാഫൈറ്റ് കേസില്‍ സുപ്രീം കോടതിശിക്ഷ ശരിവച്ചതിനെതുടര്‍ന്ന് ജയിലില്‍ കഴിയവെ അച്ഛനും മകനും തമ്മിലുള്ള പോരിനിടയില്‍ പറഞ്ഞ വാക്കുകള്‍ കൗതുകമുളവാക്കുന്നതായിരുന്നല്ലോ. ജയിലിലായാലും സഭയിലായാലും പിള്ളയുടെ നാവിന് ബെല്ലും ബ്രേക്കുമില്ല. ശോഭനാ ജോര്‍ജ്ജ് ബോട്ടുജട്ടി സംബന്ധിച്ച് സബ്മിഷന് ഉന്നയിച്ചപ്പോള്‍ ”ശോഭനയുടെ ജട്ടി ഞാനെങ്ങോട്ടും കൊണ്ടുപോയിട്ടില്ല സാര്‍” എന്നായിരുന്നു. ഗതാഗതമന്ത്രിയുടെ കുത്ത്.
ഇന്നിപ്പോള്‍ 53 (എ) വകുപ്പ് പ്രകാരം കേസെടുക്കുന്നത് കരയോഗത്തിന്റെ രഹസ്യയോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ്. ജാമ്യമില്ലാവകുപ്പാണിത്. പിള്ള ഇതാണ് പറഞ്ഞത്:
”ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിച്ചാലെന്താ.
പക്ഷേ, 41 ദിവസം തുടര്‍ച്ചയായി വ്രതത്തോടുകൂടി സ്ത്രീകള്‍ക്ക് പോകാന്‍ കഴിയാത്തതുകൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് ആചാര്യന്മാര് പറയുന്നത്.
അല്ലാതെ ആരോടും വിരോധമുള്ളതുകൊണ്ടല്ല. ഇതിനൊക്കെ ചില ചിട്ടകളുണ്ട്.
ഇത് ഭരണഘടന തീരുമാനിക്കേണ്ട കാര്യമല്ല. നിയമം അറിയാവുന്നതുകൊണ്ട് ഞാന്‍ പറയുകയാ.
സ്ത്രീക്കും പുരുഷനും തുല്യതയുള്ളതു കൊണ്ട് അമ്പലത്തില്‍ കയറാമോ?
എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അങ്ങനെയാണെങ്കില്‍ ഞാനിപ്പോള്‍ കമുകും ചേരിയില്‍ നിന്നുകൊണ്ട് ചോദിക്കുകയാ,
മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ?
എന്താ ആരും ഒന്നും മിണ്ടാത്തത്.
അവരെ പേടിയാ കഴുത്തറുക്കും.
പതിനഞ്ച് പതിനാറ് കോടി വരുന്ന ഇന്ത്യയിലെ മുസ്ലിംകളുടെ ആരാധനാലയത്തില്‍ കയറാന്‍ എതെങ്കിലും കോടതിക്ക് പറയാമോ?
പിന്നെ കോടതി കാണുകേല.
സ്ത്രീയും പുരുഷനും ഒന്നാണ്, ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ഇങ്ങനൊരു വിധി വന്നാല്‍ നാളെ മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ ഞങ്ങള്‍ക്കും അനുവാദമുണ്ട്, അവകാശമുണ്ടെന്ന് പറഞ്ഞ് കേസിനുപോയാല്‍ ഈ ജഡ്ജിമാര്‍ എന്തുചെയ്യും? ജഡ്ജിമാരാണോ തീരുമാനിക്കുന്നത്.
ഹൈന്ദവരുടെ ആചാരങ്ങളില്‍ കടന്നുകയറുകയാ. രാമജന്മ ക്ഷേത്രം.
അവിടെ പള്ളിയാണോ, ക്ഷേത്രമാണോ. സുപ്രീംകോടതിയുടെ വിധിയുണ്ട്.
നിങ്ങള്‍ കണ്ടിട്ടില്ല. ഞാന്‍ അവിടെ പോയി കണ്ടിട്ടുണ്ട്. ഒരുപാട് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയാ മുസ്ലിംകള്.
കാശി.
എന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കാശിയില്‍ ഇരിക്കണമെന്ന്. അവിടെ കൊണ്ടു ചെന്നപ്പോഴാണ് മനസ്സിലായത് അമ്മക്ക് അവിടെ ഇരിക്കാന്‍ പറ്റിയ ഇടമല്ലെന്ന്.
അവിടെ എന്താണ് സ്ഥിതി.
അമ്പലം കൈയേറി പള്ളി പണിതിരിക്കുന്നു.
കാശി വിശ്വനാഥന്റെ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്. അത് ഒഴിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.
ബാബരിമസ്ജിദ്.
അവിടെ അമ്പലം പണിഞ്ഞോ.
15 കൊല്ലം മുമ്പ് കുറെപേര് ചുടുകല്ലുമായി പോയല്ലോ, എന്നിട്ട് അമ്പലം പണിഞ്ഞോ. ഇപ്പോഴത്തെ പ്രധാനമന്ത്രി പറഞ്ഞു അവിടെ അമ്പലം പണിയുമെന്ന്.
പറഞ്ഞിട്ട് വര്‍ഷം രണ്ടായി, പണിഞ്ഞോ.
നടക്കുകേല.
നമ്മുടെ പിള്ളേരെ പ്രത്യേകം ശ്രദ്ധിക്കണം.
ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായല്ലോ. നമ്മുടെ മുറ്റത്തുകൂടെ സുന്നത്ത് കഴിഞ്ഞ് പയ്യന് ഓടി നടക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഇടയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് കുരവയിടാന്‍ അറിയാവുന്ന എത്ര പെണ്പിള്ളേരുണ്ട്.
കുരവയിടാന്‍ ലോകത്ത് അവകാശമുള്ള ഒറ്റ സമുദായമേ ഉള്ളൂ. അത് നായരാണ്.
തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേള്‍ക്കുന്നത് പട്ടിയുടെ കുരയാ.
ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാ. അവിടെ മുസ്ലിംകള് ഇല്ല.
ആ ഏരിയയില്‍ നായന്മാര് മാത്രമാണ്.
ഇപ്പോള്‍ കുറെ ആളുകള്‍ വന്നുകൂടിയിട്ടുണ്ട്. പട്ടിക ജാതിക്കാര്‍ മാത്രമാ.
പക്ഷേ ഇപ്പോള്‍ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും, ഉറങ്ങണ്ടാ.
അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിയാ. ഈ ബാങ്ക് വിളിക്കുമ്പോള്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് അവര്‍ നിര്‍ത്തിയും കൊടുക്കണം.
എന്നാല്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ബാങ്ക് വിളിക്കുകയും ചെയ്യും.
പത്ത് മുസ്ലിംകള് ഒരിടത്ത് എത്തിയാല്‍ ആദ്യം വാങ്ങുന്നത് ഒരു മൈക്കാ.
എന്നാല്‍, ദീപാവലിക്ക് പടക്കം പൊട്ടിച്ചാല്‍ കേസാകും. വാളകത്ത് ഒരു പള്ളിയുണ്ടെങ്കില്‍ തിരുവനന്തപുരത്ത് പള്ളിയെത്ര?
വാളകത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് പള്ളിയാ.
ചെങ്ങന്നൂരുനിന്നും തിരുവല്ലയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും പത്തനാപുരത്തു നിന്നും ഒരാള്‍ ചെന്നാല്‍ ആദ്യം അവര്‍ പള്ളിയുണ്ടാക്കും.”
‘എന്റെ പ്രസംഗം ഇങ്ങനെയല്ല’ എന്ന് പിള്ള ആണയിട്ടതാണ്. എന്നിട്ടും ഫലമുണ്ടായില്ല.
മറ്റൊരു ബാലകൃഷ്ണന് കേരളരാഷ്ട്രീയത്തിലെ പ്രബലനാണ്. കോടിയേരി ബാലകൃഷ്ണന്. പോലീസ് സ്റ്റേഷനകത്തും ബോംബുണ്ടാക്കുമെന്ന് പ്രസംഗിച്ച വിപ്ലവകാരി. ഏതാനും ദിവസം മുന്‍പ് രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയതിനെതിരെ നല്കിയ പരാതി ചവറ്റുകുട്ടയിലെറിഞ്ഞ ഡിജിപിയാണ് പിള്ളയെ ‘പുള്ളി’യായി കണക്കാക്കുന്നത്. യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫിലെത്തിയാലും കഷ്ടകാലം മാറുന്നില്ല. കഷ്ടകാലത്ത് മൊട്ടയടിച്ചാല്‍ കല്ലുമഴ എന്ന് കേട്ടിട്ടേയുള്ളൂ. പിള്ളയുടെ കാര്യത്തില്‍ അത് അച്ചട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: