കൊച്ചി: സിപിഎം സംസ്ഥാനത്ത് നടത്തുന്ന പകപോക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ്. കള്ളക്കേസ് സൃഷ്ടിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനം തടയാന്‍ ഗൂഢശ്രമമാണ് ആഭ്യന്തര വകുപ്പ് നടത്തുന്നത്.
ജില്ലയിലുടനീളം സിപിഎം തേര്‍വാഴ്ച. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സിപിഎമ്മുകാര്‍ക്ക് മാത്രമാണ് സംരക്ഷണം നല്‍കുന്നത്. പോലീസ് സ്റ്റേഷനുകള്‍ സിപിഎം ഓഫീസുകളാക്കുന്നു, പോലീസുകാര്‍ പാര്‍ട്ടി സഖാക്കളും, സഖാക്കള്‍ പോലീസുകാരുമാകുന്ന കാഴ്ചയാണ് എല്ലായിടത്തും. അക്രമത്തിന് വഴിമരുന്നിട്ട് പോലീസിനെ ഉപയോഗിച്ച് അടിച്ച് ഒതുക്കുന്ന ഫാസ്റ്റിസ്റ്റ് ഭരണമാണ് പിണറായി നടത്തുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് കുമ്മനം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി അക്രമത്തിന് ആഹ്വാനം നല്കുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ബിജെപിയുടെ ഭാഗത്ത് നിന്നു ഉണ്ടാകില്ലെന്ന് പറഞ്ഞ കുമ്മനം ആശയസംവാദത്തിന് കോടിയേരിയെ വെല്ലുവിളിച്ചു.
സംസ്ഥാനത്ത് നൂറുകണക്കിന് യുവതികളെ കാണാതായി.
യുവതികളുടെ തിരോധാനത്തിന് പിന്നിലെ തീവ്രവാദബന്ധം വെളിപ്പെട്ടിട്ടും കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. മലപ്പുറത്തെ സത്യസരണിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇച്ഛാശക്തി കാണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തീവ്രവാദ കേസുകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിഷ്ക്രിയത്വത്തിനെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണ പരിഷ്ക്കാര കമ്മീഷന് നിയമനം
പുനഃപരിശോധിക്കണം: കുമ്മനം
കൊച്ചി: പാര്‍ട്ടിക്കുള്ളിലെ ഒത്തുതീര്‍പ്പിന് വേണ്ടി ഖജനാവിലെ പണം ചെലവഴിക്കുന്ന ഭരണപരിഷ്ക്കാര കമ്മീഷന് നിയമനം പുനഃപരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
കഴിഞ്ഞ മൂന്ന് ഭരണ പരിഷ്ക്കരണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ആ റിപ്പോര്‍ട്ടുകളെക്കുറിച്ച് ചര്‍ച്ച നടത്താതെ അതില്‍ ഒരു നടപടിയും സ്വീകരിക്കാതെ വീണ്ടും കമ്മീഷനെ നിയമിക്കുന്നത് എന്തിനാണ്. അഞ്ച് വര്‍ഷം കൊണ്ട് 150 കോടി രൂപയോളമാണ് കമ്മീഷന് വേണ്ടി ഖജനാവില്‍ നിന്നു ചെലവഴിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: