പേട്ട: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ അവതാളത്തില്‍. സുരക്ഷാ ജോലികള്‍ നിര്‍വഹിക്കുന്ന ഏപ്രണ്‍ കണ്ട്രോള് വിഭാഗത്തില്‍ ആവശ്യത്തിന് പരിചയസമ്പന്നരായ ജീവനക്കാര്‍ ഇല്ലാത്തതാണ് താളപ്പിഴയ്ക്ക് കാരണമായിരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിയെടുക്കുന്നുമില്ല.
അസിസ്റ്റന്റ് മാനേജര്‍ (ഓപ്പറേഷന്), സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ട്രാഫിക് ഹാന്‍ഡ്, ഡ്രൈവര്‍ എന്നീ തസ്തികളിലായി നാല് പേരാണ് ഒരു ഷിഫ്റ്റില്‍ നിയമാനുസൃതം ഉണ്ടാകേണ്ടത്. നിലവില്‍ ഒരാള്‍ മാത്രമാണ് ഏപ്രണ്‍ കണ്ട്രോള് വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ ജോലിയെടുക്കുന്നത്.
മൂന്ന് ഷിഫ്റ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ 2 മുതല്‍ 7 വരെയാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഈ സമയം ഒരു ജീവനക്കാരനെ കൊണ്ട് റണ്‍വേ സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യം അസാധ്യമാണ്. ഉണ്ടായിരുന്ന ജീവനക്കാര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലംമാറി പോയി. അതിനുശേഷം ഏപ്രണ്‍ കണ്ട്രോള് വിഭാഗത്തില്‍ നിയമനം നടന്നിട്ടില്ല.
വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സില്‍ നിന്ന് വിരമിക്കാറായ ജീവനക്കാരനെ ഇവിടേക്ക് നിയോഗിച്ച് ഏപ്രണ്‍ കണ്ട്രോള് വിഭാഗത്തെ നിലനിര്‍ത്തുന്ന രീതിയാണ് അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജീവനക്കാരുടെ കുറവില്‍ ഏപ്രണ്‍ കണ്ട്രോളിന്റെ പ്രവര്‍ത്തനത്തിന് മങ്ങലേല്ക്കുമ്പോള് വിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗ് ഉള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലാവുകയാണ്. എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍, ഏപ്രണ്‍ കണ്ട്രോള്, ഫയര്‍ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളാണ് വിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗിന് സാഹചര്യമൊരുക്കി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏപ്രണ്‍ കണ്ട്രോള് വിഭാഗത്തിനാണ് മുഖ്യചുമതല. എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് റണ്‍വേ പരിശോധിച്ച് വിമാനം ഇറങ്ങാന്‍ വേണ്ട സൗകര്യമൊരുക്കുന്നതും ഫയര്‍ഫോഴ്സിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതും ഏപ്രണ്‍ കണ്ട്രോളാണ്.
പുറത്ത് നിന്ന് ഫയര്‍ഫോഴ്സ് വരേണ്ട സാഹചര്യമുണ്ടായാല്‍ ഫോളോ മി എന്ന ബോര്‍ഡും വച്ച് ഫയര്‍ഫോഴ്സിനെ കൃത്യസ്ഥലത്ത് എത്തിക്കേണ്ട ചുമതലയും ഇവര്‍ക്കാണ്. കൂടാതെ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നാല്‍ സിഐഎസ്എഫ്, ഓയില്‍ കമ്പനി, എയര്‍ലൈന്‍, ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും സംഭവ സ്ഥലത്ത് കമാന്റ് പോസ്റ്റ് വച്ച് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും ഇവരാണ്. ഇത്തരത്തില്‍ റണ്‍വേ സുരക്ഷാ കാര്യത്തില്‍ വലിയൊരു ചുമതല തന്നെ ഏപ്രണ്‍ കണ്ട്രോളിന് ബാധകമാവുമ്പോള്‍ ജീവനക്കാരുടെ കുറവ് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.
പുറമെ നിലവിലുളള ജീവനക്കാര്‍ക്ക് എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നു കിട്ടുന്ന വിവരമനുസരിച്ച് കൃത്യസ്ഥലത്ത് പെട്ടെന്ന് എത്താന്‍ കഴിയാത്ത അവസ്ഥയാണുളളത്. കാരണം ജാംബവാന്റെ കാലത്തെ ഒരു ജീപ്പും ഉപയോഗശൂന്യമായ ഒരു വയര്‍ലസ് സെറ്റുമാണ് ഏപ്രണ്‍ കണ്ട്രോളിന് നല്‍കിയിരിക്കുന്നത്. ജീപ്പിന്റെ എന്ജിന് ഓഫ് ചെയ്താല്‍ പിന്നെ തളളി സ്റ്റാര്‍ട്ട് ചെയ്യേണ്ട ഗതികേടാണുളളത്. വര്‍ഷം തോറും ഏപ്രണ്‍ കണ്ട്രോളിന് വേണ്ടി ജീപ്പ് വാങ്ങുമെങ്കിലും ഇവര്‍ക്ക് നല്‍കാറില്ല. വിമാനത്താവളത്തില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉന്നതാധികാരികള്‍ ഉപയോഗിക്കുന്നതായിട്ടാണ് അറിവ്.
വയര്‍ലസ് സെറ്റാണെങ്കില്‍ അരകിലോമീറ്റര്‍ അകലത്തില്‍ നിന്ന് വിളിച്ചാല്‍ പോലും കണക്ഷന് കിട്ടില്ല. ഇതോടെ റണ്‍വേ പരിശോധനാ വിവരങ്ങള്‍ വിമാനത്താവളത്തിലെ മറ്റ് വിഭാഗങ്ങളിലേക്ക് കൈമാറാനും തടസ്സം നേരിടുകയാണ്. ഇത്തരത്തിലുളള പ്രതിസന്ധിയില്‍ അടുത്ത കാലത്ത് റണ്‍വേയില്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടായതായും പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഏപ്രണ്‍ കണ്ട്രോളിന്റെ അനുമതിയില്ലാതെ റഡാര്‍ ജീപ്പ് റണ്‍വേ മറികടന്ന സംഭവം ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്റെ അന്വേഷണത്തിലാണ്. കൂടാതെ ഇതേ കാലഘട്ടത്തില്‍ ജെറ്റ് എയര്‍വേസ് റണ്‍വേയില്‍ കൂടി വരുന്ന സമയത്ത് ഓയില്‍ ടാങ്കര്‍ റണ്‍വേ മുറിച്ചുകടക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. 500 രൂപ പിഴ ടാങ്കറിന് മേല്‍ ചുമത്തി സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല. ടാങ്കര്‍ പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധനയ്ക്കെത്തുന്ന സിവില്‍ ഏവിയേഷനിലെ ഉന്നതാധികാരികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷ പൂര്‍ണമാണെന്ന വിവരമാണ് അതോറിറ്റിയിലെ അധികൃതര്‍ നല്‍കുന്നത്. റണ്‍വേ സുരക്ഷയോടൊപ്പം വിമാനത്തിലിരിക്കുന്ന യാത്രക്കാരുടെ ജീവനും സുരക്ഷ ഉറപ്പാക്കേണ്ട ഏപ്രണ്‍ കണ്ട്രോള് വിഭാഗം അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ പ്രതിസന്ധി നേരിടുമ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. അടുത്തകാലത്ത് ദുബായ് വിമാനത്തിനുണ്ടായ അപകടം തിരുവനന്തപുരത്താണ് സംഭവിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: