രാമായണം എന്ന മഹാകാവ്യം എങ്ങനെ എഴുതിയെന്നു വാല്മീകിതന്നെ അതിന്റെ ആദ്യഭാഗത്തു വിവരിക്കുന്നുണ്ട്. സര്‍വഗുണസമ്പന്നനായ മനുഷ്യനുണ്ടോ? ഉണ്ടെങ്കില്‍ അതാര്? ഇതാണു കവി വാല്മീകി സാത്വികമുനി നാരദനോടു ചോദിക്കുന്നത്. നാരദന് പറഞ്ഞു: ”സര്‍വഗുണസമ്പന്നനായ മനുഷ്യനുണ്ട്; അതു രാമനാണ്.” ഈ രാമന്റെ കഥയാണു വാല്മീകി എഴുതിയത്. അത് എഴുതാന്‍ അദ്ദേഹം ചില ഒരുക്കങ്ങളും ചെയ്യുന്നു.
അതില്‍ ഏറ്റവും പ്രധാനം അദ്ദേഹം തമസാനദിയുടെ ഏറ്റവും പവിത്രമായ സ്ഥലത്തു മുങ്ങിക്കുളിക്കുകയാണ്. ഗംഗയുടെ കൈവഴിയാണ് ഇതെന്നു പറയുന്നു. പക്ഷേ, തമസ്സിലേക്കാണ്, ഇരുട്ടിലേക്കാണു കവി മുങ്ങുന്നത്. ഇരുട്ടിന്റെ നദിയില്‍ മുങ്ങിക്കുളിച്ചു എന്ന് എടുത്തുപറയുന്നത് എന്തിന്?
എന്നിട്ടു കവി ആരണ്യത്തില്‍ അലയുന്നു. കുളിയും ഏകാന്തതയുടെ കാട്ടില്‍ അലയലും കാവ്യവൃത്തിയുടെ അനിവാര്യമായ ക്രിയകളാണ്. റൊളാങ് ബാര്‍ത്ത് എഴുത്തുകാരന്റെ മരണത്തെക്കുറിച്ച് എഴുതിയത് ഇതുമായി കൂട്ടിവായിക്കണം. ഭാഷാപരമായി എഴുത്തുകാരന് എന്നത് എഴുത്തിന്റെ സംഭവം മാത്രമാണ്. ‘ഞാന്‍’ എന്ന എഴുത്തിന്റെ സന്ദര്‍ഭമല്ലാതെ ‘ഞാന്‍’ എന്ന എഴുത്തുകാരനില്ല.
ഇതിനര്‍ത്ഥം എഴുത്തിന്റെ വിഷയം എഴുത്തുകാരന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോ അയാളുടെ ചരിത്രമോ അയാളുടെ ജീവിതമോ ആയി ബന്ധപ്പെട്ടതല്ല എന്നതാണ്. ”എഴുത്ത് നിഷ്പക്ഷവും സങ്കീര്‍ണവും ചരിഞ്ഞതുമായ ഇടമാണ്. അതിലൂടെ എഴുത്തിന്റെ വ്യക്തി തെന്നിപ്പോകുന്നു, എല്ലാ തനിമകളും നഷ്ടമാകുന്നു, ലിഖിതത്തിന്റെ തനിമയുണ്ടാക്കുന്നു.”എഴുത്തുകാരന് ഒരു പ്രേതമായി കൃതിയില്‍ അമര്‍ത്യത നേടുന്നു.
ഇതു മരണമാണ്, ഇതാണ് എഴുത്തിന് അനിവാര്യം. എഴുത്തുകാരന് പിന്‍വലിയുന്നു, ഇല്ലാതാകുന്നു. അപ്പോള്‍ എഴുത്തുണ്ടാകുന്നു. അതുകൊണ്ടു സാഹിത്യചിന്തകനായ മോറിസ് ബ്ലാന്‍ചോ എഴുതി: ”ദൈവികതയുടെ ശബ്ദവും സാഹിത്യത്തിന്റെ ശബ്ദവും തമ്മില്‍ താരതമ്യമുണ്ട്.” സോക്രട്ടീസും പ്ലേറ്റോയും എഴുത്തിനെ എഴുത്തുകാരന്റെ പണിയായി കാണുന്നില്ല. എഴുത്തു വിനോദമാണ്, അയാളുടെ ഉല്ലാസത്തിന്റെ നിമിഷങ്ങളാണ്. പക്ഷേ, ഈ ഉല്ലാസത്തിന്റെ വാക്കുകള്‍ക്കു സോക്രട്ടീസ് കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവനാണ്.
അത് അദ്ദേഹത്തിന്റെ മരണമാണ് സൃഷ്ടിച്ചത്. ഗ്രീക്ക് സംസ്കാരത്തിലെ വെളിപാടുകളെക്കുറിച്ച് ഹെരാക്ലീറ്റസ് എഴുതി: ”ഈ വെളിപാടുകള്‍ ഒന്നും പറയുന്നില്ല, ഒന്നും ഒളിക്കുന്നുമില്ല; അവ ചൂണ്ടുന്നു.” എഴുത്തിന്റെ ഉറവിടം പണ്ടു വാള്‍ട്ട് വിറ്റ്മാന് ‘എന്നെക്കുറിച്ചുള്ള എന്റെ പാട്ടില്‍’ പറഞ്ഞേപാലെ ഈ പാട്ടിന്റെ ഉറവിടം ഞാനല്ല; എന്നിലെ ആദിയാണ്. അതുകൊണ്ടു മോറിസ് ബ്ലാന്‍ചോ എഴുതി: ”ആദി സംസാരിക്കുന്ന ഭാഷ അതിന്റെ സത്തയില്‍ പ്രവാചികമാണ്.” അതിനര്‍ത്ഥം അതു ഭാവികാര്യങ്ങള്‍ പറയുന്നു എന്നല്ല.
ആയിരിക്കുന്നതിനെക്കുറിച്ചല്ല അത്, മറിച്ച് ആകാമായിരിക്കുന്നതിനെക്കുറിച്ചാണ്. പറഞ്ഞിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും പറയുമ്പോള്‍ അതു ഭാവിയെക്കുറിച്ചുള്ള കഥനമാണ്. നമുക്കു മുമ്പേ പോകുന്നു ഭാഷ. ഭാവി അസന്നിഹിതമാണ്, അതിനാണു കവി ഭാഷ നല്‍കുന്നത്. അയാള്‍ ആ ശ്രമത്തില്‍ മരണത്തിലേക്കും അതിന്റെ ഇരുട്ടിലേക്കും പ്രവേശിക്കുന്നു. അയാള്‍ മരിക്കുന്നത്, പിന്‍വലിയുന്നത് വാക്കുകള്‍ക്കു ജീവന് നല്‍കാനാണ്. എഴുത്തുകാരന് എഴുതുമ്പോള്‍ താനല്ലാതായിത്തീരുന്നു.
തമസ്സില് എല്ലാം കുളിച്ചുകളഞ്ഞ് ഏകാന്തതയില്‍ കവി അലയുന്നു. അപ്പോള്‍ കവി കേള്‍ക്കുന്നതു തന്നെയല്ല, തന്നെ കേള്‍ക്കാനാകാത്ത മരണമാണത്. തന്നെ ഒഴിവാക്കലാണ്. അതൊരു മരണവും പുതിയ ജീവിതവുമാണ്. അതൊരു രാത്രിയിലേക്കു പ്രവേശിക്കലാണ്. തമസ്സിന്റെ രാത്രി. രാത്രിയാണല്ലോ സ്വപ്നം കൊണ്ടുവരുന്നത്. ആഗ്രഹങ്ങളുടെ ലോകം തുറക്കപ്പെടുന്നു, ആദര്‍ശങ്ങളുടെ ലോകം, സാധ്യതകളുടെ ലോകം.
അപ്പോള്‍ കവി ഒന്നും ഓര്‍മിക്കുന്നില്ല. തന്നെക്കുറിച്ചു ചിന്തിക്കുന്നില്ല. അപ്പോള്‍ കവി കേട്ടതു വിലാപമാണ്. വിലാപത്തിനു ഭാഷ കൊടുക്കുകയാണു കവി; വിലാപം ലോകത്തെ കേള്‍പ്പിക്കുന്നു. അതു കവി ചിന്തിച്ചുണ്ടാക്കിയതല്ല. അതാണു ബ്രഹ്മാവ് കവിയോടു പറഞ്ഞത്. ”ഞാന്‍ വിചാരിച്ചു, നീ എഴുതി.” ഇതാണു കാവ്യപ്രചോദനം. പ്രചോദിതനായി കവി എഴുതുന്നു. അഥവാ കേട്ട് എഴുതുന്നു. കവി കേള്‍ക്കുന്നതു തന്നെയല്ല, വിലപിക്കുന്നവരെ, അതിന്റെ പ്രചോദനം ഈശ്വരനായ അപരനാണ്.
ചെവികൊണ്ടു കേള്‍ക്കാനാവാത്തതു കേള്‍ക്കുന്നു; കണ്ണുകൊണ്ടു കാണാനാവാത്തതു കാണുന്നു. മൂക്കുകൊണ്ടു മണക്കാനാവാത്തതു മണക്കുന്നു – അതാണ് ഈശ്വരന്. കവി എഴുതുന്നതു കവിയുടെ കാര്യമല്ല. അപരന്റെ ദുഃഖമാണ്. അത് പ്രചോദിപ്പിക്കുന്നത് ഈശ്വരനും. ഈശ്വരനിലേക്കുള്ള വാതായനം തമസ്സിലൂടെയും കുളിയിലൂടെയുമാണ്.
യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നത് ഒരു കുളിയിലൂടെയാണ്. അവന് കുളിച്ചതു യോര്ദ്ദാന് എന്ന നദിയിലായിരുന്നു.
കുളി കഴിഞ്ഞു വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു സ്വരമുണ്ടായി: ‘ഇവന് എന്റെ പ്രിയ പുത്രന്, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” ഇതിനുശേഷം യേശു മരുഭൂമിയിലേക്കാണു പോയത്.
ഇതിനേക്കാള്‍ നാടകീയവും സ്വര്‍ഗീയമായ വര്‍ണനയോടുകൂടിയതുമാണു പഴയനിയമം ബൈബിള്‍ ഏശയ്യ എന്ന പ്രവാചകന്റെ പ്രവാചകവിളിയെക്കുറിച്ചുള്ള വിവരണം. ദൈവികമായ സന്നിധിയിലേക്കു പ്രവാചകന് ആനയിക്കപ്പെടുന്നു. പക്ഷേ, പ്രവാചകന് തന്റെ അയോഗ്യത വിളിച്ചറിയിക്കുന്നു. ”ഞാന്‍ നശിച്ചു. എന്തെന്നാല്‍ ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്.”
അപ്പോഴാണു ഒരു മാലാഖ തീക്കനല്‍കൊണ്ടു പ്രവാചകന്റെ അധരങ്ങളെ സ്പര്‍ശിക്കുന്നത്. ”നിന്റെ മാലിന്യം നീക്കപ്പെട്ടു. നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശ. 6:6). അഗ്നിശുദ്ധി വരുത്തിയ പ്രവാചകനാണു ദൈവത്തിനുവേണ്ടി പറയാന്‍ നിയുക്തനാകുന്നത്.
വാല്മീകി ഇങ്ങനെ പ്രചോദിതമായി കാവ്യം ഉരുവിടുമ്പോള്‍ പുറത്തേക്കു വന്നതു സരസ്വതിയാണ്. അതിനു വിശുദ്ധ ഭാഷണം, സത്തയുടെ പ്രകാശനം എന്നൊക്കെ അര്‍ത്ഥം നല്കുന്നു. അശുദ്ധമായ ലോകത്തില്‍ വിശുദ്ധമായ ഭാഷണം ജനിക്കുന്നതു ദിവ്യപ്രചോചദനത്തിലാണ് – പ്രസിദ്ധ ജര്‍മന്‍ കവി ഹെല്‍ഡര്‍ലിന്‍ എഴുതി: ”വിശുദ്ധ ഭാഷണം ഇല്ലാതായിരിക്കുന്നു.” ലോകത്തിന്റെ ഭാവി വിശുദ്ധ ഭാഷണത്തിലാണ്.
അതുകൊണ്ടാണു കവികള്‍ ലോകം ഉണ്ടാക്കുന്നു എന്നു പറയുന്നത്. സാമുവല്‍ ബക്കറ്റ് സാഹിത്യത്തെ നിര്‍വചിച്ചത് ”അന്തമില്ലാത്ത അസ്വസ്ഥത” എന്നാണ്. വിലാപം കേട്ട് ഉളവാകുന്ന വല്ലാത്ത വേദനയുടെ അശാന്തിയാണിത്. അത് അന്തമില്ലാത്ത ഉറക്കക്കേടുകള്‍ ഉണ്ടാകുമ്പോള്‍ ഭാവിയുടെ സ്വപ്നങ്ങളും ദര്‍ശനങ്ങളും രാമരാജ്യങ്ങളും സ്വര്‍ഗരാജ്യങ്ങളും നമ്മെ മാടി വിളിക്കും. പുതിയ ഭാവിയും പുതിയ പ്രതീക്ഷയും നന്മയ്ക്കു പുതിയ നാമരൂപങ്ങളും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: