സിപിഎമ്മിന്റെ ഇപ്രാവശ്യത്തേയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍പന്തിയില്‍നിന്നത് വി.എസ്.അച്യുതാനന്ദനായിരുന്നു. സ്വാഭാവികമായും അതുകൊണ്ടുതന്നെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നുള്ള പ്രതീക്ഷയും പുലര്‍ത്തിയിരുന്നു. പക്ഷേ മുഖ്യമന്ത്രിയായത് പിണറായി വിജയന്! വിഎസിന് കിട്ടിയത് ‘കേരള കാസ്ട്രോ’ എന്ന പ്രശംസ മാത്രം. ഇതില്‍ അസംതൃപ്തനായ വിഎസ്, യെച്ചൂരിയുടെ പോക്കറ്റില്‍ ഒരു കുറിപ്പിടുന്നത് ടിവിയില്‍ കൂടി നാം കാണുകയുണ്ടായി.
വിഎസിന് സെന്ച്വറി അടിക്കാന്‍ ഇനി ഏഴോ എട്ടോ വര്‍ഷമേയുള്ളൂ. പക്ഷെ വാര്‍ദ്ധക്യം മോഹങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ചിട്ടുള്ള, എന്നും അധികാരവും പദവിയും ആഗ്രഹിച്ചിട്ടുള്ള വേലിയ്ക്കകത്ത് ശങ്കരന് അച്യുതാനന്ദന് തന്റെ അസംതൃപ്തി മറച്ചുവച്ചില്ല. അങ്ങനെയാണ് അദ്ദേഹത്തെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനാക്കിയതും, പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയോടെ സി.പി. നായരെയും മറ്റൊരാളെയും മെമ്പര്മാരാക്കിയതും. സ്വന്തം ഓഫീസ്, സ്വന്തം വാഹനം, ശമ്പളം-വിഎസ് ആഗ്രഹിച്ചതെല്ലാം ഖജനാവില്‍ നിന്നെടുത്ത് പിണറായി ദാനം ചെയ്തിരിക്കുന്നു.
വിഎസിന് പദവി ലഭിച്ച ദിവസമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടും ജോലി ലഭിക്കാതെ നിരാശനായ ഒരാള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നാഷണല്‍ സാമ്പിള്‍ സര്‍വേ അനുസരിച്ച് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. ഇത് ഗൗരവതരമായ സാമൂഹിക പ്രശ്നമാണ്. കേരളത്തിലാണ് ഭാരതത്തിലെ ഏറ്റവുമധികം അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണക്ക് പ്രകാരം 1991 ല്‍ കേരളത്തില്‍ 364 ലക്ഷം പേര് തൊഴിലില്ലായ്മ രജിസ്റ്ററില്‍ ഇടംനേടിയിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവര്‍ മാത്രമല്ല, അഭ്യസ്തവിദ്യരും തൊഴില്‍രഹിതരാണ്.
തൊഴിലില്ലായ്മ ഒരു സാമൂഹിക പ്രശ്നമാകുന്നത് ഇത് ഭരണസ്ഥിരതയെപോലും ബാധിച്ചേക്കാം എന്നതിനാലാണ്. ഗ്രാമവാസികളും നഗരവാസികളും ഒരേപോലെ തൊഴില്‍രഹിതരാണ്. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സര്‍വേപ്രകാരം വിദ്യാഭ്യാസം യുവാക്കളില്‍ കൂടുതല്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. പക്ഷേ ഉല്‍പ്പാദന മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നില്ല. ഇവിടെ വ്യവസായ വളര്‍ച്ചയില്ല. സമരങ്ങളും നോക്കുകൂലിയും മറ്റും മുതല്‍മുടക്കാന്‍ വരുന്ന കമ്പനികളെ പിന്തിരിപ്പിച്ച് തമിഴ്നാട്ടില്‍ വ്യവസായം തുടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു.
ഇന്ന് കേരളത്തിന്റെ കാര്‍ഷിക സംസ്കാരം അപ്രത്യക്ഷമായിരിക്കുന്നു. കൃഷി കുറഞ്ഞപ്പോള്‍ കര്‍ഷക തൊഴിലാളികളും പ്രതിസന്ധിയിലായി. കേരളത്തിന് സാങ്കേതിക വൈദഗ്ദ്ധ്യം ഉള്ളവരെയാണ് ആവശ്യം. തൊഴിലില്ലായ്മ കേരളത്തിന്റെ കടുത്തപ്രശ്നങ്ങളില് ഒന്നാണ്.
ഭാരതത്തിലെ ജനസംഖ്യയില്‍ 3.4 ശതമാനം ജനങ്ങളാണ് കേരളത്തിലുള്ളതെങ്കിലും ഇവിടത്തെ തൊഴിലില്ലായ്മ ഭാരതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ്.
16 ശതമാനം തൊഴില്‍രഹിതരാണ് കേരളത്തിലുള്ളത്. 25 കൊല്ലം കഴിയുമ്പോള്‍ ഇത് 30 ഇരട്ടി വര്‍ധിക്കുമെന്നാണ് പ്രവചനം.
ഈ സാഹചര്യത്തിലാണ് മലയാളികള്‍ തൊഴില്‍തേടി അന്യനാട്ടിലേക്ക് പോകുന്നത്. അവര്‍ ചേക്കേറുന്നത് സൗദി അറേബ്യയിലേക്കും മറ്റു ഗള്‍ഫ് നാടുകളിലേക്കുമായിരുന്നു. കഠിനാധ്വാനികളായ മലയാളികളെ ആ രാജ്യക്കാര്‍ സ്വാഗതം ചെയ്യാറുമുണ്ട്.
കേരളത്തില്‍നിന്ന് വിദേശങ്ങളില്‍ ജോലിക്ക് പോകുന്ന മറ്റൊരുവിഭാഗം നഴ്സുമാരാണ്. സാധാരണ കുടുംബങ്ങളില്‍ നിന്നുവരുന്ന ഇവര്‍ നഴ്സിങ് പഠിക്കുന്നതുതന്നെ ലോണ്‍ എടുത്താണ്. പാസ്സായി ജോലി കിട്ടിയാല്‍ തിരിച്ചടക്കാം എന്ന പ്രതീക്ഷയില്‍. വിദേശത്ത് കേരള നഴ്സുമാര്‍ക്ക് നല്ല പേരാണ്.
ആത്മാര്‍ത്ഥമായും സഹാനുഭൂതിയോടെയും തൊഴില്‍ എടുക്കുന്ന ഫ്ളോറന്‍സ് നൈറ്റിംഗല്മാരായിട്ടാണ് ഇവരെ മറ്റുള്ളവര്‍ കാണുന്നത്.
ഇപ്പോള്‍ പല സൗദി അറേബ്യന്‍ കമ്പനികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കേരളത്തില്‍ 78 ലക്ഷം കുടുംബങ്ങളാണ് വിദേശ പണംകൊണ്ട് ജീവിക്കുന്നത്. 236 ലക്ഷം വിദേശ മലയാളികളില്‍ 90 ശതമാനവും പശ്ചിമേഷ്യയിലാണ് ജോലിചെയ്യുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം എണ്ണവില ഇടിഞ്ഞതാണ്. സൗദിയിലെ ഓഗര്‍ കമ്പനിയില്‍നിന്ന് പിരിച്ചുവിട്ട തൊഴിലാളികള്‍ പട്ടിണിയിലാണ്.
ബിന്ലാദന് കമ്പനിയും തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ഏഴുദശലക്ഷം തൊഴിലാളികളെ കമ്പനികള്‍ പിരിച്ചുവിട്ടുകഴിഞ്ഞു.
സൗദിയില്‍ പിരിച്ചുവിട്ട തൊഴിലാളികള്‍ വേലയും കൂലിയുമില്ലാതെ കൊടുംപട്ടിണിയിലാണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഭാരത എംബസി അവര്‍ക്ക് ഭക്ഷണം എത്തിക്കുന്നു. കേരളത്തിന്റെ ഉയര്‍ന്ന മനുഷ്യവികസന സൂചികയുടെ കാരണംതന്നെ വിദേശമലയാളികള്‍ അയയ്ക്കുന്ന പണമാണ്.
ഇപ്പോള്‍ സൗദി രാജാവ് ശമ്പള കുടിശിക അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 177 കോടി രൂപ അനുവദിച്ചിരിക്കുന്നു.
ദുരിതത്തിലായവരെ സഹായിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, എല്ലാവര്ക്കും മുഴുവന്‍ ശമ്പളവും ലഭിച്ചെന്നുറപ്പ് വരുത്തണമെന്നും സൗദി രാജാവ് സല്മാന് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പക്ഷേ 20,000 ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സും മറ്റും നല്കാന് പണമില്ലാതെ ഓജര്‍ കണ്‍സ്ട്രക്ഷന്‍ പാപ്പരായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടേക്കുമത്രെ.
ഭക്ഷണത്തിനുപോലും വകയില്ലാതെയാണ് ഓജര്‍ കമ്പനി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. 88 ലക്ഷം റിയാല്‍ സേവനാനുകൂല്യം തൊഴിലാളികള്‍ക്ക് ലഭിക്കാനുമുണ്ട്. ശമ്പളംകൊടുക്കാത്ത കമ്പനികളുടെ ബില്ലുകള്‍ പാസ്സാക്കരുതെന്നും, തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പുവരുത്തണമെന്നും, മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് വിസ നല്‍കണമെന്നും സൗദി രാജാവ് പറയുമ്പോഴും ഭാരതത്തിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം 297 പേര്‍ക്ക് മാത്രമാണ്!
വൈദ്യുതി ബന്ധം വിച്ഛേദിച്ച ക്യാമ്പുകളില്‍ അത് പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ബന്ധപ്പെട്ട എംബസികളെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൗദിയില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ഭാരതീയര്‍ വിമുഖരാണ്. എക്സിറ്റ് വിസ വേണ്ടെന്ന അഭിപ്രായവും അവര്‍ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ ആഗ്രഹം മറ്റേതെങ്കിലും കമ്പനിയില്‍ ജോലിക്ക് കയറണമെന്നാണ്. പക്ഷെ എണ്ണപ്രതിസന്ധി രാജ്യത്തെ ഒട്ടാകെ ബാധിച്ചിരിക്കുമ്പോള്‍ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ഉയരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കമ്പനികളില്‍ മാസങ്ങളോളം ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത തൊഴിലാളികള്‍ ഏറെയാണ്. ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് സൗദിയിലെത്തി തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കമ്പനി തൊഴിലാളികള്‍ മാത്രമല്ല പ്രതിസന്ധി നേരിടുന്നത്. കേരളത്തില്‍നിന്നുള്ള നല്ലൊരു ശതമാനം നഴ്സുമാരും വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. എണ്ണവില തകര്‍ച്ച ആശുപത്രികളെയും ബാധിക്കുകയാണെങ്കില്‍ നഴ്സുമാര്‍ക്കും തിരികെ വരേണ്ടിവരും. പണ്ട് സിറിയയില്‍ പ്രതിസന്ധിയുണ്ടായപ്പോഴും മലയാളി നഴ്സുമാരുടെ തിരിച്ചുവരവിനെപ്പറ്റി ആശങ്ക പടര്‍ന്നിരുന്നല്ലോ.
വിദേശ മലയാളികളുടെ തിരിച്ചുവരവ് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസിന്ധിയിലേക്ക് തള്ളിവിടും. മലപ്പുറംപോലുള്ള ജില്ലകളില്‍ വിദേശപണം കൊണ്ടുമാത്രം ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്.
ഇപ്പോഴത്തെ ഗള്‍ഫ് പ്രതിസന്ധിയെങ്കിലും കേരളത്തിന്റെ കണ്ണുതുറപ്പിക്കുമോ? കേരളത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് തൊഴില്രാഹിത്യത്തിന് പരിഹാരം കണ്ടില്ല. പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം പത്താമതാണ്. സംസ്ഥാനത്തെ സ്വകാര്യ കമ്പനികളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
കേരളത്തില്‍ കൃഷി കുറഞ്ഞതോടെ കര്‍ഷക തൊഴിലാളികളുടെ അവസ്ഥയും ദുരിതത്തിലാണ്. കര്‍ഷക തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. ഇന്ന് സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്കാണ് കേരളത്തില്‍ മുന്‍ഗണന.
ഗ്രാമങ്ങളില്‍നിന്നും തൊഴില്‍തേടി നഗരങ്ങളിലേക്കുള്ള ഒഴുക്ക് നഗരത്തിലെ തൊഴിലില്ലാത്തവരുടെ സംഖ്യയും വര്‍ധിപ്പിക്കുന്നു. തൊഴില്‍രഹിതരുടെ വളര്‍ച്ച കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ 30 ഇരട്ടി വര്‍ധിച്ചുവത്രെ.
പാരമ്പര്യതൊഴിലുകള്‍ ഉപേക്ഷിക്കുന്നത് അത് അഭ്യസ്തവിദ്യര്‍ക്ക് ചേര്‍ന്നതല്ല എന്ന ധാരണയിലാണ്. ഇന്ന് ഈ വിടവാണ് കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നികത്തുന്നത്. സ്വന്തം വയലില്‍പ്പോലും കൃഷിയിറക്കുന്നതും കൊയ്യുന്നതുംമറ്റും മോശമായി കരുതുന്ന മലയാളികള്‍ അതിനു കൊടുക്കുന്ന വലിയ വിലയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും, അവര്‍ പ്രചരിപ്പിക്കുന്ന മയക്കുമരുന്നു സംസ്കാരവും മറ്റും.
കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അധികാരത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അവരെ ജയിപ്പിച്ചു വിടുന്ന ജനങ്ങളുടെ പരിതാപകരമായ അവസ്ഥ അവഗണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: