ന്യൂദല്‍ഹി: ഭാരതവും പാക്കിസ്ഥാനും തമ്മില്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും പാക് അധീന കശ്മീര്‍ വിഷയത്തില്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകൂ എന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് രാജ്യസഭയെ അറിയിച്ചു. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്ന് അടര്ത്തിയെടുക്കാനാവില്ല.
പാക്കിസ്ഥാന് സിന്ദാബാദ് വിളികള്‍ കശ്മീരില്‍ നിന്നുയരുന്നത് അനുവദിക്കില്ല. കശ്മീരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പാക്കിസ്ഥാനാണെന്നും കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു രാജ്നാഥ്സിങ്.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനോട് ചര്‍ച്ചയ്ക്കില്ല. പാക് അധീന കശ്മീരിനെപ്പറ്റി മാത്രമാണ് പ്രശ്നമുള്ളത്. കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല. കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്ത് 12ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
4,515 സുരക്ഷാ സൈനികര്‍ക്കും 3,356 പ്രതിഷേധക്കാര്ക്കുമാണ് ഒരു മാസമായി നീളുന്ന സംഘര്‍ഷത്തില്‍ ഇതുവരെ പരിക്കേറ്റിട്ടുള്ളതെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പാര്‍ലമെന്റിനെ അറിയിച്ചു. എത്ര സംയമനം പാലിക്കാമോ അത്രയധികം സംയമനത്തിലാണ് സുരക്ഷാ സൈനികര്‍. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീകരരുടെ ഭീഷണി നേരിടുകയാണ്. ലഷ്കറെ തോയ്ബ ഭീകരര്‍ സുരക്ഷാ സൈനികരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ട്.
പ്രക്ഷോഭകാരികള്‍ നൂറിലേറെ ആംബുലന്‍സുകള്‍ ഇതുവരെ തകര്‍ത്തിട്ടുണ്ട്. താഴ്വരയില് നാനൂറോളം ആംബുലന്‍സുകള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
കശ്മീരിലെ ജനങ്ങള്‍ സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് അവകാശപ്പെടാനാവില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനായുള്ള പരിശ്രമത്തിലാണെന്നും രാജ്നാഥ്സിങ് പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനകത്ത് കശ്മീര്‍ വിഷയത്തില്‍ ഇത്ര ദീര്‍ഘമായ ചര്‍ച്ച നടന്നിട്ടില്ലെന്നും ആരോഗ്യകരമായ ജനാധിപത്യ സംവിധാനമെന്തെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതായും രാജ്നാഥ്സിങ് പറഞ്ഞു.
കശ്മീര്‍ സുരക്ഷ സൈന്യത്തിന് കൈമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച രാജ്നാഥ്സിങ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെന്നും ഇതിനടിസ്ഥാനമില്ലെന്നും സഭയെ അറിയിച്ചു. ബീഹാറിനോടും കൊല്‍ക്കത്തയോടും ഉത്തര്‍ പ്രദേശിനോടും എന്നപോലെ തന്നെ കശ്മീരിനെപ്പറ്റിയും ഓരോ ഭാരതീയന്റെയും ഹൃദയം സ്പന്ദിക്കുന്നുണ്ടെന്നും രാജ്നാഥ്സിങ് പറഞ്ഞു. വിവിധ കക്ഷി നേതാക്കള്‍ രാജ്യസഭയില്‍ നടന്ന കശ്മീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: