കോട്ടയം: ബസ്സുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മറുനാടന്‍ മോഷണ സംഘങ്ങള്‍ ജില്ലയില്‍ വിലസുന്നു. തമിഴ്നാട്ടില്‍ നിന്നും എത്തുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ മോഷണം നടത്തുന്നതിലേറെയും. തിരക്ക് കൂടുതലുള്ള സമയങ്ങളിലാണ് മോഷണം. രണ്ടും മൂന്നും പേരടങ്ങുന്ന ചെറു സംഘങ്ങളായി ബസ്സില്‍ കയറുന്ന ഇവര്‍ വളരെ ആസൂത്രിതമായാണ് മോഷണം നടത്തുന്നത്. തിരക്കുള്ള ബസ്സുകളില്‍ കയറിക്കൂടുന്ന ഇക്കൂട്ടര്‍ കവരുന്നതിലേറെയും സ്്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണ മാലകളാണ്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗുകളുടെ സിബ് തുറന്ന് വിലപിടിപ്പുള്ള സാധനങ്ങളും പണവും അടിച്ചുമാറ്റും. തിരക്കുള്ള ബസ്സുകളില്‍ സ്ത്രീകളുടെ ഇടയിലേക്ക് തിക്കിത്തിരക്കി കയറുന്ന മോഷ്ടാക്കളില്‍ ഒരാള്‍ മോഷണത്തിന് ലക്ഷ്യമിടുന്ന വ്യക്തിക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്തവിധം സമീപത്തെ കമ്പികളില്‍ പിടിച്ചിട്ടുണ്ടാവും. തൊട്ടുപിന്നില്‍ നില്ക്കുന്ന സംഘത്തിലെ രണ്ടാം കക്ഷിയാകും മാല പൊട്ടിച്ചെടുക്കുന്നത്. പൊട്ടിച്ചെടുത്ത മാല ഇയാള്‍ കയ്യില്‍ സൂക്ഷിക്കില്ല. പിന്നില്‍ നില്ക്കുന്ന ആള്‍ക്ക് കൈമാറും. ഇവര്‍ ബസ്സിന് പിന്നിലേക്ക് പതുക്കെ മാറുകയും ചെയ്യും. മോഷണം വിജയകരമായാല്‍ ഇവര്‍ തൊട്ടടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങി രക്ഷപെടും. ഇനി മാല മോഷണം പോയവിവരം ഉടമ അറിഞ്ഞാല്‍ സാധാരണയായി സമീപത്ത് നില്ക്കുന്ന ആളുകളെ മാത്രമേ പരിശോധിക്കൂ. പരിശോധന നടക്കുന്നതിന് ഇടയില്‍ മാലയുമായി പിന്നില്‍ നില്ക്കുന്ന ആള് ആരുംകാണാതെ മുങ്ങുകയും ചെയ്യും.
ബസ്സ് സ്റ്റാന്റുകളില്‍ രാവിലെയും വൈകിട്ടും കൂട്ടമായെത്തുന്ന ഇക്കൂട്ടര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മോഷണം നടത്താന്‍ ബസ്സുകളില്‍ കയറുന്നത്. തിരക്കുള്ള ബസ്സുകളില്‍ ഇവര്‍ക്ക് ജോലി എളുപ്പമാണ്. തിരക്ക് കുറവാണെങ്കില്‍ കൃത്രിമമായി തിരക്കുണ്ടാക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.
കഴിഞ്ഞ ദിവസം പാലയ്ക്കുള്ള ഒരു കെഎസ്ആര്‍ടിസി ബസ്സില്‍ കാരിത്താസില്‍നിന്നും കയറിയ തമിഴ് സ്ത്രീകള്‍ ബസ്സിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്റെ മാല പൊട്ടിച്ചെടുത്തു. മോഷണം നടത്തിയ സംഘം ബസ്സില്‍ നിന്നും ഇറങ്ങിയ ശേഷമാണ് കുട്ടിയുടെ അമ്മ മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിനായില്ല. ജില്ലയിലെ വിവിധ റൂട്ടുകളില്‍ ഓടുന്ന വിവിധ ബസ്സുകളിലായി ഇത്തരത്തില്‍ ദിനംപ്രതി നിരവധി മോഷണങ്ങളാണ് നടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മോഷണവിവരം അറിഞ്ഞ ചില കണ്ടക്ടര്‍മാര്‍ ബസ്സ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചിരുന്നു. പക്ഷേ യാത്ര പോലീസ് സ്റ്റേഷനിലേക്കാണെന്ന് അറിയുന്നതോടെ കയ്യിലുള്ള സാധനം ഇവര്‍ ദൂരത്തേക്ക് വലിച്ചെറിയും. പരിശോധനയില്‍ മോഷണവസ്തു കണ്ടെടുക്കാനും കഴിയില്ല. മോഷണം വ്യാപകമായിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. പൊതുനിരത്തുകളില്‍ തമ്പടിക്കുന്ന അന്യസംസ്ഥാന സംഘങ്ങള്‍ക്കെതിരെ ശക്തമായ പരിശോധന ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: