പദ്മപുരസ്കാരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരിക്കല്‍കൂടി സജീവമായി. എല്ലാവര്‍ഷവും ജൂലൈ മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്മപുരസ്കാരത്തിനായി അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുരസ്കാര നിര്‍ണയ നടപടികള്‍ തുടങ്ങുന്നതിനും എത്രയോ മുമ്പെ ചിലരെല്ലാം നെട്ടോട്ടമോടിത്തുടങ്ങി. എങ്ങനെയെങ്കിലും ഒരു പദ്മശ്രീയെങ്കിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ.
രഞ്ജിത്ത് സംവിധാനം ചെയ്ത, പ്രേക്ഷകപ്രശംസ നേടിയ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് എന്ന ചലച്ചിത്രം പദ്മപുരസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതെങ്ങനെയെന്ന് ഹാസ്യാത്മകമായി പറയുന്നുണ്ട്. കയ്യില്‍ പണമേറെയുള്ള, എന്നാല്‍ സമൂഹത്തില്‍നിന്ന് അതിനനുസരിച്ചുള്ള ആദരവോ സ്ഥാനമോ ലഭിക്കാത്ത തൃശൂരുകാരനും വ്യവസായിയുമായ പ്രാഞ്ചിയേട്ടന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ആ ചിത്രത്തിലവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രം നമ്മുടെ സമൂഹത്തിലെ ചില ജീവിതങ്ങളുടെ ഓര്‍മപ്പെടുത്തലായിരുന്നു. കയ്യില്‍ പണം വന്നുകൂടിക്കഴിഞ്ഞാല്‍ ചിലരാഗ്രഹിക്കുക പ്രശസ്തി വേണമെന്നാണ്. എങ്ങനെയും അതു നേടിയെടുക്കാനുള്ള മാര്‍ഗങ്ങളാരായും അവര്‍. ചിലര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യും. വീടുകെട്ടിക്കൊടുക്കും. രോഗികള്‍ക്ക് പണം നല്‍കും. സ്കൂളിനു കെട്ടിടം വച്ചുകൊടുക്കും…അങ്ങനെ പലതും. പണം കൊടുത്തു സ്വീകരണം സംഘടിപ്പിക്കല്‍ വരെ ഇത്തരക്കാര്‍ ചെയ്യാറുണ്ട്.
പുരസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതും ഇങ്ങനെയുള്ളവരുടെ പതിവാണ്. പുരസ്കാരം ലഭിക്കാന്‍ പണം എത്രവേണമെങ്കിലും ചെലവിടുന്നു. എന്നിട്ട് അതിന്റെയെല്ലാം പടമെടുത്ത് പത്രങ്ങളില്‍ വാര്‍ത്തയാക്കി തെളിവുണ്ടാക്കുകയും ചെയ്യും. നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന നിരവധിപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതു കാണാതെയല്ല ഇതു പറയുന്നത്. സ്വന്തം താത്പര്യങ്ങളോ പ്രശസ്തിയോ നോക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ വേരറ്റുപോകാത്തതിനാലാണ് നമ്മുടെ നാട് നിലനില്ക്കുന്നതും.
രഞ്ജിത്തിന്റെ സിനിമയിലെ പ്രാഞ്ചിയേട്ടന് പദ്മശ്രീ എന്ന സര്‍ക്കാര്‍ ബഹുമതി സംഘടിപ്പിക്കാനാണ് പണം ചെലവഴിക്കുന്നത്. എങ്ങനെയും പ്രശസ്തനാകുക എന്ന ലക്ഷ്യത്തിനായി കോടികള്‍ തന്നെ ചെലവിടാന്‍ അദ്ദേഹം തയ്യാറാകുന്നു. പണം മുടക്കാനുണ്ടെങ്കില്‍ പദ്മശ്രീ സംഘടിപ്പിച്ചു നല്കുന്ന ഏജന്റും, ഇല്ലാത്ത അപദാനങ്ങള്‍ ഉണ്ടെന്ന് എഴുതിപ്പിടിപ്പിക്കുന്ന ‘ചരിത്രകാരനു’മെല്ലാം സിനിമയിലെ കഥാപാത്രങ്ങളാണ്. കോടികള്‍ മുടക്കിയിട്ടും പക്ഷേ, സിനിമയിലെ പ്രാഞ്ചിയേട്ടന് പദ്മശ്രീ ലഭിക്കുന്നില്ല. പണം പോകുകയും ചെയ്തു.
രഞ്ജിത്തിന്റെ സിനിമയിലെ കഥാപാത്രം നമ്മുടെ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. പദ്മപുരസ്കാരം നേടിയെടുക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായവര്‍. അവര്‍ പണപ്പെട്ടിയുമായി ഇറങ്ങുന്നു. മുന്‍കാലങ്ങളില്‍ പണമൊഴുക്കിയും സ്വാധീനം ചെലുത്തിയും പുരസ്കാരം സഘടിപ്പിച്ചെടുത്തവര്‍ ഏറെപ്പേരുണ്ട്. പലരെയും തിരിച്ചറിയുന്നത് പുരസ്കാരപ്പട്ടികയില്‍ ഇടം പിടിക്കുമ്പോഴാണ്. ഇത്രയൊക്കെ ത്യാഗം സഹിച്ച്, പണം ചെലവിട്ട് പദ്മശ്രീയോ മറ്റോ സംഘടിപ്പിച്ചെടുത്താല്‍ എന്താണ് പ്രയോജനം? റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമാണ് പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
റിപ്പബ്ലിക് ദിനത്തിലെ പത്രങ്ങളില്‍ ചിത്രം വരും. കൂടാതെ തീവണ്ടിയാത്രയ്ക്ക് മുന്‍ഗണന കിട്ടുന്നതും പൊതുപരിപാടികളില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയില്‍ ഇരിപ്പിടം കിട്ടുമെന്നതുമൊഴിച്ചാല്‍ ഈ പുരസ്കാര ലബ്ധിയില്‍ വലിയ പ്രയോജനമൊന്നുമില്ല. പേരിനൊപ്പം പദ്മശ്രീയെന്നുകൂടി എഴുതിചേര്‍ക്കുകയും ചെയ്യാം. കൂടാതെ മരിക്കുമ്പോള്‍ മൃതദേഹത്തിനു ചുറ്റും നിന്ന് പോലീസുകാര്‍ ആകാശത്തേക്ക് വെടിവയ്ക്കും. ഇത്രയും കാര്യത്തിനുവേണ്ടിയാണ് കോടികള്‍ മുടക്കി പത്മശ്രീയോ പത്മഭൂഷണോ നേടിയെടുക്കാന്‍ ‘പ്രാഞ്ചിയേട്ടന്മാര്’ രംഗത്തുവരുന്നത്.
എല്ലാക്കാലത്തും പദ്മപുരസ്കാരം സംഘടിപ്പിച്ചെടുക്കാനായി പണപ്പെട്ടിയുമായി ഓടിനടക്കുന്നവര്‍ ഏറെയുണ്ട്. അവരില്‍ ചിലര്‍ക്കെല്ലാം അതു ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുകൊല്ലക്കാലമായി കേന്ദ്രസര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നത് ‘സംഘടിപ്പിക്കാന്‍’ നടക്കുന്നവര്‍ക്ക് വിനയായി. സംസ്ഥാനങ്ങള്‍ പദ്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ അയയ്ക്കുന്നതിനു മുമ്പ് ഓരോ സംസ്ഥാനത്തും അതിനായി പ്രത്യേകസമിതി രൂപീകരിക്കണമെന്നും ആ സമിതിയുടെ മേല്‍നോട്ടത്തിലാകണം പേരുകള്‍ തെരഞ്ഞെടുക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. തെരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യത വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ പ്രത്യേക സംവിധാനവുമുണ്ടാകും.
അടിയന്തരാവസ്ഥയ്ക്കുശേഷം ഭാരതത്തില്‍ അധികാരത്തില്‍ വന്ന ജനതാസര്‍ക്കാര്‍ പദ്മപുരസ്കാരങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. എല്ലാപൗരന്മാരെയും ഒരുപോലെ കാണണമെന്നും എല്ലാവര്ക്കും ഒരേ അവകാശങ്ങളാണെന്നുമുള്ള കാഴ്ചപ്പാടിലാണ് അന്നത്തെ സര്‍ക്കാര്‍ അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കുറച്ചുപേര്‍ക്കു പ്രത്യേക ബഹുമതികള്‍ നല്കി സമൂഹത്തിലെ ഉന്നതരാക്കി പ്രതിഷ്ഠിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജനതാ സര്‍ക്കാരിന്റെ നടപടി. എന്നാല്‍ പിന്നീട് വന്ന ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ പദ്മപുരസ്കാരങ്ങള്‍ പുനഃസ്ഥാപിച്ചു. പിന്നീടിങ്ങോട്ട് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയവരുടെ ആശ്രിതര്‍ക്കു നല്കുന്ന പുരസ്കാരമായി പദ്മപുരസ്കാരങ്ങള്‍ അധഃപ്പതിക്കുകയാണുണ്ടായത്. വിലയ്ക്കു വാങ്ങാന്‍ പുരസ്കാരങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. പണവും സ്വാധീനവുമുള്ള ആര്‍ക്കും ഏതു പുരസ്കാരവും വേഗത്തില്‍ കിട്ടും. മാനദണ്ഡങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി നല്കുന്ന പുരസ്കാരങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടേണ്ട കാലമായി.
പുരസ്കാരങ്ങള്‍ അര്‍ഹതപ്പെട്ട കരങ്ങളിലേക്ക് തേടിയെത്തേണ്ടവയാണ്. അര്‍ഹതപ്പെട്ടവരിലേക്ക് അതെത്തുക തന്നെ ചെയ്യും. അര്‍ഹതയില്ലെന്ന് സ്വയം അറിയാവുന്നവരാണ് അതു വാങ്ങാന്‍ കിട്ടുമോ, അതല്ല വില്ക്കാന് വച്ചിട്ടുണ്ടോ എന്നൊക്കെ തേടി നടക്കുന്നത്.
അവാര്ഡുകളില്ലാത്ത ലോകം ഇന്നത്തെ എഴുത്തുകാരനോ കലാപ്രവര്‍ത്തകര്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ ചിന്തിക്കാനാകുമെന്നു തോന്നുന്നില്ല. പുരസ്കാരങ്ങള്‍ നേടിത്തരുന്നത് താത്കാലികമായ യശസും സമ്പത്തുമാണ്. അവര്‍ ചെയ്തിട്ടുള്ള കര്‍മങ്ങളുടെ മഹത്ത്വമാണ് എന്നും നിലനില്ക്കുന്നതെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. അതുണ്ടായാല്‍ കോടികളുടെ ചാക്കുകെട്ടുകളുമായി പുരസ്കാരങ്ങള്‍ നേടിയെടുക്കാനുള്ള ഓട്ടം അവസാനിപ്പിക്കും. അവാര്‍ഡുകള്‍ അവസാനിക്കാത്തിടത്തോളം വിവാദങ്ങളും അഭിപ്രായഭേദങ്ങളും വന്നുകൊണ്ടേയിരിക്കും. വിവാദങ്ങളില്‍ മുങ്ങിനിന്നുകൊണ്ട് എന്തിനാണ് പുരസ്കാരം സ്വീകരിക്കുന്നത്. സാര്‍ത്ര് നൊബേല്‍ പുരസ്കാരം വേണ്ടെന്നുവച്ചത് അത്തരമൊരു നടപടിയുടെ ഭാഗമായിട്ടായിരുന്നു. പുരസ്കാരങ്ങള്‍ വാങ്ങില്ലെന്ന് തീരുമാനിച്ച നിരവധിപേര്‍ നമ്മുടെ മലയാളത്തിലുമുണ്ട്. ബാലചന്ദ്രന് ചുള്ളിക്കാട് ഒരു അവാര്‍ഡും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും ‘പുരസ്കാരക്കളികളില്‍’ നിന്ന് അകന്നു നില്‍ക്കാനാണ്.
പദ്മ പുരസ്കാരങ്ങള്‍ക്കായി കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഇത്തവണയും വിവാദമായതാണ് ഇത്രയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്കിയ പട്ടികയില്‍ മഹാകവി അക്കിത്തവും സുഗതകുമാരിയും ഡോ ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്തയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഗായകന് ജയചന്ദ്രന്, ഗുരു ചേമഞ്ചേരി, പുതുശേരി രാമചന്ദ്രന്, ചരിത്രകാരന് ഡോ കെ.എന്‍. പണിക്കര്‍, ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ ടി.കെ. ജയകുമാര്‍, സംഗീതജ്ഞരായ കെ. ഓമനക്കുട്ടി, കെ.ജി. ജയന് എന്നിവരും ഇടംനേടി. അതെല്ലാം നല്ലതു തന്നെ. ഇവരാരും പദ്മപുരസ്കാരം തങ്ങള്‍ക്കു തരൂ എന്നാവശ്യപ്പെട്ട് ആരെയും സമീപിക്കാന്‍ സാധ്യതയുള്ളവരല്ല.
എന്നാല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഊരാളുങ്കല്‍ പി. രമേശന് പട്ടികയില്‍ ഇടംപിടിച്ചത് എങ്ങനെയാണെന്ന് അറിയില്ല. സര്‍വാദരണീയനായ പ്രൊഫ. എം.കെ. സാനുവിനെ വെട്ടിമാറ്റിയാണ് സിപിഎം സര്‍ക്കാരിന് താത്പര്യമുള്ള രമേശിന്റെ പേര് എഴുതിച്ചേര്‍ത്തതെന്നറിയുമ്പോഴാണ് എത്രത്തോളം അധഃപ്പതിച്ചിരിക്കുന്നു എന്നു വ്യക്തമാകുന്നത്. ഈ ഒരൊറ്റ പേരിലൂടെ തിരിച്ചറിയുന്നത് പദ്മപുരസ്കാര പട്ടിക തയ്യാറാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരില്‍ ചിലര്‍ നടത്തിയ വമ്പന്‍ കച്ചവടത്തെയാണ്.
രമേശന് സമൂഹത്തിന് ഗുണമൊന്നും ചെയ്തിട്ടില്ലായിരിക്കാം. എന്നാല്‍ എക്കാലത്തും സിപിഎമ്മിന് അദ്ദേഹം ഗുണമേ ചെയ്തിട്ടുള്ളു. അതിന്റെ പ്രത്യുപകാരമാണ് സാനുമാഷിനെ വെട്ടിനിരത്തി അവിടെ രമേശന്റെ പേരുചേര്‍ത്തത്. നാണം കെട്ട ഈ ഏര്‍പ്പാടിന് അറുതി വരുത്തുക തന്നെ വേണം. അടിയന്തരാവസ്ഥാനന്തര ജനതാ സര്‍ക്കാര്‍ കാട്ടിത്തന്ന നല്ല വഴിയിലൂടെ സഞ്ചരിക്കുന്നതാണ് നാണക്കേടില്‍ നിന്നുള്ള മോചനമാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: