ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകന്‍ ഒബാമയാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി ക്ലിന്റണ് സഹ സ്ഥാപകയാണെന്നും ട്രംപ് പറഞ്ഞു. ഫ്ളോറിഡയിലെ സണ്‍റൈസില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
ഹിലരി ക്ലിന്റണ് ഐഎസ്ന്റെ സ്ഥാപകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫ്ളോറിഡയില്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒബാമയ്ക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജൂണില്‍ ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ വെടിവെയ്പ് ഉണ്ടായപ്പോള്‍ ഒബാമ മുസ്ലിമാണെന്നും തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഡൊണാള്‍ഡ് ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ട്രംപ് പ്രസിഡന്റായാല്‍ രാജ്യം അപകടത്തിലാവുമെന്ന് പാര്‍ട്ടിയിലെ 50 വിദഗ്ധര്‍ ഒപ്പിട്ട തുറന്ന കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
വിഷയത്തില്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയെ ഒന്നടങ്കം ട്രംപ് അപമാനിക്കുകയാണെന്ന് ഹില്ലരിയുടെ ഓഫീസ് കുറ്റപ്പെടുത്തി. അതേസമയം, മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ മകള്‍ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചു. ട്രംപ് ഒരു മായാലോകത്താണെന്നും അര്‍ത്ഥം അറിയാതെയാണ് വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും പാറ്റി ഡേവിസ് വിമര്‍ശിച്ചു.
ഹില്ലരി അധികാരത്തിലെത്തിയാല്‍ യു.എസ് സുപ്രീംകോടതിയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരെ നിയമിക്കും. ഇത്തരം നിയമനങ്ങള്‍ ഒഴിവാക്കാന്‍ ഹില്ലരിക്കെതിരെ ആയുധമെടുക്കാന്‍ ട്രംപ് അണികളോട് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: