മട്ടാഞ്ചേരി: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം താളംതെറ്റിയ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടറെക്കൂടി സ്ഥലം മാറ്റി. ആശുപത്രിയിലെ അമ്പത് ശതമാനം രോഗികളും ആശ്രയിക്കുന്ന ഡോക്ടര്‍ ഷാജിയെയാണ് കീഴ്മാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയത്.
പശ്ചിമകൊച്ചിയിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കരുവേലിപ്പടി മഹാരാജാസ് ആശുപത്രി. ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യത്തിനില്ലാത്തതിനെത്തുടര്ന്ന് ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മൂന്നരവര്‍ഷം മുമ്പ് ഡോ. ഷാജിയെ ആശുപത്രിയില്‍ വര്‍ക്കിംഗ് അറേജ്മെന്റില്‍ നിയമിച്ചത്. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഫിസിഷ്യന്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ടാണ് ഷാജിയെ നിയമിച്ചത്. ഡോ. ഷാജിയെ സ്ഥലം മാറ്റിയതോടെ ഇദ്ദേഹത്തിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് ബുദ്ധിമുട്ടിലായത്. പകരം ഡോക്ടറെ നിയമിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പതിനൊന്ന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്താണ് ഇപ്പോള്‍ ഒരാളെ മാറ്റിയത്. ഇതില്‍തന്നെ മൂന്നുപേര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. രണ്ടുപേര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്ക് കൂടുതല്‍ രോഗികളെ നോക്കാന്‍ കഴിയില്ല. സര്ജന് എന്ന പേരില്‍ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഡോക്ടര്‍ പക്ഷേ സര്‍ജറി ചെയ്യാറില്ല. പ്രായാധിക്യമുള്ളവരാണ് കരാര്‍ ഡോക്ടര്മാരെന്നതിനാല് ഒരുദിവസം വിരലിലെണ്ണാവുന്ന രോഗികളെ മാത്രമേ ഇവര്‍ക്ക് ചികിത്സിക്കാന്‍ കഴിയൂ. കണ്ണ്, പല്ല്, എല്ല്, ഇഎന്‍ടി, അനസ്തേഷ്യ, ശിശുരോഗ വിദഗ്ധന്‍ എന്നീ മേഖലകളിലുള്ളവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍.
ജനറല്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡോക്ടര്‍മാരുടെ ശീതസമരമാണെന്നും ആരോപണമുണ്ട്. നിരവധി ആക്ഷേപങ്ങളുള്ള ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിലനില്‍ക്കുമ്പോഴാണ് ഡോ. ഷാജിയുടെ സ്ഥലംമാറ്റമെന്നതും പ്രത്യേകതയാണ്.
രണ്ടര മാസമായി അറ്റകുറ്റപ്പണിയെന്ന പേരില്‍ അടച്ചിട്ടിരിക്കുന്ന ആശുപത്രിയിലെ താഴത്തെ ജനറല്‍ വാര്‍ഡ് തുറക്കാത്തത് സംബന്ധിച്ച് ചോദ്യം ചെയ്തതാണ് ഡോ. ഷാജിയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചതത്രെ. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെന്നും ഡോ. ഷാജിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്നും കാണിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്കിയത്രെ.
അതേസമയം, കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ അവിടെനിന്ന് തന്നെ വര്‍ക്കിംഗ് അറേജ്മെന്റില്പോയ ഡോക്ടറെ തിരികെ വിളിക്കുകയായിരുന്നുവെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. എന്തായാലും പകരം ആളെ നിയമിക്കാതെ ഡോക്ടറെ സ്ഥലം മാറ്റിയതില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: