ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യസഖ്യ (എന്‍ഡിഎ) മാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. 15 സംസ്ഥാനങ്ങളിലും ഭരണത്തില്‍ എന്‍ഡിഎ ഉണ്ട്. ഒരു കക്ഷി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. സ്വന്തമായി 282 അംഗങ്ങള്‍ ലോക്സഭയില്‍ ബിജെപിക്കുണ്ട്, അതില്‍ 62 പേര് ദളിതരാണ്. ഇത്രയുംപേര്‍ ഈ വിഭാഗത്തില്‍നിന്ന് മറ്റൊരു പാര്‍ട്ടിയിലും ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
മുസ്ലിംലീഗിനുള്ളതിനെക്കാള് മുസ്ലിം അംഗങ്ങള്‍ ബിജെപിക്ക് പാര്‍ലമെന്റിലുണ്ട്. കേരള കോണ്ഗ്രസിനുള്ളതിനെക്കാള് ക്രിസ്ത്യന്‍ ജനപ്രതിനിധികളും ബിജെപിക്കുണ്ട്. മാര്‍ക്സിസ്റ്റ് പാര്ട്ടിക്കുള്ളതിനെക്കാള് ന്യൂനപക്ഷ പ്രാതിനിധ്യം ബിജെപിക്കുണ്ട്. എന്നിട്ടും ബിജെപിയെ ദളിത് വിരോധികളും ന്യൂനപക്ഷ വിരുദ്ധരുമെന്ന് പറയുന്നുണ്ടെങ്കില്‍ ഇങ്ങനെ പറയുന്നവരുടെ അസുഖം നിസാരമല്ല. അതിന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ചികിത്സ പോര. ഏതെങ്കിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങളെതന്നെ സമീപിക്കേണ്ടിവരും.
ചരല്‍ക്കുന്നില്‍ സമാപിച്ച കേരളാ കോണ്‍ഗ്രസ് ഒരു സുപ്രധാന തീരുമാനമാണെടുത്തതെന്ന് സംശയമില്ല. ആ തീരുമാനം എന്‍ഡിഎയിലേക്ക് പോകുന്നതിനാണെന്നാണ് സിപിഎം ധരിച്ചുവച്ചിരിക്കുന്നത്. അതൊരു കാരണവശാലും സംഭവിച്ചുകൂടെന്നാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. മാണിയുടെ പാര്‍ട്ടിയെ വര്‍ഗീയ കക്ഷിയായി മൂലക്കിരുത്താന്‍ സിപിഎം മുതിരില്ലത്രേ. എന്നാല്‍ നേരത്തെ ഈ പാര്‍ട്ടിയെ വിശേഷിപ്പിച്ചത് പള്ളിക്കാരുടെയും പട്ടക്കാരുടെയും കായല്‍ രാജാക്കന്മാരുടെയും പാര്‍ട്ടിയെന്നാണ്.
പള്ളിയെ തള്ളിപ്പറഞ്ഞാലേ ഇടതുമുന്നണിയില്‍ ഇടമുള്ളൂവെന്ന് പി.ജെ.ജോസഫിനോട് ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് ആജ്ഞാപിച്ചതാണ്. സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിച്ചാല്‍ സ്വര്‍ഗീയ പാര്‍ട്ടി, ഇല്ലെങ്കിലോ വര്‍ഗീയ പാര്‍ട്ടി.
”തൈലാദി വസ്തുക്കള്‍ അശുദ്ധമായാല്‍ പൗലോസ് തൊട്ടാലത് ശുദ്ധമായി” എന്ന് പണ്ടേക്കുപണ്ടേ ഒരുവര്ത്തമാനമുണ്ട്. സിപിഎം പൗലോസ് ചമയുകയാണ്. ആര്‍എസ്പിയേയും ജനതാദളിനേയും യുഡിഎഫ് വിടാന്‍ ഉപദേശിക്കുകയാണ്. ആര്‍എസ്പിയുടെ പ്രേമചന്ദ്രന് ഇടതുമുന്നണി വിട്ടപ്പോള്‍ സിപിഎമ്മിന് പരനാറിയായിരുന്നു. ഇപ്പോള്‍ നാറ്റം പോയോ എന്തോ?
ബിജെപിയുമായി കേരളാ കോണ്‍ഗ്രസ് സഹകരിച്ചാല്‍ സര്‍വനാശമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. കോണ്‍ഗ്രസിന്റെ ശാപവും മറ്റൊന്നല്ല.
കേരളാ കോണ്‍ഗ്രസ് ബിജെപിയോടടുക്കുന്നത് ആത്മഹത്യാപരമെന്ന് കോടിയേരി ബാലകൃഷ്ണന് നിരീക്ഷിക്കുമ്പോള്‍ ‘ഘര്‍വാപ്സിയെ’ കെ.എം. മാണിക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്നാണ് പിണറായി വിജയന്റെ ചോദ്യം. ഇവര്‍ക്കൊക്കെ എന്തുപറ്റി എന്ന് ആരും ചോദിച്ചുപോകും. 34 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചപ്പോഴാണ് ചോദ്യങ്ങളും സംശയങ്ങളും തുരുതുരാ വന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ പടിയിറങ്ങുകയും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിക്കുകയുമാണ് കേരളാ കോണ്‍ഗ്രസ് ചെയ്തത്. മുന്നണികളോട് സമദൂരവും പ്രഖ്യാപിച്ചിട്ടുണ്ട്.
അല്ലാതെ എന്‍ഡിഎയാണ് അടുത്ത സഖ്യകക്ഷി എന്നവര്‍ നിശ്ചയിച്ചിട്ടില്ല. അതിനെക്കുറിച്ചാലോചിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയാകട്ടെ കേരള കോണ്‍ഗ്രസിനെക്കാള്‍ വ്യക്തതയോടെ നിലപാടറിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അയിത്തം പ്രഖ്യാപിക്കാത്ത കക്ഷിയാണ് ബിജെപി. കേരളാ കോണ്‍ഗ്രസിനെ ബിജെപി സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
ഏതെങ്കിലും പാര്‍ട്ടിയുടെ പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി ചെല്ലുന്ന ശീലവും ബിജെപിക്കില്ല. ബിജെപിയുടെ നയവും പരിപാടിയും ഇതിനായി ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യാറുമില്ല. ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായി വരുന്നവരുമായി കൂടിയാലോചിച്ച് നിലപാടിലെത്തുകയാണ് പതിവ്. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘകാലഘട്ടം മുതല്‍ സഖ്യസംസ്ക്കാരമുണ്ട്.
1967ല്‍ നാലു സംസ്ഥാനങ്ങളില്‍ ജനസംഘം സഖ്യമുണ്ടാക്കി മത്സരിച്ച് ജയിച്ചിട്ടുണ്ട്. സംയുക്ത വിധായക്ദള്‍ (എസ്വിഡി) സഖ്യത്തില്‍ സിപിഐപോലും ഉണ്ടായിരുന്നു. പിന്നീട് ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയായിരുന്നു അതിന്റെ ഉപജ്ഞാതാവ്. ദേശീയതലത്തില്‍ ഉരുത്തിരിഞ്ഞ മഹാസഖ്യത്തില്‍ സംഘടനാ കോണ്‍ഗ്രസും സ്വതന്ത്രപാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്ട്ടിയുമൊക്കെയുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ജനതാപാര്‍ട്ടി വിവിധ കക്ഷികളുടെ കൂട്ടായ്മയായി. ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ ദീര്‍ഘകാലം ശിവസേന മാത്രമായിരുന്നു ബിജെപിയുടെ സഖ്യകക്ഷി.
വി.പി. സിങ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് സിപിഎമ്മും ബിജെപിയും പുറമെനിന്ന് പിന്തുണച്ചതുകൊണ്ട് മാത്രമാണ്. ആ സര്‍ക്കാര്‍ നിലനിന്നപ്പോള്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ വി.പി. സിങ്ങിനൊപ്പം എല്ലാ ആഴ്ചയും ജോതിബസുവും അടല്‍ബിഹാരി വാജ്പേയിയും അത്താഴവിരുന്നിനിരുന്നതും മറക്കാറായിട്ടില്ല.
1996 ല്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്നനിലയില്‍ ലോക്സഭയില്‍ ജയിച്ച ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കേണ്ട സമയം വരുമ്പോള്‍ ഒരു കക്ഷിയുടെ പിന്തുണയുണ്ടാകില്ലെന്നുറപ്പായി. തുടര്‍ന്ന് 13 ദിവസം മാത്രം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് വാജ്പേയി രാജിവച്ചു.
രണ്ടുവര്‍ഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ 13 പാര്‍ട്ടികള്‍ ബിജെപിയോടൊപ്പം ചേരാന്‍ തയ്യാറായി. അന്ന് രൂപംകൊണ്ട എന്‍ഡിഎയ്ക്ക് 23 പാര്‍ട്ടികള്‍ പിന്നീട് സഖ്യകക്ഷിയായി. അഞ്ചുവര്‍ഷം അല്ലലും അലട്ടുമില്ലാതെ ഭരണം നടത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു.
ബിജെപിയോടൊപ്പം സഖ്യത്തിലേര്‍പ്പെട്ട ഒരു കക്ഷിക്കും ഒരു കഷ്ടപ്പാടും ഉണ്ടായില്ല. നഷ്ടവും വന്നില്ല. വാജ്പേയി മന്ത്രിസഭയില്‍ മമതാ ബാനര്‍ജി ഉണ്ടായിരുന്നു. അവര്‍ പശ്ചിമബംഗാളില്‍ ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്താണ്. ജയലളിത ബിജെപിക്കൊപ്പമുണ്ടായിരുന്നു. അവര്‍ തമിഴ്നാട് ഭരിക്കുകയാണ്. ബിജു ജനതാദള്‍ ബിജെപിയുടെ ഘടകകക്ഷിയായിരുന്നു. അവരാണിപ്പോള്‍ ഒറീസ ഭരിക്കുന്നത്.
ബീഹാറില്‍ ബിജെപിയുടെ ഘടകക്ഷിയായിരുന്നു ജനതാദള്‍(യു). ബിജെപി സഖ്യം പിരിഞ്ഞിട്ടും നിതീഷ്കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായി. ആന്ധ്രയില്‍ തെലുങ്കുദേശം ബിജെപിക്ക് ഒപ്പമായിരുന്നു. ഇപ്പോള്‍ ആന്ധ്രയില്‍ തെലുങ്കുദേശത്തിന്റെ മുഖ്യമന്ത്രിയാണ്. ജമ്മുകശ്മീരിലും പഞ്ചാബിലും ന്യൂനപക്ഷ സമുദായ പാര്‍ട്ടിയാണ് ബിജെപിയുടെ സഖ്യകക്ഷി. ക്രൈസ്തവര്‍ അധികമുള്ള ഗോവയില്‍ ബിജെപിയാണ് ഭരിക്കുന്നത്. ക്രൈസ്തവ സമൂഹമാണ് ഗോവയിലെ ബിജെപിയുടെ മുഖ്യശക്തി. ബിജെപിയോട് അടുത്ത കക്ഷിക്കൊന്നും ആത്മഹത്യാ പ്രേരണയോ ആത്മഹത്യാ പ്രവണതയോ ഉണ്ടായില്ലെന്ന് മാത്രമല്ല, നല്ലനിലയിലുള്ള പ്രവര്‍ത്തനത്തിനാണ് അവസരമൊരുങ്ങിയത്. എന്നാല്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഖ്യം ചെയ്ത പാര്‍ട്ടികളുടെ അവസ്ഥ എന്താണ്?
കമ്മ്യൂണിസ്റ്റുകാര്‍ മുന്നണി ബന്ധം സ്ഥാപിച്ച പാര്‍ട്ടികള്‍ ശക്തിപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയോട് ചേര്‍ന്ന പാര്‍ട്ടികളും തകരുകയോ പിളരുകയോ ചെയ്തതാണ് അനുഭവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന കെടിപി ഇന്നുണ്ടോ? കെഎസ്പി, എസ്എസ്പി, ഐഎസ്പി ഇവയൊക്കെ ഇന്നെവിടെയാണ്.
ഐക്യകേരളത്തില്‍ കോണ്‍ഗ്രസിനെ ആദ്യമായി അധികാരത്തിലെത്തിച്ച പിഎസ്പി ഈ ഭൂമി മലയാളത്തില്‍ എവിടെയെങ്കിലുമുണ്ടോ? എന്‍ഡിപി, എസ്ആര്‍പി കക്ഷികള്‍ക്ക് മന്ത്രിമാര്‍വരെ ഉണ്ടായിരുന്നല്ലൊ. അവയൊക്കെ എവിടെപോയി. കൊല്ലുകയായിരുന്നോ അതോ ആത്മഹത്യയോ?
കാര്യം കഴിഞ്ഞാല്‍ ഇണയെ കൊന്നുതിന്നുന്ന ചിലന്തിയുടെ സ്വഭാവമുള്ളവരാണ് ബിജെപിയെ ചൂണ്ടിക്കാട്ടി ആത്മഹത്യാപരമെന്ന് മുറവിളി കൂട്ടുന്നത്. സഖ്യകക്ഷികളെ തളര്‍ത്തുക, തകര്‍ക്കുക. അതല്ലേ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ചെയ്തുപോരുന്നത്? ജെഎസ്എസ്സിന്റെയും സിഎംപിയുടെയും അവസ്ഥതന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ലേ? സിപിഎമ്മിലെ ആര്‍എസ്പി(ലെനിനിസ്റ്റ്)യും ഇപ്പോള്‍ പ്രതിസന്ധിയിലായി. എന്നിട്ടും ബിജെപിയോട് ചേര്‍ന്നാല്‍ ആത്മഹത്യാപരം, സര്‍വനാശം എന്നൊക്കെ പുലമ്പുന്നത് സ്വയം നാശം മണക്കുന്നതുകൊണ്ട് മാത്രമാണ്.
ഘര്വാപ്സി’ ബിജെപിയുടെ പദ്ധതിയല്ല. ബിജെപിയെക്കുറിച്ച് അങ്ങനെയൊരു പരാതിയുമില്ല. ഘര്‍വാപ്സിക്ക് ഇവിടെ നിയമപരിരക്ഷ നല്‍കിയത് ബിജെപി രൂപംകൊള്ളുന്നതിനും ദശാബ്ദങ്ങള്‍ക്കുമുമ്പാണ്. ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് തിരുവിതാംകൂറില്‍ അധികാരപ്പെട്ട ഹിന്ദുമിഷന്‍ അനുമതി നല്‍കിയത് ബിജെപിയാണോ? മലബാറില്‍ ആര്യസമാജത്തിനും അംഗീകാരം ലഭിക്കുന്നത് സ്വാതന്ത്ര്യത്തിനു മുമ്പാണ്. എന്നിട്ടും ബിജെപിയെ പഴിക്കുന്നത് ചരിത്രത്തിലുള്ള അജ്ഞതകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: