ന്യൂദല്‍ഹി: കേരള ഭരണത്തില്‍ ഇരട്ട വ്യക്തിത്വമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ. വികസനത്തെക്കുറിച്ച് ഒന്നു പറയുകയും ഭരണത്തിലെത്തിയാല്‍ മറ്റൊന്നു ചെയ്യുന്നതുമാണ് പ്രശ്നം. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ചുള്ള ജന്മഭൂമി കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ആറന്മുള വിമാനത്താവളക്കാര്യത്തില്‍ ഉറച്ച തീരുമാനം പറയേണ്ടത് കേരള സര്‍ക്കാരെന്നും അനില്‍ ദവെ പറഞ്ഞു. ഭരണത്തില്‍ രാഷ്ടീയം കലര്‍ത്തുന്നത് ശരിയല്ല. അടിത്തട്ടിലുള്ളവര്‍ക്കും പ്രയോജനം ലഭിക്കുമ്പോള്‍ മാത്രമേ ഭരണം ലക്ഷ്യത്തിലെത്തു. പരിസ്ഥിതിയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്പര്യം മാനിക്കണം.
പശ്ചിമഘട്ട സംരക്ഷണത്തില്‍ പ്രകൃതിയും പൈതൃകവും സംരക്ഷിക്കപ്പടണം. കാലാവസ്ഥാ വ്യതിയാനം പ്രധാന വിഷയമായ കാലഘട്ടത്തില്‍ പ്രകൃതി സംരക്ഷണം സജീവ ചര്‍ച്ചയാകണം. ഹരിതവല്‍ക്കരണം മുഖ്യ അജണ്ടയാകണം. എല്ലാ മേഖലയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വ്യക്തമായ തീരുമാനങ്ങളാകും ഇക്കാര്യത്തില്‍ കേന്ദ്രം എടുക്കുക. വികസന വിഷയങ്ങളില്‍ സത്യസന്ധത അനിവാര്യമാണ്. വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
കേരളീയര്‍ ഉത്സാഹശീലരും പരിശ്രമശാലികളുമാണ്. ഏതു ജോലിയും ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തിയുള്ളവരാണെന്ന പ്രതിച്ഛായയുമുണ്ട്. സാക്ഷരതയിലും മുന്നിലാണ്. എന്നിട്ടും എന്തുകൊണ്ട് വികസന മാതൃകയാകാന്‍ കഴിയുന്നില്ലെന്ന് ചിന്തിക്കണം.- അനില്‍ ദവെ പറഞ്ഞു.
‘തിങ്ക് ഇന്‍ഫ്രാ’ എന്ന പരിപാടി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്ഷവര്ധന് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ബിജെപി നേതാക്കളായ എച്ച്. രാജ, അരവിന്ദ് മേനോന്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
ഗതാഗതം, വിവരസാങ്കേതികവിദ്യ, ഗ്രാമീണ വികസനം, വിനോദസഞ്ചാരം, കേരളത്തിന്റെ വികസന കുതിപ്പ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കോണ്‍ക്ലേവില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.ജി. മാധവന് നായര്‍, കേന്ദ്ര വെയര്‍ഹൗസിങ് കോര്പ്പറേഷന് ചെയര്മാന് ഡോ.സി.വി. ആനന്ദബോസ്, കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഡോ.വി.പി. ജോയി, കേന്ദ്ര ഐടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. അജയകുമാര്‍, തമിഴ്നാട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്, മാര്‍ക്കറ്റ് ഫെഡ് എംഡി പി. മൈക്കിള്‍ വേദശിരോമണി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അധ്യാപകന് ഡോ.ജെ. നന്ദകുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ പ്രസംഗിച്ചു.
പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി സമാപന പ്രഭാഷണം നടത്തി. കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഹേ പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജോജോ ജോസ് സ്വാഗതവും ജന്മഭൂമി ചീഫ് എഡിറ്റര്‍ രാമചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: