തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെതിരേ ഐഎച്ച്ആര്‍ഡി നടപടി തുടങ്ങി. ഐടി വിഭാഗത്തിന്റെ സ്വതന്ത്ര ചുമതലയില്‍ നിന്നും അരുണിനെ മാറ്റിക്കൊണ്ടാണ് നടപടികള്‍ക്ക് തുടക്കമിട്ടത്. ഐഎച്ച്ആര്‍ഡി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഐടി വിഭാഗം ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഐടിയുടെ പ്രോഗ്രാം വിഭാഗവും പുന:സംഘടിപ്പിച്ചു.
അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് നടപടി. ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറായും ഐസിടി അക്കാദമി ഡയറക്ടറായും അരുണിനെ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന് നിയമസഭാ സമിതി കണ്ടെത്തിയിട്ടുണ്ട്. ഐഎച്ച്ആര്‍ഡി, ഐടി വിഭാഗം ആരംഭിച്ച 1998 മുതല്‍ അരുണിനായിരുന്നു ഇതിന്റെ ചുമതല. ഐഎച്ച്ആര്‍ഡി ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഐ.ടി വിഭാഗം ശക്തിപ്പെടുത്തുന്നതെന്നും ഡയറക്ടര്‍ സയീദ് റഷീദ് ഫെബ്രുവരി 24ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ വാണിപ്രാസാദിനാണ് ഐടിയുടെ ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം ഐടി വിഭാഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ഐഎച്ച്ആര്‍ഡിയുടെ വിശദീകരണം. അരുണ്‍കുമാറിനെ പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കുന്നതോടെ വി.ഡി. സതീശന് അധ്യക്ഷനായ സഭാസമിതിയുടെ റിപ്പോര്‍ട്ടിലെ തീരുമാനം നടപ്പിലാക്കുകയാണ്.
സഭാസമിതിയുടെ റിപ്പോര്‍ട്ട് അരുണ്കുമാറിനെതിരാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അരുണിന്റെ നിയമനം ക്രമവിരുദ്ധവും അനര്ഹവുമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമെന്ന് സമിതി കണ്ടെത്തി. അരുണിനെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റിമറിച്ചതായും വ്യക്തമായി. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കേ അരുണ്‍കുമാറിനുവേണ്ടി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും നിയമസഭാ സമിതി കണ്ടെത്തിയിട്ടുണ്ട്.
അരുണിന് ഐഎച്ച്ആര്‍ഡിയില്‍ ജോലി ലഭിച്ചത് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡിയില്‍ നിയമിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കയര്‍ഫെഡ് എം.ഡിയായി നിയമിതനായി. അവിടെയും നിരവധി ആരോപണങ്ങള്‍ അരുണിനെതിരെ ഉയര്‍ന്നിരുന്നു. പിന്നീട് ഐഎച്ച്ആര്‍ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിച്ചു. ഈ നിയമനവും ക്രമവിരുദ്ധമായിരുന്നു. പ്രിന്‍സിപ്പലാകാന്‍ അധ്യാപന പരിചയം വേണമായിരുന്നെങ്കിലും അതൊഴിവാക്കി.
പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട അന്നുതന്നെ ഐഎച്ച്ആര്‍ഡിയില്‍ ഒഴിഞ്ഞുകിടന്ന ജോയിന്റ് ഡയറക്ടറുടെ തസ്തികയില്‍ ഇന്‍ചാര്‍ജായും നിയമിക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ തസ്തികയുടെ പ്രൊമോഷന് തസ്തികയാണ് ജോയിന്റ് ഡയറക്ടര്‍. ജോയിന്റ് ഡയറക്ടറാകാന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കണമെന്ന നിബന്ധന പാലിക്കാനാണ് ഇടയ്ക്ക് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കിയത്. മൂന്നുവര്‍ഷത്തിനുശേഷം ഐഎച്ച്ആര്ഡിയില്നിന്നുതന്നെ അപേക്ഷ ക്ഷണിച്ച് ജോയിന്റ് ഡയറക്ടറായി സ്ഥിരനിയമനവും നല്കി.
ജോയിന്റ് ഡയറക്ടറാവാന്‍ ഏഴു വര്‍ഷം അധ്യാപന പരിചയവും എം.സി.എ ബിരുദവുമായിരുന്നു വേണ്ടിയിരുന്ന യോഗ്യത. എന്നാല്‍ കട്ടപ്പന കോളേജില്‍ പ്രിസിപ്പലായിരുന്ന അരുണ്‍ ഒരു ദിവസം പോലും അവിടെ പഠിപ്പിക്കാന്‍ പോയിരുന്നില്ല. എന്നിട്ടും പത്തു വര്‍ഷ ജോലിപരിചയം ഉണ്ടെന്നു പറഞ്ഞു ജോയിന്റ് ഡയറക്ടറാക്കുകയായിരുന്നുവെന്ന് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ തസ്തികയിലേക്ക് മറ്റു പലരും അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കെല്ലാം നിര്‍ദ്ദിഷ്ട യോഗ്യതയും ഡോക്ടറേറ്റ് ഉള്‍പ്പടെയുള്ള അധിക യോഗ്യതയുമുണ്ടായിരുന്നു. അവരെയെല്ലാം ഒഴിവാക്കിയാണ് നിയമനം അരുണിന് നല്‍കിയത്.
തുടര്‍ന്ന് ഐ.ടി. വകുപ്പിന്റെ ഫിനിഷിങ്ങ്സ്കൂളില് ഡയറക്ടറായി. ഈ ചുമതലയിലിരിക്കുമ്പോള്‍ ഐ.എച്ച്.ആര്.ഡിയില്‍ അഡീഷണല്‍ ഡയറക്ടറുടെ തസ്തിക സൃഷ്ടിച്ച് അതില്‍ നിയമിച്ചു. അഡീഷനല്‍ ഡയറക്ടറാക്കാന്‍ സ്പെഷല്‍ റൂളില്‍ ഭേദഗതി വരുത്തിയതായും വ്യക്തമായി. ഒന്നാം ക്ലാസില്‍ എംടെക് ബിരുദവും എട്ടു വര്‍ഷ അധ്യാപന പരിചയവും എന്ന യോഗ്യത, ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സ്ഥാനത്തെ പരിചയം എന്നാക്കി മാറ്റിയത് അരുണ്‍കുമാറിനു വേണ്ടിയായിരുന്നു. ഇന്റര്‍വ്യൂവിന് എത്തിയ ആറു പേരില്‍ അരുണിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. തഴയപ്പെട്ട നാലു പേര്‍ക്ക് എംടെക്കും പിഎച്ച്ഡിയും ഉണ്ടായിരുന്നു. അധികമായി രണ്ട് അഡീഷനല്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചതും അരുണിനു സ്ഥാനക്കയറ്റം നല്കാനായിരുന്നുവെന്നാണു പരാതി ഉയര്‍ന്നത്. ഡോക്ടറേറ്റും അധ്യാപനപരിചയവുമുള്ള രണ്ട് സീനിയര്‍ പ്രിന്‍സിപ്പല്‍മാര്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ രണ്ട് അധിക തസ്തികകൂടി സൃഷ്ടിച്ച് അവര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍മാരായി നിയമനം നല്‍കുകയായിരുന്നു.
ഇതിനിടെ വിദ്യാഭ്യാസവകുപ്പ് അരുണ്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് അരുണ്‍കുമാര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ എട്ടാം തിയതി നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമാകും വിദ്യാഭ്യാസവകുപ്പ് മറ്റ് നടപടികളുമായി മുന്നോട്ടുപോകുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: