ചെറിയ ഉപനിഷത്തുക്കളില്‍ ഒന്നായ കഥാരുദ്ര ഉപനിഷത്ത് എന്നെ ആശ്ചര്യപ്പെടുത്തി സന്തോഷിപ്പിക്കുന്നു. ”ദേവതകള്‍ ബ്രഹ്മാവിനോട് അപേക്ഷിച്ചു: ഞങ്ങള്‍ക്ക് ആത്മീയ അറിവ് നല്കണമേ! പ്രജാപതിയായ ബ്രഹ്മാവ് പറഞ്ഞു, ”മുടിയും കുടുമ്മിയും ഉപേക്ഷിക്കുക; പൂണൂലും അഴിച്ചുമാറ്റുക. എന്നിട്ടു മകനെ നോക്കി പറയുക; ”നീയാണു വേദം, നീയാണു ബലി… നീയാണു കര്‍മി, നീയാണ് സ്രഷ്ടാവ്.” അപ്പോള്‍ മകന് പറയണം, ”ഞാനാണു വേദം, ഞാനാണു ബലി, ഞാനാണു കര്‍മി, ഞാനാണു സ്രഷ്ടാവ്, ഞാനാണു ശില്‍പ്പി, ഞാനാണ് അടിസ്ഥാനം.” കണ്ണീരില്ലാതെ അവര്‍ വേര്‍പിരിയുന്നു. ഇവനാണു ബ്രഹ്മലോകത്തിന് അര്‍ഹന്‍.
അച്ഛന് തന്റെ സൃഷ്ടിയുടെയും കര്‍മത്തിന്റെയും ലോകം പിരിയുകയാണ്. ഗാര്‍ഹസ്ഥ്യം അവസാനിപ്പിക്കുന്ന അച്ഛന്റെ വേര്‍പിരിയലാണ് അത്. അച്ഛന് മകന് എന്തായിരുന്നുവോ അതൊക്കെ ഇനി മകനാണ് എന്നു പ്രഖ്യാപിച്ചു വീടുവിടുന്നു. പിതാവു പുത്രനെ ദൈവിക ദൗത്യം ഏല്‍പ്പിക്കുന്നു.
അച്ഛന് മകനില്‍ വേദം കാണുമ്പോള്‍, വായിക്കുമ്പോള്‍, അച്ഛന് പടിയിറങ്ങുന്നു. അതായിരുന്നു വേദം മകനു കൈമാറുന്ന പുണ്യമുഹൂര്‍ത്തം. ഇവിടെ ആവര്‍ത്തിക്കുന്ന രണ്ടാമത്തെ വാക്ക് ബലിയാണ്. ബലിയായി ജീവിച്ച പിതാവ് ബലിയുടെ ദൗത്യം മകനെ ഏല്‍പ്പിക്കുന്നു.
വേദവും ബലിയും ആത്മീയവും മതപരവുമായ വാക്കുകളാണ്. പുത്രന് അച്ഛനെ വേദവും ബലിയുമായി കണ്ടുവളര്‍ന്നവനാണ്. അവന് ഇനിമുതല്‍ കുടുംബത്തിനും ലോകത്തിനും വേദവും ബലിയുമാകണം. പരസ്പരം വേദമായി കാണുന്ന ഈ വീക്ഷണം അതിസുന്ദരവും മഹത്തരവുമാണ്. ഈശ്വന്‍ സര്‍വഭൂതങ്ങളുടെയും ഹൃദ്ദേശത്തില്‍ ഇരുന്നരുളുന്നു എന്നാണല്ലോ ഗീതാവാക്യം. അകത്തുവസിക്കുന്നവനെ ശരീരത്തില്‍ അക്ഷരമാക്കി പ്രകാശിപ്പിച്ചവനാണു വീടും നാടും വിടുന്നത്. അതാകാന്‍ മകനെ ഏല്‍പ്പിക്കുന്നു.
ഇതേ വേദവിജ്ഞാനം യഹൂദരുടെ വേദഗ്രന്ഥമായ ബൈബിളിലുണ്ട്. മോസസിനു ദൈവം വെളിപ്പെടുത്തിയ വേദം പത്തു കല്‍പ്പനകളായിരുന്നു. അവ ദൈവംതന്നെ കല്‍പ്പലകകളില്‍ എഴുതിക്കൊടുത്തു എന്നും പറയുന്നു. പിന്നീടു ജെറെമിയ എന്ന പ്രവാചകന് ഇതിനു അനുക്തമെങ്കിലും വ്യത്യസ്തമായ ആഖ്യാനം നടത്തുന്നു. ദൈവനാമത്തില്‍ പ്രവാചകന് എഴുതി: ”ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും. അവരുടെ ഹൃദയത്തില്‍ എഴുതും” (ജെറെ. 31:33). ഇതനുസരിച്ച് യഹൂദര്‍ക്കു മാത്രം കിട്ടിയ വെളിപാട് എന്ന അവകാശവാദമില്ല. സകല മനുഷ്യര്‍ക്കും നല്കിയ വെളിപാടാണത്. അതിന് അകം വായിക്കണം, അകത്തേക്കു മടങ്ങണം, ഹൃദയം വായിക്കണം. ഹൃദയത്തിന്റെ വേദം വായിക്കുക എന്നാല്‍, തന്നെ അറിയുകയാണ്. ഇതു വായിച്ചു ജീവിക്കുന്നവന് സ്വന്തം മാംസത്തില്‍ കല്‍പ്പനകള്‍ എഴുതുകയാണ് – ജീവിതവ്യാകരണം. അകത്തു വസിക്കുന്ന ഈശ്വരചൈതന്യത്തെ ശരീരത്തില്‍ പ്രകാശിപ്പിക്കുക. അതുകൊണ്ടാണു യഹൂദചിന്തകനായ ലെവിനാസ് എഴുതിയത്: ”ആദിവേദം അപരന്റെ മുഖമാണ്.”
മാനവസേവയെ ഈശ്വരപൂജയാക്കി ഉപനിഷത്തിലെ അച്ഛന് മകനോടു ”നീയാണു വേദം, നീയാണു ബലി” എന്നുപറഞ്ഞതിന്, വിവാദപരമായ ബൈബിള്‍ സമാന്തരമുണ്ട്. അത് അബ്രാഹം മോറിയ മലയില്‍ മകനായ ഇസഹാക്കിനെ ബലിയാക്കാന്‍ കത്തി ഉയര്‍ത്തുന്നതാണ്. ഇതു യഹൂദ-ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങള്‍ക്കു പൊതുവാണ്. അബ്രാഹമിന്റെ ‘ബലി’ പെരുന്നാള്‍ ആഘോഷിക്കുന്നവരാണു ഇസ്ലാം വിശ്വാസികള്‍. ഈ ബലിയെ ഭീകരതയ്ക്കുള്ള ന്യായീകരണമായി ഉപയോഗിക്കുന്നവരുണ്ട്. മകനെ മലമുകളില്‍ ബലിയാക്കാന്‍ അവനെയും കൂട്ടിപ്പോകുന്ന അബ്രാഹം അത് അവന്റെ അമ്മയോടുപോലും പറയാതിരിക്കുന്നതു ദൈവം കല്‍പ്പിച്ചതുകൊണ്ടാണ്. ദൈവം കൊല്ലാന്‍ കല്പ്പിച്ചാല് അനുസരിക്കുകതന്നെ, അതിനെ ചോദ്യം ചെയ്യുന്നതു ദൈവദോഷമാകില്ലേ? മധ്യശതകങ്ങളില്‍ വളരെ രസകരമായ ഒരു വിവാദം യൂറോപ്യന്‍ ക്രൈസ്തവ ദൈവശാസ്ത്രജ്ഞരുടെ ഇടയില്‍ ഉണ്ടായിരുന്നു: ”ഒരു കാര്യം ദൈവം കല്പ്പിച്ചതുകൊണ്ടാണോ ശരിയാകുന്നത്, അതോ ശരിയായതുകൊണ്ടു ദൈവം കല്‍പ്പിക്കുകയാണോ?” ദൈവകല്പ്പന ശരിതെറ്റുകള്‍ ഉണ്ടാക്കുന്നു എന്നു ശക്തമായി വിശ്വസിച്ചാല്‍ ദൈവം കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലുന്നതു സ്വര്‍ഗത്തിന്റെ ഉറപ്പായ മാര്‍ഗമാകും. യമനില്‍ മദര്‍ തെരേസയുടെ അഭയഭവനില്‍ കന്യാസ്ത്രീകളെ കൊല്ലാന്‍ ദൈവനാമത്തില്‍ അനുവാദം കൊടുത്തത് ഒരു ഇമാമാണെന്നു നാം അറിയുന്നു.
ഈ വ്യാഖ്യാനത്തോടു പൂര്‍ണമായി വിയോജിക്കുന്ന ആളാണു ലെവിനാസ്. അബ്രാഹമിന്റെ ബലിയുടെ കഥനത്തില്‍ രണ്ടു പ്രാവശ്യം ദൈവത്തിന്റെ സ്വരമായി കല്‍പ്പനകള്‍ വരുന്നു. മകനെ ബലി ചെയ്യാനും, ”കുട്ടിയുടെ മേല്‍ കൈവയ്ക്കരുത്” എന്നും. ഇതില്‍ ഏതാണ് അനുസരിക്കേണ്ടത്? മാത്രമല്ല, അദ്ദേഹം പറയുന്നു, ”ദൈവത്തേക്കാള്‍ ദൈലകല്പ്പന അനുസരിക്കണം.” കാരണം ദൈവകല്പ്പനയ്ക്കു വിരുദ്ധമായ സ്വരം ദൈവത്തിന്റെയാണ് എന്നതിന് എന്ത് ഉറപ്പ്? മാത്രമല്ല, ഈ തീരുമാനമെടുക്കേണ്ടതു ബലി ചെയ്യപ്പെടുന്ന ഇരയെ നോക്കി വേണം. അബ്രാഹം അതുചെയ്യാതെ കത്തി ഉയര്‍ത്തി. ഇരയുടെ മുഖമാണ് അവിടെ വേദം. അതു മൊഴിയുന്നത് എന്ത്? ഇരയുടെ മോചനം, അതു ബലിയുടെ ഉപേക്ഷയാണ്. ലെവിനാസ് എഴുതി: ”ധര്‍മം, കാഴ്ച ശാസ്ത്രമാണ്. ദൈവത്തെക്കുറിച്ചുള്ള എന്റെ അറിവും ദൈവവചനങ്ങളെക്കുറിച്ചു ഞാന്‍ കേള്‍ക്കുന്നതും ദൈവത്തോടു ഞാന്‍ പറയുന്നതും പ്രകാശിതമാകേണ്ടതു ധാര്‍മികതയിലാണ്.” ദൈവത്തിന്റെ പേരിലാണു ധര്‍മം ബലി ചെയ്യപ്പെടുന്നത്. അതു വ്യക്തമായി അറിഞ്ഞ യേശു പഠിപ്പിച്ചു: ”ബലിയല്ല, കരുണയാണു ഞാന്‍ ആഗ്രഹിക്കുന്നത്.”
അച്ഛന് മകന്റെ മുഖത്തു നോക്കി, ”നീയാണു ബലി” എന്നു പറയുന്നതു ധര്‍മത്തെ ബലിചെയ്തു മകനെതിരെ കത്തി ഉയര്‍ത്താനല്ല. പകരം ബലിയാടുകളെ കണ്ടെത്താനുമല്ല. ബലിയെന്നതിന് ഒരു അര്‍ത്ഥമേയുള്ളൂ. അത് അപരനെ ഹനിക്കുന്ന ബലിയും അതിന്റെ ഉന്മാദവുമല്ല. മതം ഇതിനെ ഉന്മാദബലിയായി തെറ്റിദ്ധരിക്കുന്നു. അതു മതത്തിന്റെ മരണഫലമാണ്. കാരണം അതു പൈശാചികമാണ്; പൈശാചികതയ്ക്കാണ് ചിലര്‍ ദൈവിക ആവരണം കൊടുക്കുന്നത്. ധര്‍മബുദ്ധിയുടെ ഉറക്കമാണ് ഈ ബലിയും അധര്‍മത്തിന്റെ ഉന്മാദവും സൃഷ്ടിക്കുന്നത്. ആസുരമായ ചിരംജീവികള്‍ വനാന്തരങ്ങളില്‍ അലയുകയല്ല, മനുഷ്യനില്‍ താവളമുറപ്പിച്ചു ഭീകരതകളുടെ ബലിച്ചോരയൊഴുക്കുന്ന അധര്‍മത്തിന്റെ പൊട്ടിയൊലിക്കല്‍ നടത്തുകയാണ്.
ബലിക്ക് ഒരര്‍ത്ഥമേയുള്ളൂ – അതു ത്യാഗമാണ്. അതു ധര്‍മബോധം സൃഷ്ടിക്കുന്ന അഹത്തിന്റെ ബലിയാണ്; അപരന്റെ ബലിയല്ല. മതം അപരന്റെ മുഖം വേദമായി വായിക്കുന്ന ആതിഥ്യത്തിന്റെ ആചരണമാണ്. ആ മുഖത്തോടുള്ള ഉത്തരവാദിത്വമാണു മതം. ആ ഉത്തരവാദിത്വമൊഴിയല് മതത്തിന്റെ പേരിലായാല്‍, അതാണ് അപകടകരമായ മതാഭാസം.
ലെവിനാസ് എന്നാല്‍
ജൂത പാരമ്പര്യമുള്ള ലിത്വാനിയന്‍ അസ്തിത്വവാദ, ജ്ഞാനവാദ, തത്വചിന്തകനായിരുന്നു, എമ്മാനുവല്‍ ലെവിനാസ് (1906-1995). രണ്ടാം ലോക യുദ്ധത്തിനുശേഷം, താല്മൂടില്, ദുരൂഹ തത്വചിന്തകനായ മൊസ്യെ ചൗച്ചാനിക്കു കീഴില്‍ പഠനം. റഷ്യന്‍ വിപ്ലവങ്ങള്‍ കണ്ടു. സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിച്ച്, ഫ്രഞ്ച് തത്വചിന്തകന്‍ മോറിസ് ബ്ലാന്ചോദിന്റെ സുഹൃത്തായി. എഡ്മണ്ട് ഹുസേളിനു കീഴില്‍ പ്രാതിഭാസിക ശാസ്ത്രം പഠിച്ചു. 1931ല്‍ ഫ്രഞ്ച് പൗരനായി. രണ്ടാം ലോക യുദ്ധക്കാലത്ത്, ലെവിനാസിന്റെ ഭാര്യയ്ക്കും മകള്‍ക്കും ബ്ലാന്ചോദ്, ഒരു ക്രൈസ്തവാശ്രമത്തില്‍ അഭയമൊരുക്കി. അവര്‍, നാസി കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെട്ടു. ലെവിനാസിന്റെ അച്ഛനും സഹോദരന്മാരും അമ്മായിഅമ്മയും കൊല്ലപ്പെട്ടു. നാസികളെ പിന്തുണച്ച ഹൈഡഗറെ, ലെവിനാസ് വെറുത്തു. ലെവിനാസിന്റെ മകനാണ്, സംഗീതജ്ഞന് മൈക്കിള്‍ ലെവിനാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: