അടൂര്‍ ഗോപാലകൃഷ്ണനെന്ന രാജ്യാന്തരപ്രശസ്തനായ ചലച്ചിത്രകാരന് മലയാളിയാണെന്നതും, അദ്ദേഹത്തിന്റെ സിനിമകള്‍ സംസാരിക്കുന്നത് മലയാളത്തിലാണെന്നതും കേരളത്തിനാകെ അഭിമാനം നല്കുന്നു. 1972ല്‍ പ്രേക്ഷകരുടെ മുന്നിലെത്തിയ ‘സ്വയംവരം’ മുതല്‍ ഇന്നലെ പ്രദര്‍ശനത്തിനെത്തിയ ‘പിന്നെയും’ വരെയുള്ള അടൂര്‍ സിനിമകളോരോന്നും ലോകമെങ്ങും സ്വീകരിച്ചത് ഏറെ വിസ്മയത്തോടെയും അതിലേറെ ആഗ്രഹത്തോടെയുമാണ്. ജീവിതത്തോട് നേര്‍ക്കുനേര്‍ സംസാരിക്കുന്ന നല്ല സിനിമ ആസ്വദിക്കാനുള്ള ആഗ്രഹമാണ് അടൂര്‍ സിനിമകളെ പ്രതീക്ഷയോടെ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തിരക്കഥയിലും സംവിധാനത്തിലും പഠനം കഴിഞ്ഞ് സിനിമാ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ സാധാരണ സിനിമാക്കാരനായി കാശുണ്ടാക്കി വിലസിനടക്കാനുള്ള മോഹമായിരുന്നില്ല അടൂരിന്. വാണിജ്യം, ആര്‍ട്ട് എന്നൊക്കെയുള്ള വേര്‍തിരിവ് സിനിമയ്ക്കില്ലെന്ന് പറയുമെങ്കിലും ഇന്നുകാണുന്ന വാണിജ്യസിനിമയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുമപ്പുറം പലതും തനിക്ക് ചെയ്യാനുണ്ടെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ബോധവും ബോധ്യവും ഉള്ളതിനാലാണ് ഇന്നുകാണുന്ന അടൂര്‍ ഗോപാലകൃഷ്ണന് എന്ന ലോകോത്തര ചലച്ചിത്രകാരനുണ്ടായത്.
അടൂരിന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഉത്തമമായ സിനിമകളായിരുന്നു. ദൃശ്യങ്ങളും ശബ്ദവുംകൊണ്ട് പുതിയൊരു അനുഭവതലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതു സംഭവിക്കുകതന്നെ ചെയ്തു. കറുപ്പിലും വെളുപ്പിലുമായി 1972ല്‍ പ്രേക്ഷകനിലേക്കെത്തിയ സ്വയംവരം എന്ന ചിത്രം അതായിരുന്നു.
അന്നുവരെ മലയാളിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ള, ലോകമെങ്ങുമുള്ള സിനിമാസ്വാദകര്‍ പരിചയിച്ചിട്ടുള്ള സിനിമാ ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു സ്വയംവരം. അതുവരെ പിന്തുടര്ന്നുപോന്ന ചലച്ചിത്രമാമൂലുകളെയും രീതികളെയും അത് പൊളിച്ചെഴുതി. സത്യത്തില്‍ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ പുതിയൊരാസ്വാദനത്തിന്റെ വിസ്ഫോടനം സൃഷ്ടിക്കപ്പെടുകയായിരുന്നു സ്വയംവരത്തിലൂടെ. മലയാളത്തില്‍ മാത്രമായിരുന്നില്ല സ്വയംവരം ചലനങ്ങള്‍ സൃഷ്ടിച്ചത്. സിനിമയ്ക്ക് ഇങ്ങനെയുമൊരു മുഖമുണ്ടോ എന്ന് അതുകണ്ട ലോകമെങ്ങുമുള്ള ആസ്വാദകരെ ചിന്തിപ്പിച്ചു. ഒറ്റ സിനിമയിലൂടെതന്നെ അടൂര്‍ നല്ല സിനിമയുടെ വക്താവും പ്രയോക്താവുമായി മാറുകയായിരുന്നു. പിന്നീടിങ്ങോട്ടുള്ള ചലച്ചിത്രങ്ങളിലും അതാവര്‍ത്തിച്ചു.
1978ല്‍ പുറത്തുവന്ന കൊടിയേറ്റവും 1982ലെ എലിപ്പത്തായവും 1984ലെ മുഖാമുഖം, 1987ലെ അനന്തരം എന്നീ ചിത്രങ്ങളും നല്ല സിനിമയെന്തെന്ന് സിനിമാസ്വാദകര്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി മതിലുകള്‍ എന്ന ചലച്ചിത്രം അടൂര്‍ സംവിധാനം ചെയ്യുന്നത് 1990ലാണ്. ബഷീറിന്റെ കഥ വായിച്ചിട്ടുള്ളവര്‍ക്കുപോലും അടൂരിന്റെ സിനിമ പുത്തന്‍ അനുഭവമാണ് സമ്മാനിച്ചത്. അന്നുവരെ സ്വീകരിച്ചിരുന്ന അവതരണസമ്പ്രദായങ്ങളില് നിന്ന് വ്യതിചലിച്ചായിരുന്നു മതിലുകളിലെ അടൂരിന്റെ സഞ്ചാരം. 1994ലാണ് സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന ലഘുനോവലിനെ അടിസ്ഥാനമാക്കി അടൂര്‍ വിധേയന് എന്ന സിനിമ സൃഷ്ടിക്കുന്നത്. നോവല്‍ വായനയിലൂടെ കണ്ടെത്തിയ കഥാപാത്രങ്ങളായിരുന്നില്ല വിധേയനില്‍ ആവിഷ്കരിക്കപ്പെട്ടത്. നോവലിലെ പട്ടേലരും തൊമ്മിയുമൊക്കെ അടൂരിന്റെ കൈകകളിലൂടെ പുനരാവിഷ്കരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു. കാലങ്ങളോളം ആ സിനിമ ആസ്വാദകലോകത്ത് ചര്‍ച്ചചെയ്തുകൊണ്ടിരുന്നു.
പിന്നീടുവന്ന രണ്ടു അടൂര്‍ ചിത്രങ്ങളാണ് കഥാപുരുഷനും (1996) നിഴല്‍ക്കുത്തും (2003). വിഖ്യാത സാഹിത്യകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളെ ആസ്പദമാക്കി പിന്നീട് രണ്ട് അടൂര്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 2007ലും 2009ലും. നാലുപെണ്ണുങ്ങള്‍, ഒരുപെണ്ണും രണ്ടാണും എന്നീ ചിത്രങ്ങള്‍ അടൂരിന്റെ സ്ഥിരം ശൈലിയെ പൊളിച്ചെഴുതുന്നവയായിരുന്നു. മതിലുകളിലും വിധേയനിലും എഴുത്തുകാരന്റെതല്ലാത്ത, അടൂരിലെ സംവിധായകന്റെതുമാത്രമായ കൈമുദ്ര പതിഞ്ഞപ്പോള്‍ നാലുപെണ്ണുങ്ങള്‍, ഒരുപെണ്ണും രണ്ടാണും എന്നീ സിനിമകള്‍ അദ്ദേഹത്തിലെ എഴുത്തുകാരന്റെ അടയാളപ്പെടുത്തലുകളായിരുന്നു. തകഴിയോടുള്ള അടൂരിന്റെ ആദരവായിരുന്നു ആ സിനിമകള്‍.
കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് എലിപ്പത്തായവും മുഖാമുഖവും മതിലുകളും ഒരുക്കിയത്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ് എലിപ്പത്തായത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിന്റെ അംഗീകാരം ലഭിച്ചു. മുഖാമുഖത്തിലും മതിലുകളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അപചയവും വിഷയമാക്കി. മലയാള സിനിമയില്‍ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡു ലഭിച്ച ഏക ചലച്ചിത്രപ്രവര്ത്തകന് അടൂര്‍ ഗോപാലകൃഷ്ണനാണ്. രാജ്യാന്തരതലത്തിലും ദേശീയ തലത്തിലും സംസ്ഥാനത്തും അടൂര്‍ വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ നിരവധിയാണ്.
കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കുടുംബത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന് ജനിച്ചത്. എട്ടാം വയസ്സില്‍ അഭിനേതാവായി അരങ്ങിലെത്തി. 1960ല്‍ ഗാന്ധിഗ്രാം ഗ്രാമീണ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. ഇരുപതിലേറെ നാടകങ്ങള്‍ ഒരുക്കി. അതിലൊന്നിന്റെ രചനയും നിര്‍വഹിച്ചു.
സാമ്പിള്‍ സര്‍വെയിലെ ഉദ്യോഗം രാജിവച്ചാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. അവിടെനിന്ന് 1965ല്‍ ബിരുദം നേടി. സഹപാഠികളുമായി ചേര്‍ന്ന് അക്കൊല്ലം തന്നെ തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിക്കു രൂപംനല്കി. ചിത്രലേഖ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. സൊസൈറ്റിയുടെ പ്രസിഡന്റ് അടൂര്‍ ആയിരുന്നു. ആദ്യഘട്ടത്തില്‍ എ ഗ്രേറ്റ് ഡേ എന്ന ഹ്രസ്വചിത്രവും ചില ഡോക്യുമെന്ററികളും അടൂര്‍ നിര്‍മിച്ചു. കാമുകി എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ഒരുക്കിയെങ്കിലും പൂര്‍ത്തിയായില്ല. പിന്നീടാണ് സ്വയംവരം ഉണ്ടാകുന്നത്.
സ്വയംവരത്തിനുശേഷം അടൂരിന്റെ പന്ത്രണ്ടാമത്തെ ചലച്ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ‘പിന്നെയും’. ഈ സിനിമയും വ്യത്യസ്തമാകുന്നത് അടൂരിന്റെ കൈയൊപ്പ് പതിയുന്നതിനാലാണ്. അതിലുമൊക്കെ ഉപരി അടൂര്‍ പുതിയ ചിത്രവുമായി എത്തുന്നത് തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തിലാണ് എന്നതാണ്. അടൂരിലെ സിനിമാക്കാരന് അമ്പതുവയസ്സു തികയുമ്പോള്‍ ജീവിതത്തില്‍ അദ്ദേഹത്തിന് എഴുപത്തിയഞ്ച് വയസ്സാകുന്നു എന്ന പ്രത്യേകതയുമുണ്ട്. എഴുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹമെത്തുന്നത് വിശുദ്ധമായ ഒരു പ്രണയകഥയുമായാണ്.
നാടകത്തോടായിരുന്നു അടൂരിന് ആദ്യപ്രണയം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചപ്പോള്‍ നാടകമെഴുത്തിന് അതു കരുത്താകുമെന്ന പ്രതീക്ഷയായിരുന്നു. നാടകമെഴുതി സംവിധാനം ചെയ്ത് സ്റ്റേജില്‍ അവതരിപ്പിച്ചിരുന്ന കാലം അദ്ദേഹത്തിനുണ്ടായിരുന്നു. ‘നിന്റെ രാജ്യം വരുന്നു’, ‘വൈകിവന്ന വെളിച്ചം’ തുടങ്ങിയ നാടകങ്ങള്‍ അടൂര്‍ എഴുതി സംവിധാനം ചെയ്യുകയും അതില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു. ഇരുപതിലേറെ നാടകങ്ങള്‍ക്ക് അദ്ദേഹം രംഗസാക്ഷാത്കാരം നിര്‍വഹിച്ചിട്ടുണ്ട്.
1974 ല്‍ തിരുവനന്തപുരത്ത് സാമുവല്‍ ബക്കറ്റിന്റെ ‘ഗൊദോയെ കാത്ത്’ എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. അടൂരിന്റെ നാടകപാരമ്പര്യം അറിയാവുന്നതിനാലാണ് 2003ല്‍ കെപിഎസി അദ്ദേഹത്തോട് ഒരു നാടകം സംവിധാനം ചെയ്യാമോ എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമ എന്ന തട്ടകം വിട്ടൊരു മാറ്റത്തിന് അദ്ദേഹം തയ്യാറായിരുന്നില്ല.
അടിമുടി സിനിമാക്കാരനായി ജീവിക്കാനാണ് അടൂരിനിഷ്ടം. എന്നാല്‍ സിനിമയുടെ ആര്ഭാടത്തില് ഒട്ടും താല്പര്യവുമില്ല. എന്നും നല്ല സിനിമയ്ക്ക് വിധേയനായി ജീവിക്കണമെന്നാണ് പക്ഷം.
കൂടുതല്‍ ആളുകള്‍ കാണുന്നതു മാത്രമാണ് നല്ല സിനിമയെന്ന് പറയുന്നതിനോടും അദ്ദേഹം യോജിക്കില്ല. കൂടുതല്‍ പ്രേക്ഷകര്‍ തീയറ്ററിലെത്താതെയും നല്ല സിനിമകള്‍ തീയറ്റര്‍ വിട്ടുപോയിട്ടുണ്ട്. എന്നാല്‍ അടൂരിന്റെ ഒരു സിനിമയ്ക്കും മുടക്കുമുതല്‍ തിരികെ കിട്ടാതിരുന്നിട്ടില്ല. അടൂരിന്റെ സിനിമാ ശൈലിയെ സ്വീകരിക്കുന്ന നിരവധിപ്രേക്ഷകര്‍ ലോകമെമ്പാടുമുണ്ട്.
കേരളമെന്ന ചെറിയദേശത്തുനിന്നുള്ള, മലയാള സിനിമയെ ലോകത്തിനു പരിചയപ്പെടുത്തുകയും, തന്റെ നാട്ടില്‍ നിന്ന് നല്ല സിനിമകളുണ്ടാകുന്നുണ്ട് എന്ന് ലോകത്തിന് ബോധ്യപ്പെടുത്തുകയും ചെയ്തു എന്നതാണ് എഴുപത്തിയഞ്ച് വര്‍ഷത്തെ ജീവിതത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണന് എന്ന സിനിമാ സംവിധായകന് ബോധ്യപ്പെടുത്തിയത്. അരനൂറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം സാക്ഷാത്കരിച്ചത് പന്ത്രണ്ട് സിനിമകള്‍ മാത്രമാണ്. എന്നാല്‍ അടൂര്‍ രേഖപ്പെടുത്തിയത് ഭാരത സിനിമാചരിത്രത്തിലെ സുവര്‍ണകാലഘട്ടത്തെയാണ്. അമ്പതു വര്‍ഷങ്ങളില്‍ പന്ത്രണ്ട് സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം തന്റെ കയ്യൊപ്പു ചാര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: