കൊച്ചി: ടോമിന് ജെ. തച്ചങ്കരി എന്ന ഐപിഎസ്സുകാരന് എന്നും വിവാദനായകനാണ്. എഎസ്പിയായി സര്‍വീസില്‍ എത്തിയതു മുതല്‍ വിവാദങ്ങളുണ്ട്.
ഭരണം ഇടതായാലും വലതായാലും എന്നും തച്ചങ്കരിക്ക് താങ്ങും തണലുമാണ്. സഭയുടെ പ്രിയപുത്രനാണ്. ദേശവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം. 2009 ല്‍ ഖത്തറില്‍ നടത്തിയ രഹസ്യപര്യടനമാണ് വിവാദമായത്. സര്‍ക്കാരിന്റെയോ വകുപ്പിന്റെയോ അനുമതിയില്ലായിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി ലഷ്കര്‍ നേതാവ് തടിയന്റവിട നസീറിന്റെ കൂട്ടാളികളുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയെന്ന് അന്നത്തെ സ്ഥാനപതി ദീപാ ഗോപാലന് മാധവ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി. അന്ന് ഐജിയായിരുന്ന തച്ചങ്കരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ. നടരാജന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. 2010 മെയിലായിരുന്നു ഇത്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.
2002 ല്‍ തച്ചങ്കരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ബാബുക്കുട്ടനില് നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. കൈരളി ചാനലിനുവേണ്ടി കൊണ്ടുവന്ന വിലകൂടിയ പുതിയ ക്യാമറകളായിരുന്നു അവ. തച്ചങ്കരിയുടെ സിംഗപ്പൂരില്‍ നിന്നുള്ള യാത്രയില്‍ ചെന്നൈയില്‍ നിന്നാണ് ബാബുക്കുട്ടന് കയറിയത്.
പിന്നീട് ഉപകരണങ്ങള്‍ ജെയിംസ് ലൂക്കോസ് എന്നയാളുടേതാണെന്ന് വരുത്തിത്തീര്‍ത്ത് ഉപകരണങ്ങള്‍ തിരിച്ച് സിംഗപ്പൂരിലേക്ക് അയച്ച് കേസ് ഒതുക്കുകയായിരുന്നു.
2006ല്‍ തച്ചങ്കരിയുടെ ഭാര്യ അനിതയുടെ പേരില്‍ വൈറ്റിലയിലുള്ള റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്ന് വ്യാജ സിഡികളുടെ വന്‍ശേഖരം പിടികൂടി. അന്ന് ആന്റി പൈറസി നോഡല്‍ ഓഫീസറായിരുന്ന ഋഷിരാജ്സിംഗാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
റെയ്ഡ് നടന്ന് മണിക്കൂറുകള്‍ക്കകം ഋഷിരാജ്സിംഗിനെ സ്ഥലംമാറ്റി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ 2002 ല്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നു. പത്ത് വര്‍ഷത്തിനുശേഷമാണ് ഈ കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മറ്റില്ലാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം വിവാദം സൃഷ്ടിച്ചിരുന്നു. വകുപ്പുമന്ത്രിയോട് ആലോചിക്കാതെയായിരുന്നു തച്ചങ്കരിയുടെ തീരുമാനം.
തച്ചങ്കരിയുടെ റിസോര്‍ട്ട്
അടയ്ക്കാനുള്ളത് 11 ലക്ഷം
ഇടുക്കി: ടോമിന് ജെ തച്ചങ്കരിക്ക് മുഖ്യ പങ്കാളിത്തമുള്ള ചിന്നക്കനാലിലെ ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്ട് നികുതി വെട്ടിപ്പ് നടത്തി. 2015ലാണ് തിരിമറി പിടികൂടിയത്. റിസോര്‍ട്ടിലെ രേഖകളും നികുതി വകുപ്പിന്് നല്കിയ രേഖകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിശദമായ രേഖകള്‍ ഹാജരാക്കാന്‍ എം.ഡി ടിസിയോട് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ തച്ചങ്കരിയുടെ അനുജന്റെ ഭാര്യയാണ്.
രേഖകളില്‍ തിരിമറി നടത്തിയതിന് 11 ലക്ഷം രൂപ പിഴ ഒടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ അടച്ചിട്ടില്ല. ചിന്നക്കനാലില്‍ തച്ചങ്കരിയുടെ സഹോദരന്റെ പേരിലുള്ള കേറ്ററിങ് കോളേജിനും പഞ്ചായത്തിന്റെ ലൈസന്‍സില്ല. ലക്ഷക്കണക്കിന് രൂപയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിന്റെ പേരില്‍ പഞ്ചായത്തിന് നഷ്ടമാകുന്നത്. ഭൂവിനിയോഗ നിയമത്തിന്റെ ലംഘനവും ഇവിടെ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: