തെരുവു പട്ടികള്‍ എന്ന് ആക്ഷേപിക്കപ്പെടുകയും അവഹേളിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് തെരുവുപട്ടി പേടിയിലാണ് നാടും നഗരവും. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ കരിങ്കുളത്ത് തെരുവുപട്ടികളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചതോടെ പേടി കൂടിയിരിക്കുകയാണ്. തെരുവുപട്ടികളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന ആദ്യസംഭവമല്ല പൂങ്കുളത്തേത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 35ഓളം മനുഷ്യജീവന് നഷ്ടപ്പെട്ടതായാണ് കണക്ക്. കടിയേറ്റവര്‍ നൂറുകണക്കിന് വരും.
കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും തെരുവുപട്ടികളുണ്ട്. എന്നാല്‍ കേരളത്തിലുള്ളതുപോലെ പട്ടികള്‍ ആക്രമണകാരികളാകുന്നതിന്റെ വാര്‍ത്തകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കേരളത്തിലെ പട്ടികള്‍ എന്തുകൊണ്ട് ആക്രമണകാരികളാകുന്നുവെന്നത് പഠന വിഷയമാക്കേണ്ടതാണ്. തിരുവനന്തപുരം തീരദേശത്ത് പുല്ലുവിള ചെമ്പകരാമന്‍ തുറയിലെ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയുടെ മരണം ദാരുണമാണ്. തുറയിലെ അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും ഭരണവര്‍ഗ്ഗത്തിന്റെ നിരുത്തരവാദപരവും കുറ്റകരവുമായ ചെയ്തികളുമാണ് പട്ടികളുടെ വര്‍ദ്ധനവിനും അവ ആക്രമണകാരികളുമാകാന്‍ കാരണമെന്നും പറയാതെ വയ്യ.
തുറയിലെ അറുപത് ശതമാനം ആള്‍ക്കാര്‍ക്കും മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ല. മണല്‍പരപ്പോ കടല്‍തീരമോ ആണ് സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ഇതിനായുള്ള ആശ്രയം.
പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്ന കക്ഷികള്‍ വോട്ടിനുവേണ്ടി മാത്രം തുറയിലെത്തുന്നു എന്ന പരാതിയാണ് നാട്ടുകാരൊന്നടങ്കം പറഞ്ഞത്. വോട്ടുകിട്ടിക്കഴിഞ്ഞാല്‍ പിന്നെ പതിവുപോലെ ജനങ്ങളെയും തുറകളെയും വിസ്മരിക്കുന്നു.
ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. അവ നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. പക്ഷേ അവര്‍ക്കതിനൊന്നും സമയവും മനസ്സുമില്ല. കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലുകള്‍ക്കിടയിലാണ് ഇത്തരം ദയനീയ സാഹചര്യമുള്ളത്. തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലെ മിക്ക ജില്ലകളിലും തെരുവുപട്ടികള്‍ പ്രകോപിതരാണ്. ഇവയുടെ ആക്രമണങ്ങള്‍ക്കിരയാകുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെയാണ്. തിരിച്ചുപദ്രവിക്കില്ലെന്നുറപ്പുള്ള വരെ പട്ടികള്‍ ആക്രമിക്കുന്നുവെന്ന് സാരം. എന്തുകൊണ്ടാണിത്?
പട്ടികളുടെ ആക്രമണത്തിന് ഉത്തരവാദികള്‍ വിശേഷ ബുദ്ധിക്കുടമകളായ മനുഷ്യരുടെ തന്നെ പെരുമാറ്റമാണ്. ഇറച്ചി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ തുറന്നസ്ഥലങ്ങളിലാണ് തള്ളുന്നത്. ഇവയുടെ കൂമ്പാരങ്ങള്‍ കേന്ദ്രീകരിച്ചാണ് പട്ടിക്കൂട്ടങ്ങള്‍ വളരുന്നത്. പുല്ലുവിളയിലും അങ്ങനെ തന്നെയായിരുന്നു. കോഴി വേസ്റ്റ് ഉള്‍പ്പെടെ കുന്നുകൂടിയ സ്ഥലത്തുകൂടി ആളുകളെത്തുമ്പോഴാണ് ആക്രമണം തുടങ്ങുന്നത്. തങ്ങളുടെ ആഹാരം തട്ടിയെടുക്കുമോ എന്ന ഭീതിയാകാം ഇതിന് പ്രേരിപ്പിക്കുന്നത്.
മാലിന്യങ്ങള്‍ യഥാവിധി സംസ്കരിക്കാന്‍ നമുക്ക് കഴിയുന്നില്ല. തെരുവുനായ്ക്കളുടെ പെരുപ്പം തടയാനും പിടികൂടി സംരക്ഷിക്കാനും നിരവധി പദ്ധതികള്‍ നിലവിലുണ്ട്. അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല. പട്ടികളുടെ അക്രമങ്ങള്‍ക്കെതിരെ അലമുറയിടുന്നവര്‍ മേനകഗാന്ധിയെ പഴിച്ച് ആശ്വാസം കൊള്ളുന്നത് പതിവ് കാഴ്ചയാണ്. അക്രമണോത്സുകതയുള്ള തെരുവുപട്ടികളെ കൊല്ലരുതെന്ന് ആരും പറയുന്നില്ല. അതിന് അധികാരപ്പെട്ടവര്‍ മുന്‍കൈ എടുക്കണം.
ആത്മരക്ഷാര്‍ത്ഥം ആളെ കൊല്ലുന്നതിനുപോലും നിയമപരിരക്ഷ ലഭിക്കുന്ന രാജ്യത്ത് പേപ്പട്ടിയെയും ആക്രമിക്കാന്‍ വരുന്ന പട്ടികളെയും തല്ലിക്കൊല്ലുന്നതിന് ന്യായീകരണമുണ്ട്. എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്. കാളയേയും കോഴിയേയും കൊല്ലാം, കടിക്കാനും ഉപദ്രവിക്കാന്‍ വന്നില്ലെങ്കില്‍ പോലും ! പിന്നെന്തുകൊണ്ട് പേ പിടിച്ച പട്ടികളെ കൊന്നുകൂടാ എന്ന ചോദ്യം പ്രസക്തമാണ്.
ചില സമയത്ത് മനുഷ്യരെക്കാള്‍ വിനയവും വിവേകവും വകതിരിവും പട്ടികള്‍ക്കുണ്ട്. തെരുവുപട്ടികള്‍ മാത്രമല്ല, രാജകീയ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്ന വളര്ത്തുപട്ടികള് പോലും ഉപദ്രവകാരികളാകാറുണ്ട്. ശിവസേനാ നേതാവ് രാജ്താക്കറെയുടെ ഭാര്യയെ സ്വന്തം പട്ടി കടിച്ച് വികൃതമാക്കിയത് അടുത്തകാലത്താണ്.
പട്ടികളുടെ ആക്രമണത്തിന് പട്ടികളെ പഴിക്കുംപോലെ തന്നെ സാമൂഹ്യബോധമോ പൗരമര്യാദയോ പാലിക്കാത്തതിനെയും പഴിക്കേണ്ടിയിരിക്കുന്നു. പുല്ലുവിളയിലെ പട്ടികളുടെ ആക്രമണത്തിനിരയായി സ്ത്രീ മരിച്ചിട്ടും നമ്മുടെ സംവിധാനങ്ങള്‍ യഥാവിധി ചലിച്ചില്ലെന്ന പരാതി നിസ്സാരമായി കാണാനാവില്ല. യഥാസമയം ജനപ്രതിനിധികളോ മന്ത്രിമാരോ റവന്യൂ അധികൃതരോ എത്താതിരുന്നതിനാല്‍ മൃതദേഹവുമായി നാട്ടുകാര്‍ക്ക് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കേണ്ടിവന്നു.
റോഡ് ഉപരോധിക്കേണ്ടിവന്നു. അടിയന്തര നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല് പ്രതിഷേധം പിന്‍വലിച്ച് ശവസംസ്കാരത്തിന് തയ്യാറാവുകയായിരുന്നു. ഇനിയെങ്കിലും ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെങ്കില്‍ അതാവും ശിലുവമ്മയ്ക്ക് നല്കുന്ന ഏറ്റവും നല്ല ആദരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: