കോഴിക്കോട്: ശബരിമല ക്ഷേത്ര കാര്യത്തില്‍ സിപിഎം സെക്രട്ടറിക്ക് ഇടപെടേണ്ട കാര്യമില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. സപ്തംബറില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും തയ്യാറാകാത്ത എംഎല്‍എ മാരുള്ള പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി ഓഫീസില്‍ കയറിയതിന് രണ്ട് ദളിത യുവതികളെ ആക്രമിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടി ഓഫീസില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സിപിഎമ്മിന് ക്ഷേത്രത്തിലെ ആരാധനാ ക്രമങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. ഏകപക്ഷീയമായി ഹിന്ദുസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കോടിയേരിയുടെ നിലപാട് മതഭീകരതയാണ്. ക്രൈസ്തവ-മുസ്ലിം സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും ഇടപെടാന്‍ സിപിഎം തയ്യാറാവുന്നില്ല. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ക്ഷേത്ര വിശ്വാസികളാണ്. ആചാരക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത് വിശ്വാസക്രമങ്ങളുടെ അടിസ്ഥാനത്തിലാണ്. ആചാരക്രമങ്ങളില്‍ മാറ്റമുണ്ടാകാം. അതിന് അതിന്റെതായ സംവിധാനങ്ങളുണ്ട്. മതേതര സര്‍ക്കാര്‍ അത്തരം കാര്യങ്ങളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടത്. തിരുവനന്തപുരം കടപ്പുറത്ത് പാവപ്പെട്ട സ്ത്രീയെ നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സൗകര്യങ്ങളില്ല എന്നതിന്റെ തെളിവാണ് തിരുവനന്തപുരം സംഭവം. സര്‍ക്കാരിന് ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ല. ഗുരുതരമായ ഈ പ്രശ്നത്തിന് നേരെ മുഖ്യമന്ത്രി കണ്ണടക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: