തിരുവനന്തപുരം: തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനും വംശവര്‍ദ്ധനവ് തടയുന്നതിനുമായി നഗരസഭയില്‍ കൂടിയ യോഗത്തിലെ തീരുമാനങ്ങള്‍ പഴയ കുപ്പിയില്‍ പുതിയ വീഞ്ഞുപോലെ. കടിയേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നായ്ക്കളെ നിയന്ത്രിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തുമെന്ന പ്രഖ്യപനങ്ങള്‍ പതിവാണ്. ഇക്കുറിയും പതിവുതെറ്റിക്കാതെ മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹെല്‍ത്ത് വിഭാഗത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും അവലോകനയോഗത്തിലാണ് പഴയ തീരുമാനങ്ങള്‍ പുതുക്കി അവതരിപ്പിച്ചത്.
കാഞ്ഞിരംകുളം പുല്ലുവിളയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് സില്‍വമ്മ എന്ന സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്’ഡോക്ടര്‍മാരും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരും ഒരു അറ്റന്‍ഡറും രണ്ട് പട്ടി പിടിത്തക്കാരുമാണ് ഡോഗ് സ്ക്വാഡില്‍ ഉള്ളത്. പ്രതിദിനം 10 തെരുവ് നായ്ക്കളെ വീതമാണ് ഇപ്പോള്‍ വന്ധ്യംകരിച്ച് തിരികെ വിടുന്നത്. 1041 തെരുവ് നായ്ക്കളെ ഈ സംവിധാനത്തിലൂടെ ഇതുവരെ വന്ധ്യംകരിച്ചു. കൂടുതല്‍ നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും തീരുമാനിച്ചു. പ്രതിദിനം ഡോക്ടര്‍മാര്‍ക്ക് പത്തിലധികം നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ഓരോന്നിനും 250 രൂപ വീതം അധികമായി നല്‍കുന്നതിനും തീരുമാനിച്ചു. ഡോഗ് സ്ക്വാഡിന്റെ വേതനം 350 രൂപയില്‍ നിന്ന് 600 രൂപയായി വര്‍ദ്ധിപ്പിക്കും. പട്ടി പിടിത്തക്കാര്‍ പ്രതിദിനം ചുരുങ്ങിയത് 20 പട്ടികളെയെങ്കിലും പിടിക്കണമെന്ന് നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ഡോഗ് സ്ക്വാഡിന്റെ പ്രവര്‍ത്തനം യഥാസമയം ലഭിക്കുന്നതിന് 9496434452, 9496434496 എന്നീ നമ്പരുകളില്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. വന്ധ്യംകരണത്തിനും തുടര്‍ പ്രവര്‍ത്തനത്തിനും ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
ഈ സാമ്പത്തികവര്‍ഷത്തെ നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എബിസി പദ്ധതി്ക്കായി ആറു കോടിരൂപ ചെലവഴിക്കും. ഇതിലൂടെ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിംഗ് നിര്‍ബന്ധമാക്കുകയും മൊബൈല്‍ എബിസി യൂണിറ്റ് സ്ഥാപിക്കുകയും ചെയ്യുമെന്നും മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍, നഗരസഭാ സെക്രട്ടറി എം. നിസാറുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: