കോഴിക്കോട്: ആര്യവൈദ്യശാല കോട്ടക്കലിന്റെ കോഴിക്കോട് ബ്രാഞ്ചിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് നവം 18ന് തുടക്കം. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന പ്രദര്‍ശനം, ആയുര്‍വേദ സെമിനാറുകള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികള്‍ക്ക് ഇന്നലെ ചേര്‍ന്ന സ്വാഗതസംഘം യോഗം രൂപം നല്കി.
കൊളോണിയല്‍ ഇടപെടലിലൂടെ ആയുര്‍വേദത്തിന് നഷ്ടമായ പ്രൗഢി വീണ്ടെടുക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. എം.ആര്. രാഘവവാര്യര് പറഞ്ഞു. ശസ്ത്രക്രിയ ആദ്യമായി നടത്തിയ പാരമ്പര്യമുള്ള വൈദ്യ ശാസ്ത്ര ശാഖകളില്‍ ഒന്ന് ആയുര്‍വേദമാണ്. എന്നാല്‍ ശസ്ത്രക്രിയ ഇന്ന് ആയുര്‍വേദത്തിലില്ല. സിലബസിന്റെ മൂല്യ ശോഷണം പരിഹരിക്കണം. ഗുരുമുഖത്ത് നിന്ന് പാഠശാലയിലേക്കും കഷായക്കലത്തില് നിന്ന് കഷായ കുപ്പികളിലേക്കും ഗൃഹവൈദ്യത്തില്‍ നിന്ന് ആശുപത്രി വൈദ്യത്തിലേക്കും ആയുര്‍വേദത്തെ നയിച്ചത് ഡോ. പി.എസ്. വാരിയരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. പി. എം. വാരിയര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി. പൗലോസ്, ഡോ. പി.വി. രവീന്ദ്രന്, പ്രൊഫ. എ.കെ പ്രേമജം, അഡ്വ. എം.ടി. പത്മ, ഡോ. എ. അച്യുതന്, മനയത്ത് ചന്ദ്രന്, വേണു താമരശ്ശേരി, പ്രൊഫ. ടി. ശോഭീന്ദ്രന്, ഡോ. മനോജ് കാളൂര്‍, എ.കെ. പ്രശാന്ത്, കെ.എസ്. വെങ്കിടാചലം, ആര്.കെ. രമേശ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.എസ്. മണി സ്വാഗതവും ഡോ. കെ.വി. സുരേഷ് നന്ദിയും പറഞ്ഞു.
നവംബര്‍ 18ന് കോട്ടക്കലില്‍ നിന്നാരംഭിക്കുന്ന ദീപശിഖായാത്ര കോഴിക്കോട്ടെത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാടകാവതരണം നടക്കും. 19ന് ആയുര്‍വേദ സെമിനാര്‍, 20ന് നാടക സെമിനാര്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടക്കും.
എം.കെ. രാഘവന് എം.പി, എം.പി. വീരേന്ദ്രകുമാര്‍ എം.പി, ഡോ. എം.കെ. മുനീര്‍ എംഎല്‍എ, എ. പ്രദീപ്കുമാര്‍ എംഎല്‍എ, സാമൂതിരിരാജ കെ.സി. ഉണ്ണിഅനുജന്‍ രാജ, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചെയര്‍മാനായും അഡ്വ. പി. എം. നിയാസ് വൈസ് ചെയര്‍മാനായും ഡോ. പി. എം. വാരിയര്‍ ജനറല്‍ കണ്‍വീനറായും, ഡോ. പി. വി. രവീന്ദ്രന് ജോയിന്റ് കണ്‍വീനറായുമുള്ള നൂറ്റൊന്നു പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: