ആലപ്പുഴ: തത്തംപള്ളിയിലെ ആലപ്പുഴ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ആധാരം പണയംവെച്ച് വായ്പ എടുത്തവര്‍ നെട്ടോട്ടത്തില്‍. വായ്പയും പലിശയും പൂര്‍ണ്ണമായും അടച്ചുകഴിഞ്ഞിട്ടും ഈടായി വെച്ച ആധാരങ്ങള്‍ തിരികെ ലഭിച്ചിട്ടില്ല. വായ്പ എടുത്തവര്‍ കൃത്യമായി തിരികെ അടച്ച തുക ഇവിടെനിന്നും എറണാകുളത്തെ ഹെഡ് ഓഫിസില്‍ ലഭിക്കാത്തതു മൂലമാണ് ആധാരങ്ങള്‍ തിരികെ കൊടുക്കാത്തത്. ദി കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന് ലിമിറ്റഡ് നമ്പര്‍ 4330 ന്റെ അഫിലിയേറ്റഡ് സൊസൈറ്റി ആയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് ഇത് അടച്ചു പൂട്ടിയത് എന്ന് പറയുന്നു. അതല്ല കാലാകാലങ്ങളില്‍ വന്ന ഇടത് വലത് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പലിശയിളവും മറ്റും വായ്പക്കാര്‍ക്ക് നല്‍കിയിട്ടും അത് സര്‍ക്കാരില്‍ നിന്നും സൊസൈറ്റിക്ക് തിരികെ ലഭിക്കാത്തതുതാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണ് സൊസൈറ്റിയുടെ മുന്‍ ഭരണകര്‍ത്താക്കള്‍ പറയുന്നത്. എന്തായാലും സൊസൈറ്റിയുടെ ഈ കെടുകാര്യസ്ഥത മൂലം പെരുവഴിയിലായത് പാവം ജനങ്ങളാണ്. 2010 മുതല്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. വായ്പ തിരികെ അടയ്ക്കാനുള്ളവര്‍ അടയ്ക്കുവാന്‍ ചെന്നെങ്കിലും പ്രവര്‍ത്തനം നിലച്ചതുമൂലം അടക്കുവാന്‍ സാധിച്ചില്ല.
അതിനാല്‍ ഈ കാലയളവിലെ പലിശ കൂടി അവരുടേതല്ലാത്ത കാരണത്താല്‍ കൊടുക്കേണ്ട അവസ്ഥയാണ്. മക്കളുടെ വിവാഹാവശ്യത്തിനായി പ്രമാണം പണയം വെച്ച് വായ്പ എടുക്കാന്‍ തീരുമാനിച്ച നിരവധി പേര് ഇപ്പോള്‍ പ്രമാണം കിട്ടാതെ ധര്‍മ്മസങ്കടത്തിലാണ്. ഇതോടനുബന്ധിച്ചു നിരവധി കേസുകളും നിലവിലുണ്ട്. അതിനാല്‍ വായ്പ തിരികെ അടയ്ക്കാനുള്ളവരും തുക അടക്കുവാന്‍ ഭയക്കുന്നു. അടച്ചാല്‍ ആധാരത്തോടൊപ്പം പണവും നഷ്ട്ടമാകുമല്ലോ എന്നാണ് അവരുടെ ഭീതി.
എടുത്ത വായ്പ പലിശയടക്കം തിരിച്ചടച്ചിട്ടും അവരുടെ പ്രമാണങ്ങള്‍ തിരികെ നല്‍കാത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവരുടെ ആധാരങ്ങള്‍ ഉടനടി തിരികെ നല്‍കണമെന്നും, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അടവ് മുടങ്ങിയവര്‍ക്ക് പലിശ ഇളവ് നല്കി അവരുടെയും ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവരെ ശിക്ഷിക്കാതെ നിരപരാധികളെ ബുദ്ധിമുട്ടിക്കുന്ന രീതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈ വിഷയത്തില്‍ വകുപ്പുമന്ത്രി ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: