മങ്കൊമ്പ്: കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയ എടത്വ, പുന്നപ്ര, നെടുമുടി എന്നീ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗം കണ്ടുവരുന്നതായി മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം. വിത കഴിഞ്ഞ് 50 ദിവസം പ്രായമായ ചെടികളിലാണ്് രോഗലക്ഷണം നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ബ്ലീച്ചിംഗ് പൗഡര്‍ ഒരേക്കറിന് രണ്ടു കിലോ എന്ന തോതില്‍ ചെറിയ കിഴികളായി കെട്ടി വെള്ളം കയറ്റുന്ന തൂമ്പുകളില്‍ ഇട്ടു കൊടുക്കുന്നത് രോഗം വ്യാപകമാകുന്നതു തടയാനാകുമെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു.
പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ആറു മണിക്കൂറിനുശേഷം തെളിയൂറ്റിയെടുത്ത് തളിക്കുന്നതും രോഗവ്യാപനം തടയുന്നതിന് വളരെ ഫലപ്രദമാണ്. രണ്ടു ബ്രോമോ, രണ്ട് നൈട്രോ പ്രോപ്പീന്‍ അടങ്ങിയ ‘ബാക്ടീരി നാശക്’ ‘ബാക്ട് 805’ ‘അഗ്രിമൈസിന്‍’ മുതലായവ ഒരു ലിറ്റര്‍ വെള്ളത്തില്‍ 0.5 ഗ്രാം എ തോതില്‍ കലക്കി തളിക്കുന്നത് ഈ രോഗത്തിനെതിരേ വളരെ ഫലപ്രദമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ആവശ്യമുള്ള പക്ഷം ഈ മരുന്നുകള്‍ കോപ്പറിന്റെ അംശം ഇല്ലാത്ത ഇതര രാസകുമിള്‍ നാശിനികളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. അവിച്ചില്‍ രോഗവും ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗവും ഒരുമിച്ച് കാണുന്നുണ്ടെങ്കില്‍ ‘ഹെക്സാകോണാസോള്‍’ കലര്‍ന്ന കുമിള്‍നാശിനികള്‍ ഈ ബാക്ടീരിയ പ്രതിരോധ മരുന്നുകളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ഏതെങ്കിലും കീടരോഗ ബാധാലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് തൊട്ടടുത്തുള്ള കൃഷിഭവനുമായോ, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായോ, കീടനിരീക്ഷണ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: