കൃഷ്ണന്റെ വാക്കുകൾ കേട്ട് യാദവർ സമ്മതം മൂളി. എല്ലാവരും വാഹനങ്ങൾ സജ്ജമാക്കി സകുടുംബം യാത്രയായി. കാളവണ്ടി, ഒട്ടകം, പോത്ത്, എന്നിവയെല്ലാം വാഹനങ്ങളെ നയിക്കുകയോ അനുഗമിക്കുകയോ ചെയ്തു. രാമകൃഷ്ണന്മാരെ മുന്നിൽ നിർത്തി നഗരത്തിലെ സ്വത്തുക്കൾ എല്ലാമെടുത്ത് ജനങ്ങൾ പുതിയ സ്ഥലത്തെത്തി. ആ പട്ടണത്തെ വേണ്ട രീതിയിൽ പുനർ നിർമ്മാണം ചെയ്ത് അവർ അവിടെ താമസമാക്കി.
നാട്ടുകാരെയും വീട്ടുകാരെയും ദ്വാരകയിലാക്കി രാമകൃഷ്ണന്മാർ ആളൊഴിഞ്ഞ മഥുരയിലേയ്ക്ക് തിരിച്ചുവന്നു. അപ്പോഴേക്കും കാലയവനൻ അവിടെയെത്തി. ആ മ്ലേച്ഛരാജന്റെ മുന്നിലൂടെ കൃഷ്ണൻ അയാളുടെ ശ്രദ്ധയാകർഷിച്ചു നടന്നു. കൃഷ്ണന്റെ മഞ്ഞപ്പട്ടും പുഞ്ചിരിയും കാലയവനനെയും ആകർഷിച്ചു. അയാൾ കൃഷ്ണനെ പിന്തുടർന്നു ചെന്നു. കൃഷ്ണൻ പോയത് മുചുകുന്ദൻ കിടന്നുറങ്ങുന്ന സ്ഥലത്തേയ്ക്കാണ്.
രാജർഷിയായ മുചുകുന്ദന്റെ അടുത്തെത്തിയതും കൃഷ്ണൻ അവിടെനിന്നും മറഞ്ഞു. കൃഷ്ണനാണെന്ന് കരുതി കാലയവനൻ ഉറങ്ങിക്കിടക്കുന്ന മുചുകുന്ദനെ ആഞ്ഞു തൊഴിച്ചു. ഉറക്കമുണർന്ന രാജർഷി ഒരൊറ്റ നോട്ടത്തിൽ കാലയവനനെ ദഹിപ്പിച്ചു. അവൻ ദഹിച്ചു കഴിഞ്ഞപ്പോൾ മുചുകുന്ദൻ കൃഷ്ണനെ അവിടെക്കണ്ടു. ദേവൻമാർപോലും വന്ദിക്കുന്ന കൃഷ്ണനെ നമസ്കരിച്ചശേഷം അദ്ദേഹം വീണ്ടും തപസ്സിനായി പോയി. രാമകൃഷ്ണന്മാർ ദ്വാരകയിലേയ്ക്ക് മടങ്ങി.
ശിശുപാലന്റെ സ്വയംവരപന്തലിൽ നിന്നും കൃഷ്ണൻ രുക്മിണിയെ അപഹരിച്ചു കൊണ്ടുവന്നു വിവാഹം ചെയ്തു. പിന്നീട് ജാംബവതി, സത്യഭാമ, മിത്രവിന്ദ, സത്യഭാമ, കാളിന്ദി, ലക്ഷ്മണ, നാഗ്നജിതി എന്നിവരെയും ഭഗവാൻ പാണിഗ്രഹണം ചെയ്തു. അങ്ങിനെ എട്ടു രാജ്ഞിമാരാണ് കൃഷ്ണനുണ്ടായിരുന്നത്. രുക്മിണിയിൽ ഭഗവാന് പ്രദ്യുമ്നൻ എന്നൊരു പുത്രൻ ഉണ്ടായി. ആ പുത്രന് ജാതകർമ്മങ്ങൾ ചെയ്തെങ്കിലും ശംബരൻ എന്നൊരസുരൻ ഈറ്റില്ലത്തിൽ നിന്നും ആ കുഞ്ഞിനെ മോഷ്ടിച്ചു കടന്നുകളഞ്ഞു. അസുരൻ കുഞ്ഞിനെ തന്റെ ഭാര്യയായ മായാവതിക്ക് കൊടുത്തു.
അതീവ ദുഃഖിതനായ ഭഗവാൻ മഹേശ്വരിയെ ശരണം പ്രാപിച്ചു. വൃത്രാസുരൻ മുതലായ ദൈത്യന്മാരെ വെറും ലീലയായി കൊന്നൊടുക്കിയ മഹാദേവിയെ അദ്ദേഹം ബീജാക്ഷരസഹിതം പ്രകീർത്തിച്ച് ഉത്തമകീർത്തനങ്ങളാൽ സ്തുതിച്ചു.
ശ്രീകൃഷ്ണൻ പറഞ്ഞു: ‘അമ്മേ, ഞാൻ കഴിഞ്ഞജന്മം ബദരിയിൽ വെച്ച് കഠിനതപസ്സ് ചെയ്ത് പുഷ്പാർച്ചനയോടെ, അവിടുത്തെ പ്രീതിപ്പെടുത്തിയത് മറന്നുപോയെന്നോ? എന്റെ കുഞ്ഞിനെ ആരോ അപഹരിച്ചു കൊണ്ടുപോയി. ദുഷ്ടതയോ കൗതുകമോ അതിനുപിന്നിൽ എന്നെനിക്കറിയില്ല. എനിക്കിതിൽ സംഭവിച്ച മാനഹാനി നിനക്ക് കൂടി വന്നു ചേരുമല്ലോ. കാരണം ഞാൻ അവിടുത്തെ ഭക്തനാണ്. ഭക്തന്റെ മാനഹാനി ദേവിക്കും ബാധകമല്ലേ? എന്റെ ഭവനം അതീവ സുരക്ഷാ ഏർപ്പാടുകൾ ഉള്ളതാണ്.
വലിയ കാവലുള്ള ഈ നഗരം തന്നെ ഒരു കോട്ടയ്ക്കുള്ളിലാണ്. ആ നഗരത്തിൻറെ ഒത്ത നടുക്കാണ് എന്റെ ഭവനം. അതിൽത്തന്നെ വളരെയകത്താണ് സൂതിഗൃഹം. അവിടെയെല്ലാം കാവൽക്കാരുമുണ്ട്. ഇതെന്റെ കർമ്മദോഷം തന്നെയാണ്. അല്ലെങ്കിൽ ഞങ്ങൾ നഗരത്തിൽ ഉള്ളപ്പോൾത്തന്നെ ഇങ്ങിനെയൊരു അപഹരണം നടക്കുമോ? നിന്റെ മായ തന്നെയാണ് ഇവിടെയും എന്നെനിക്ക് തോന്നുന്നു. അമ്മയുടെ രഹസ്യം എന്തെന്നറിയാൻ എനിക്ക് ശക്തി പോരാ. മനുഷ്യൻ അൽപജ്ഞാനിയാണല്ലോ? അവനെ എങ്ങോട്ടാണ് കൊണ്ടുപോയത്? ഭടന്മാർ നോക്കിയിരിക്കെ കുഞ്ഞിനെ കൊണ്ടുപോയത് നിന്റെ മറിമായം തന്നെയാണെന്ന് തോന്നുന്നു.
അമ്മയുടെ മായയിൽ എനിക്ക് അത്ഭുതമൊന്നുമില്ല. എന്റെ ജ്യേഷ്ഠനായ ബലരാമനുണ്ടായത് നിന്റെ മായാവൈഭവത്താൽ ഗർഭത്തെ രോഹിണിയമ്മയിലേയ്ക്ക് മാറ്റിയിട്ടാണല്ലോ. ഭർത്താവ് അടുത്തില്ലാതിരുന്നിട്ടും രോഹിണി പ്രസവിച്ചു എന്ന കാര്യം എല്ലാവർക്കും അറിയാം. അതിലാർക്കും ഒരു തെറ്റും കാണാൻ കഴിഞ്ഞുമില്ല. ത്രിഗുണങ്ങൾ നിന്റെ ആജ്ഞാനുവർത്തികളായി ജഗത്തിന്റെ സൃഷ്ടി,സ്ഥിതി,ലയങ്ങൾ നടത്തുന്നു.
സകല ദുരിതങ്ങൾക്കും അറുതി വരുത്താൻ അമ്മയ്ക്ക് മാത്രമേ കഴിയൂ. അമ്മയെനിക്ക് ആദ്യം ഒരു പുത്രനെത്തന്ന്! പുത്രലാഭസുഖം എന്തെന്ന് അനുഭവിപ്പിച്ചു. ഇപ്പോളിതാ ആ പുത്രനെ നഷ്ടപ്പെടുത്തി പുത്രവിരഹദുഃഖം അനുഭവിപ്പിക്കുന്നു. അമ്മ ഈവിധ ലീലകൾ കൊണ്ട് എല്ലാവരെയും കളിപ്പിക്കുകയാണ്. ആ കുഞ്ഞിൻറെ അമ്മയായ എന്റെ പ്രിയതമ, ഒരു മാടപ്രാവിനെപ്പോലെ പുത്രദുഃഖത്താൽ കരയുകയാണ്.
നീയല്ലാതെ ആരെയാണ് ഞങ്ങൾ ശരണം പണിയുക?
പുത്രജന്മം സുഖത്തിന്റെയും പുത്രനഷ്ടം ദുഃഖത്തിന്റെയും പരമാവധിയാണ് എന്ന് വിദ്വാന്മാർ പറയുന്നു. എനിക്കെന്റെ ആദ്യജാതൻ നഷ്ടപ്പെട്ടു. ഹൃദയം തകർന്നു നിൽക്കുന്ന ഈ ഭക്തരെ അമ്മ കാണുന്നില്ലേ? നിന്നെ പ്രീതിപ്പെടുത്താനുള്ള പൂജാദികർമ്മങ്ങൾ ഞാൻ മുടക്കമില്ലാതെ ചെയ്യാം. എല്ലാ ദുഃഖങ്ങളെയും ക്ഷണത്തിൽ ഇല്ലാതാക്കാൻ കഴിയുന്ന അമ്മേ, എന്റെ പുത്രൻ ജീവിച്ചിരിക്കുന്നുവെങ്കിൽ എനിക്ക് കാണിച്ചു തന്നാലും.’
പെട്ടെന്ന് ജഗദംബിക ശ്രീകൃഷ്ണന് മുന്നിൽ പ്രത്യക്ഷയായി. ‘ദേവേശ, അങ്ങ് ദുഃഖിക്കണ്ട. ഒരു ശാപത്തിന്റെ ഫലമായാണ് ശബരൻ അങ്ങയുടെ പുത്രനെ മോഷ്ടിച്ചത്. എന്നാൽ പതിനാറു വയസ്സാകുമ്പോൾ അവൻ ആ അസുരനെ കൊന്നിട്ട് നിന്റെയടുക്കൽ തിരിച്ചു വരും. അതിനുള്ള അനുഗ്രഹം ഞാൻ നൽകിയിട്ടുണ്ട്.’ ഇത്രയും പറഞ്ഞ് ദേവി അപ്രത്യക്ഷയായി. അങ്ങനെ ഭഗവാന്റെ പുത്രശോകത്തിനു ശമനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: