പൊലീസ് പൊലീസിന്റെ പണി ചെയ്താല്‍ മതി, പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞപ്പോള്‍ ഒരുവിധപ്പെട്ടവരെല്ലാം അകമേ സന്തോഷിച്ചു. നാളിതുവരെ പൊലീസ് അതു ചെയ്യാത്തതിന്റെ ദോഷം അനുഭവിക്കുന്നവരാണല്ലോ ജനങ്ങള്‍. അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും അക്കാര്യത്തില്‍ പൊലീസ് ഒരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴിപ്പെടരുതെന്നും കാലാകാലങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേധാവികള്‍ പറയാറുണ്ട്. വകുപ്പുമന്ത്രിമാരും അതുതന്നെയാണ് പറയാറ്.
എന്നാല്‍ അനുഭവത്തില്‍ നേരെ തിരിച്ചാണ്. അടുത്തിടെ മുഖ്യമന്ത്രി പൊലീസുകാരുടെ സമ്മേളനത്തില്‍വച്ചുതന്നെ നടേ സൂചിപ്പിച്ച കാര്യം വെട്ടിത്തുറന്നു പറഞ്ഞപ്പോള്‍ എന്തൊക്കെയോ മാറ്റംവരാന്‍ പോകുന്നു എന്നു കരുതിയിരുന്നു.
എന്നാല്‍ പഴയതുപോലെതന്നെയാണ് സ്ഥിതിഗതികള്‍ എന്നാണ് പയ്യന്നൂരിലെ സംഭവഗതികള്‍ വിളിച്ചുപറയുന്നത്. പൊലീസ് വകുപ്പ് പാര്‍ട്ടി കൈയാളുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിയുടെ നയപരിപാടികള്‍ പൊലീസ് നടപ്പാക്കുന്നില്ല എന്നാണ് പാര്‍ട്ടി നേതാവ് ചോദിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് പാര്‍ട്ടിചട്ടം പാലിക്കാത്ത പൊലീസിനെതിരെ അരിവാള്‍ വീശി രംഗത്തിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ നയം അംഗീകരിക്കാത്ത കുരുടന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടെന്നാണ് അദ്ദേഹം ഒരു പ്രതിഷേധയോഗത്തില്‍ പറഞ്ഞത്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ആത്മാര്‍ത്ഥതയോടെ നടപ്പാക്കാനിറങ്ങിയ പൊലീസുദ്യോഗസ്ഥന്മാരെ നിലയ്ക്കുനിര്‍ത്താനാണ് ജയരാജന് സ്വതസിദ്ധമായ ശൈലിയില്‍ ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത്.
ഡിഫി നേതാവ് അന്നൂരിലെ നന്ദകുമാറിനെതിരെ ‘കാപ്പ’ ചുമത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ നടത്തിയ കുത്തിയിരിപ്പുസമരത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അണികള്‍ക്ക് ആവേശം പകരാന്‍ പൊലീസിനെതിരെ ജയരാജന് പൊട്ടിത്തെറിച്ചത്.
പാര്‍ട്ടി നാടുഭരിക്കുന്നുവെങ്കില് പൊലീസ് പാര്‍ട്ടിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന തരത്തിലായിരുന്നു പ്രസംഗം. മുഖ്യമന്ത്രി പറഞ്ഞതും അങ്ങനെ തന്നെയെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. പാര്‍ട്ടിഭരണത്തില്‍ പൊലീസിന്റെ പണി വാസ്തവത്തില്‍ പാര്‍ട്ടി വളര്‍ത്തലാണ്. ആ പണിതന്നെ ചെയ്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന നിലയിലേക്ക് ജയരാജന് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. പൊലീസും പാര്‍ട്ടിയും ഒരേപണിയാണ് ചെയ്യേണ്ടതെന്നാണ് ജയരാജന് പറയുന്നത്.
ഒന്നുകൂടി ലളിതമാക്കിയാല്‍ പാര്‍ട്ടിക്കാരെ കേസില്‍പ്പെടുത്താനോ അറസ്റ്റ് ചെയ്യാനോ പാടില്ല. ആരെങ്കിലും അറിയാതെ അങ്ങനെ ചെയ്താല്‍ അവര്‍ വിവരം അറിയും. സര്‍ക്കാര്‍ നയം അംഗീകരിക്കാന്‍ ഐപിഎസ് തൂവലുള്ളവര്‍ തയാറാകില്ല എന്നാണ് ജയരാജന് അണികളെ ആവേശംകൊള്ളിച്ചിരിക്കുന്നത്.
എത്ര സാത്വികാഹാരം കഴിച്ചാലും പുള്ളിപ്പുലിയുടെ ജനിതക സ്വഭാവം മാറില്ല. മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. ഏത് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടാലും, എത്ര നന്മയുള്ള വഴിയിലൂടെ സഞ്ചരിച്ചാലും അവരുടെ ജീനിലെ ക്രിമിനല്‍ ക്രോമസോം അതിന്റെ തനി സ്വഭാവത്തോടെ നിലനില്ക്കും. അതിന് ഒരു മാറ്റവും വരുന്നില്ല. കണ്ണൂരിലെ ജയരാജനെപ്പോലെയുള്ള നേതാക്കള്‍ ഓരോ നിമിഷത്തിലും ഇത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
തങ്ങളല്ലാത്ത ഒന്നിനും ഇവിടെ ഇടം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അവരെ നയിക്കുന്നത്. ഈ രാഷ്ട്രീയ ആക്രാമിക മുഖം തന്നെയാണ് ഐഎസ് തീവ്രവാദികള്‍ക്കുമുള്ളത് എന്നുപറയാന്‍ കഴിയും.
ഭരണത്തിന്റെ തണലില്‍ എല്ലാം തങ്ങളുടെ വഴിക്കാക്കുന്ന ഫാസിസ്റ്റ് പ്രവണത പ്രബുദ്ധമെന്ന് പറയുന്ന ഈ സംസ്ഥാനത്തും സജീവമാണ്. പേശീബലംകൊണ്ട് എന്തും നേടാം എന്നവര്‍ ധരിച്ചുവശാകുന്നു. സാധാരണ പൊലീസുകാരെ പേടിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമ്പോള്‍ ഐപിഎസ് കേഡറിലുള്ള ഉദ്യോഗസ്ഥരെ അത്ര എളുപ്പത്തില്‍ സ്വാധീനിക്കാനാവില്ല.
അതിനാല്‍ അവരെ മറ്റെന്തെങ്കിലും വഴിയിലൂടെ മാറ്റിനിര്‍ത്താനുള്ള തന്ത്രമാണ് സ്വീകരിക്കുന്നത്. ക്രിമിനല്‍ ചുറ്റുപാടുള്ള നേതാവിനെ കാപ്പ നിയമം ചുമത്തി കസ്റ്റഡിയിലെടുത്തതിന്റെ അരിശം തീര്‍ക്കാനാണ് പൊലീസ് സ്റ്റേഷന് ഉപരോധിച്ച് സിപിഎം ഗുണ്ടായിസം നടത്തിയത്. സൈ്വരവും സമാധാനവും കാംക്ഷിക്കുന്ന ജനങ്ങള്‍ക്ക് അത് നല്കാന് ബാധ്യതപ്പെട്ട പൊലീസിനെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഉപകരണമാക്കുന്ന പ്രവണതയെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം.
അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് തടയുന്നവരെ നിലയ്ക്കുനിര്‍ത്തണം. മുഖ്യമന്ത്രി ആത്മാര്‍ഥമായാണ് നേരത്തെ പൊലീസിന് ഉപദേശം കൊടുത്തതെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള ക്രമീകരണങ്ങളുമുണ്ടാവണം. വിടുവായത്തം പറയുന്ന ജയരാജന്മാരെപ്പോലെയുള്ള നേതാക്കള്‍ക്ക് വേണ്ടതെന്തെന്നുവെച്ചാല് നല്‍കണം. ഒരു മുഖ്യമന്ത്രിയുടെ അധികാരവും അവകാശവും എന്താണെന്ന് കാണിച്ചുകൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: