ലോകത്തില്‍ ഒരാളുടെ ജന്മദിനം ബാലദിനമായി പ്രഖ്യാപിക്കണമെങ്കില്‍ ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റെന്തുണ്ട്? ആയുഷ്കാലം മുഴുവന്‍ ബാലപീഡനത്തിനു വിധേയനാവുകയും, പീഡിപ്പിക്കാന്‍ വന്നവരെ വെറുതെവിടാതിരിക്കുകയും ചെയ്ത ഒരു കഥാപാത്രം ശ്രീകൃഷ്ണനല്ലാതെ മറ്റൊരാള്‍ ലോകസാഹിത്യത്തിലുണ്ടോ?
ഗര്ഭസ്ഥനായിരിക്കുമ്പോള്ത്തന്നെ മാതാപിതാക്കള്‍ക്ക് പീഡനമനുഭവിക്കേണ്ടിവന്നെങ്കിലും, ഒരു കുട്ടയിലെടുത്തുവച്ച് ഒളിച്ചുകൊണ്ടുപോയി വളര്‍ത്തിയ ഉണ്ണിക്കണ്ണന്റെ ജന്മദിനം ഇന്നു ലോകമെങ്ങും ആഘോഷിക്കുന്നു. കേരളത്തില്‍ ആ ഉണ്ണിക്കണ്ണസ്മരണ ഉണര്‍ത്തുന്ന ബാലഗോകുലമെന്ന സംഘടനയുണ്ടായി. ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കാന്‍ കേരളീയര്‍ക്ക് ഭാഗ്യവും ലഭിച്ചു.
ഈ വര്‍ഷം ആ ഭാഗ്യദിനം ഇന്നാണ്. ഭാഗ്യശാലികളായ അച്ഛനമ്മമാരും മറ്റു ബന്ധുജനങ്ങളും ശ്രീകൃഷ്ണ ചരിതം ഉദ്ഘോഷിച്ച്, വര്‍ണാഭമായ ശോഭായാത്ര നടത്തുന്നു. ശ്രീകൃഷ്ണ സന്ദേശം പ്രചരിപ്പിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം. കുട്ടികളെ പീഡിപ്പിക്കുന്നവരെയെല്ലാം ശ്രീകൃഷ്ണകഥ ഓര്മിപ്പിക്കണം. പല വേഷത്തില്‍ ഉണ്ണിക്കണ്ണനെ ദ്രോഹിക്കാന്‍ വന്ന കംസചാരന്മാരെക്കുറിച്ച് നാമോര്‍ത്തിരിക്കണം.
അതിസുന്ദരിയായ ഒരമ്മയുടെ വേഷത്തില്‍വന്ന് മുലപ്പാല്‍ നല്കി സ്വയം മരണംവരിച്ച പൂതനയെന്ന രാക്ഷസിയെ ഓര്‍ത്തിരിക്കട്ടെ. ബാലപീഡനത്തിന്റെ വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ വായിക്കുമ്പോള്‍ മാതാപിതാക്കളുടെ വേഷത്തിലും കുട്ടികളെ ദ്രോഹിക്കുന്നവരുണ്ടെന്നറിഞ്ഞിരിക്കട്ടെ.
സുഖസൗകര്യവും ധനസമൃദ്ധിയുമുണ്ടെങ്കിലും കുട്ടികളെ സ്നേഹിച്ചുവളര്ത്തണമെന്നില്ല. കുട്ടികളെ വേണ്ടതുപോലെ വളര്‍ത്താന്‍ അമ്മമാര്‍ക്കു വിഷമം, മുലപ്പാല്‍ കൊടുക്കാന്‍ വിഷമം, താരാട്ടുപാടി ഉറക്കാന്‍ വിഷമം. അതെല്ലാം ജോലിക്കാരെയോ ഇതര സംസ്ഥാനക്കാരെയോ ഏല്‍പ്പിച്ച് സൗന്ദര്യസംരക്ഷണവുമായി നടക്കുന്ന അമ്മമാര്‍ സുലഭമാണ്.
കുട്ടികള്‍ ഒന്നുമതി എന്നുപറയുന്ന ധനവാന്മാരുടെ തീരുമാനത്തിന്റെ പൊരുളെന്താണ്? പ്രസവിക്കുകയും വളര്‍ത്തുകയും പഠിപ്പിക്കുകയും, വീട്ടില്‍ത്തന്നെ താമസിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നു ഭാവിക്കുന്ന മലയാളികളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടി ഒന്നുമതിയെന്നും അവനെ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിച്ച്, ഫോട്ടോ സോഷ്യല്‍ മീഡിയയിലിടുന്ന ഇന്നത്തെ അമ്മമാരില്‍, ആ കുട്ടി തന്റെ കൂടെത്തന്നെ വളരണമെന്നും രണ്ടോ മൂന്നോ കുട്ടികള്‍ വേണമെന്നും ചിന്തിക്കുന്ന എത്ര പേരുണ്ട്?
ഉണ്ണിക്കണ്ണന്റെ കഥ ബാലലീലയുടേതാണ്. കാലിമേച്ചും കാട്ടില്‍പോയി കളിച്ചും കണ്ടതെല്ലാം ചെയ്തും കൂട്ടുകൂടി നടക്കാന്‍ ഇന്നത്തെ കുട്ടികളെ രക്ഷകര്ത്താവനുവദിക്കുമോ, അവസരം കിട്ടുമോ, സൗകര്യങ്ങളുണ്ടോ? കുട്ടിയുടെ സര്ഗവാസനയനുസരിച്ച് അവനെ വിദ്യപഠിക്കാന്‍ അനുവദിക്കാറുണ്ടോ? അച്ഛനമ്മമാരും അദ്ധ്യാപകരും മാനേജുമെന്റും സര്‍ക്കാരും ചേര്‍ന്ന് നെയ്തെടുക്കുന്ന വലയ്ക്കുപുറത്തുകടക്കാന് ഇന്നത്തെ കുട്ടികള്‍ക്ക് കഴിയുമോ?
കൂട്ടപ്രമോഷനും, കൂട്ട എന്‍ട്രന്‍സ് ഏടാകൂടവും കടന്നുപോകേണ്ടിവരുമ്പോള്‍ ഏതെങ്കിലുമൊരു കുട്ടിക്ക് സ്വതന്ത്രചിന്തയ്ക്കോ, സ്വന്തം വാസന വികസിപ്പിക്കാനോ പഴുതുകിട്ടുമോ?
കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പാടത്ത്, പണിശാലയില്‍ പോയി പണിചെയ്തു പഠിക്കുന്നവന് സ്വന്തം ഭാവനയ്ക്കനുസരിച്ച് പുതിയ വസ്തുക്കള്‍ നിര്‍മിച്ചെടുക്കാന്‍ കഴിയും. ഇന്നേതെങ്കിലും കുട്ടിക്ക് ഇതിന് കഴിയുമോ, പാരമ്പര്യത്തൊഴില്‍ നശിച്ചില്ലേ? ഭഗവാന് ശ്രീകൃഷ്ണന്റെ പേരിലുള്ള ശ്രീകൃഷ്ണജയന്തിയാഘോഷങ്ങള്, സംസ്കാരസമ്പന്നമായ പുതിയ തലമുറയെ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അവസരം നല്കട്ടെ.
ബാലഗോകുലം കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമാണെന്നു പറയാറുണ്ട്. അതുകൊണ്ട് കുട്ടികളിലൊതുങ്ങിനില്ക്കുന്നതല്ല ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം. കുടുംബവും സമൂഹവും വഴിതെറ്റിയാല്‍ കുട്ടികള്‍വഴി ഒന്നുംചെയ്യാന്‍ പറ്റില്ല. സമൂഹത്തിന്റെ സഹകരണവും സംസ്കരണവും അനുപേക്ഷണീയമാണ്. സ്വാര്ത്ഥയുടെയോ, പാര്‍ട്ടിയുടെയോ, ജാതിയുടെയോ, മതത്തിന്റെയോ പേരില്‍ ആരും വിട്ടുനില്‍ക്കാന്‍ പാടില്ല. തന്റെ കുട്ടിയോടൊപ്പം എല്ലാവരും ശോഭായാത്രയില്‍ പങ്കെടുക്കട്ടെ.
തങ്ങളുടെ കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരും, രാധമാരുമാണ്. അവരെ രക്ഷിക്കുവാന്‍, നല്ലപോലെ വളര്‍ത്തുവാന്‍ തങ്ങളും കൂടെവേണം എന്ന ചിന്തകൊണ്ടാണ്, ശോഭായാത്രയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കാളികളാകണം എന്നുപറയുന്നത്. ഈ കൂട്ടായ്മയില്ക്കൂടി സംസ്കാര സമ്പന്നമായ, സാത്വികമായ സമൂഹത്തെക്കുറിച്ചാണ് ബാലഗോകുലം ചിന്തിക്കുന്നത്. നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാന്‍, പാരമ്പര്യ സംസ്കാരെത്ത രക്ഷിക്കാന്‍, തൊട്ടടുത്തു നില്ക്കുന്നവരിലെ ദുര്‍വിചാരം സദ്വിചാരമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സംരംഭങ്ങളാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: