ന്യൂദല്‍ഹി: ഒളിംപിക്സ് മാരത്തണിനിടെ കുടിവെള്ളം നല്കാന് പോലും ഭാരത അധികൃതര്‍ തയ്യാറായില്ലെന്നും മരണം മുന്നില്ക്കണ്ടെന്നുമുള്ള മലയാളി കായികതാരം ഒ.പി. ജെയ്ഷയുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. സ്പോര്‍ട്സ് ജോയിന്റ് സെക്രട്ടറി ഓങ്കാര്‍ കേഡിയ, സ്പോര്‍ട്സ് ഡയറക്ടര്‍ വിവേക് നാരായണ്‍ എന്നിവരടങ്ങുന്ന സമിതിയോട് ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നിര്‍ദ്ദേശിച്ചു.
42 കിലോമീറ്റര്‍ ഓട്ടത്തിനിടെ രണ്ടര കിലോമീറ്ററിനുള്ളില്‍ എല്ലാ രാജ്യങ്ങളും മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസുമുള്പ്പെടെ ലഭ്യമാക്കാറുണ്ട്. എന്നാല്‍, തനിക്ക് ഇത് നിഷേധിക്കപ്പെട്ടുവെന്നും ഭാരത ഡസ്ക്കുകളില്‍ പതാക മാത്രമാണുണ്ടായിരുന്നതെന്നും ജെയ്ഷ പറഞ്ഞിരുന്നു. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഒളിമ്പിക് കമ്മറ്റി തയ്യാറാക്കിയ വെള്ളമാണ് തനിക്ക് ജീവന് നല്‍കിയത്.
മറ്റ് രാജ്യങ്ങളുടെ കൗണ്ടറുകളെ ആശ്രയിക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകും. ഫിനീഷിങ് പോയിന്റില്‍ ജെയ്ഷ തളര്‍ന്നു വീണിരുന്നു. ഭാരത സംഘത്തിനൊപ്പമുള്ള മെഡിക്കല്‍ സംഘം അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നുമില്ല. ജെയ്ഷയുടെ ആരോപണം വിവാദമായതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: