റിയൊ ഡി ജനീറോ: പോയത് ജംബോ സംഘം, തിരികെയെത്തിയത് ഒരു വെള്ളിയും വെങ്കലവുമായി. വിദേശത്ത് പരിശീലനത്തിനടക്കം അവസരമുണ്ടായിട്ടും, സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും പാടിപ്പതിഞ്ഞ കഥയ്ക്ക് മാറ്റമില്ല. സൗകര്യം കൂടിയപ്പോള്‍ മെഡലുകള്‍ കുറഞ്ഞു. ലണ്ടനില്‍ നേടിയ രണ്ടു വെള്ളിക്കും നാലു വെങ്കലത്തിനുമൊപ്പമെത്താനായില്ല റിയൊയില്‍. വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലിക്കിന്റെ വെങ്കലവും മാത്രം സ്വന്തം.
റിയോയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടത്തിന് ഗെയിംസ് തുടങ്ങി 13 ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 117 താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്. 120 അംഗ ടീമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മൂന്നുപേര്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെ അംഗസംഖ്യ 117 ആയി.
ഓര്‍ക്കാന്‍ സിന്ധുവും സാക്ഷിയും ദിപയും
ആശ്വസിക്കാനുള്ള പ്രകടനം ആദ്യം ഉണ്ടായത് ആരും പ്രതിക്ഷിക്കാതിരുന്ന ജിംനാസ്റ്റിക്സില്‍ നിന്ന്. രാജ്യത്തുനിന്ന് ആദ്യമായി ഒളിമ്പിക് ജിംനാസ്റ്റിക്സിന് യോഗ്യത നേടിയ താരമായ ദിപ കര്മാകറുടേത് ഉജ്ജ്വല പ്രകടനം. വോള്‍ട്ടില്‍ നേരിയ വ്യത്യാസത്തിലാണ് ദിപയ്ക്ക് വെങ്കലം നഷ്ടപ്പെട്ടത്. ഫൈനലിന്റെ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കുവരെ മുന്നേറിയിരുന്നു അവര്‍.
ഗുസ്തിയില്‍ സാക്ഷി മാലിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു.
സാക്ഷിയെ പരാജയപ്പെടുത്തിയ താരം ഫൈനലിലെത്തിയതോടെ റെപ്പഷാഗെയിലൂടെയാണ് വെങ്കല പോരാട്ടത്തിന് അവര്‍ക്ക് അവസരം ലഭിച്ചത്. ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും ഇതോടെ സാക്ഷിക്ക് സ്വന്തം.
അതിനുശേഷമായിരുന്നു സിന്ധുവിന്റെ ഊഴം. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ്യുടെ സു യിങ്ങിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവും മുന്‍ ലോക ചാമ്പ്യനും രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെയും സെമിയില്‍ ആറാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയും അട്ടിമറിച്ച് ഫൈനലിലെത്തിയ സിന്ധുവിന് നിര്‍ണായക പോരാട്ടത്തില്‍ പിഴച്ചത് ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ കരോലിന മാരിനു മുന്നില്‍.
മറ്റൊരു ഭേദപ്പെട്ട പ്രകടനം നടന്നത് ട്രാക്കില്‍. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബര്‍ ഫൈനലിലെത്തി. എന്നാല്‍, ഹീറ്റ്സില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ച ലളിതയ്ക്ക് ഫൈനലില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. ഇത്രയൊക്കെ മാത്രമാണ് റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായത്.
ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും പിഴച്ചു
ഇതൊഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അതിദയനീയം. ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങിലും അമ്പെയ്ത്തിലും അത്ലറ്റിക്സിലും ഹോക്കിയിലുമെല്ലാം അമ്പേ പരാജയപ്പെട്ടു. ഷൂട്ടിങ്ങില്‍ ബീജിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ലണ്ടനിലെ വെങ്കല ജേതാവ് ഗഗന് നാരംഗ്, ഏഷ്യന്‍, കോമണ്‍വെല്‍ത്ത്, ലോകകപ്പ് എന്നിവയിലെ സ്വര്‍ണജേതാവ് ജിത്തു റായ്, ചെയ്ന്‍ സിങ് തുടങ്ങിയവരൊക്കെ തീര്‍ത്തും നിരാശപ്പെടുത്തി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ബിന്ദ്രയും എയര്‍ പിസ്റ്റളില്‍ ജിത്തു റായിയും ഫൈനലില്‍ കടന്നുവെന്നതു മാത്രം ആശ്വാസം. വനിതകളില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
ഹോക്കിയുടെ കാര്യവും വ്യത്യസ്തമല്ല. ഗോള്‍പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച മലയാളിയും ടീം ക്യാപ്റ്റനുമായ ശ്രീജേഷിന്റെ പോരാട്ടവീര്യമില്ലായിരുന്നെങ്കില് ഇന്ത്യക്ക് നേരത്തെ മടങ്ങാമായിരുന്നു. അമ്പെയ്ത്തില്‍ ദീപിക കുമാരി, ബൊംബെയ്ലാ ദേവി, ലക്ഷ്മിറാണി മാജി, അതനു ദാസ് എന്നിവരുടെ മുന്നേറ്റം വ്യക്തിഗത വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു.
അത്ലറ്റിക്സില് 34 താരങ്ങളാണ് റിയോയിലേക്ക് പോയത്.
യോഗ്യത നേടാന്‍ നടത്തിയ പ്രകടനം പോലും ആവര്‍ത്തിക്കാന്‍ ലളിത ബാബറും നടത്തത്തില്‍ മലയാളി താരം ടി. ഗോപിയും ഖേതാ റാമും ഒഴികെയുള്ളവര്‍ക്ക് കഴിഞ്ഞില്ല.
വികാസ് ഗൗഡ, രഞ്ജിത്ത് മഹേശ്വരി, മുഹമ്മദ് അനസ്, ജിന്സണ് ജോണ്സണ്, അങ്കിത് ശര്‍മ്മ, ടിന്റു ലൂക്ക, ഒ.പി. ജെയ്ഷ, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, സീമ പൂനിയ എന്നിവരുടെ കാര്യമെടുത്തു നോക്കാം.
ഇതില്‍ തന്നെ മുഹമ്മദ് അനസ്, ജിന്സണ്, അങ്കിത്, ദൂതി, ശ്രബാനി, ഒ.പി. ജെയ്ഷ എന്നിവരെ മാറ്റിനിര്‍ത്താം. ഇവര്‍ ആദ്യമായാണ് ഒളിമ്പിക്സില്‍ പങ്കെടുത്തത്.
മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. നാലാം ഒളിമ്പിക്സില്‍ പങ്കെടുത്ത ഡിസ്ക്കസ് താരം വികാസ് ഗൗഡ, മൂന്നാം ഒളിമ്പിക്സിനെത്തിയ രഞ്ജിത്ത് മഹേശ്വരി, രണ്ടാം ഒളിമ്പിക്സിനിറങ്ങിയ ടിന്റു ലൂക്ക, മൂന്നാം ഒളിമ്പിക്സിനെത്തിയ വിനതാ ഡിസ്ക്കസ് താരം സീമ പൂനിയ എന്നിവരുടെ പ്രകടനം വരും നാളുകളില്‍ ഏറെ വിമര്‍ശിക്കപ്പെടുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: