പത്തനംതിട്ട: അന്നദാനത്തിന്റെ മഹത്വംവിളിച്ചോതുന്ന ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയിലെ വള്ളസദ്യകള്‍ക്ക് തിലകക്കുറിയാണ് ഇന്ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ. രാവിലെ 11.30ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും.
സാധാരണ വള്ളസദ്യകള്‍ നിശ്ചയിക്കപ്പെട്ടവര്ക്കുമാത്രമാണ് നല്കുന്നതെങ്കില് അഷ്ടമിരോഹിണിനാളില്‍ ക്ഷേത്രസന്നിധിയിലെത്തുന്ന ഭക്തര്‍ക്കെല്ലാം ഭഗവത് പ്രസാദമായി വള്ളസദ്യനല്കുന്നു.
വഴിപാട് നടത്തുന്ന ഭക്തര്‍ കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ വള്ളസദ്യാ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ച മാല പള്ളിയോടത്തിന് ചാര്‍ത്താനായി നല്‍കും. പാര്‍ത്ഥസാരഥി പള്ളികൊള്ളുന്നതെന്ന വിശ്വാസമുള്ള അനന്തന്റെ സങ്കല്‍പ്പത്തിലുള്ള പള്ളിയോടത്തില്‍ കരക്കാര് പൂജിച്ച മാല ചാര്‍ത്തി ക്ഷേത്രത്തിലേക്ക് എത്തും. പമ്പയിലൂടെ തുഴഞ്ഞെത്തുന്ന പള്ളിയോടക്കരക്കാരെ വഴിപാടു നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലേക്ക് സ്വീകരിക്കും. വെറ്റപുകയില നല്കി അഷ്ടമംഗല്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരണം.
പ്രദക്ഷിണത്തിന് ശേഷം പള്ളിയോടത്തിന്റെ നയമ്പ് കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്ന കരക്കാര് വഞ്ചിപ്പാട്ടിലൂടെ ഭഗവാനെ സ്തുതിക്കും. ഇതിന് ശേഷമാണ് കരക്കാര് സദ്യയുണ്ണാനെത്തുന്നത്.
പൊന്‍പ്രകാശം വിതറുന്ന വിളക്കത്ത് വിളമ്പണം എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ടോടെ വിളക്കിന് മുന്പില് ഈശ്വര സങ്കല്‍പ്പത്തില്‍ സദ്യവിഭവങ്ങള്‍ വിളമ്പും. തുടര്‍ന്ന് അഭിഷേക തീര്‍ഥം വേണം, കളഭകുങ്കുമം വേണം എന്ന വഞ്ചിപ്പാട്ടോടെ പ്രസാദവും നല്‍കും. അതിനുശേഷം മഹാവിഭവങ്ങള്‍ ഒരുക്കിയുള്ള സദ്യ കരക്കാര് സ്വീകരിക്കും. സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടില്‍ പറ തളിക്കുക എന്ന ചടങ്ങ് നടക്കും. ഇതിനുശേഷം കരക്കാര്‍ക്ക് ദക്ഷിണ നല്കി വഴിപാടുകാരന് കരക്കാരെ തിരികെ യാത്രയാക്കും.
വഴിപാട് നടത്തുന്ന ആളിന് ഈശ്വരന്റെ നാമത്തില്‍ അനുഗ്രഹിക്കുന്ന വഞ്ചിപ്പാട്ട് പാടിയാണ് കരക്കാര് തിരികെപ്പോകുന്നത്. ചോറ്, പരിപ്പ്, പര്‍പ്പിടകം, നെയ്യ്, അവിയല്‍, സാമ്പാര്‍, തോരന്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടൂമാങ്ങ, ഉപ്പുമാങ്ങ, ആറന്മുള എരിശ്ശേരി, കാളന്, ഓലന്‍, രസം, മോര്, അടപ്രഥമന്‍, പാല്‍പ്പായസം, പഴം പ്രഥമന്‍, കടലപ്രഥമന്‍, ഏത്തയ്ക്ക ഉപ്പേരി, ചേമ്പ് ഉപ്പേരി, ചേന ഉപ്പേരി, ശര്‍ക്കര പുരട്ടി, കാളിപ്പഴം, ഏള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, പഞ്ചസാര, ഉണക്ക മുന്തിരിങ്ങ, കരിമ്പ്, മെഴുക്ക് പുരട്ടി, ചമ്മന്തിപ്പൊടി, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്, പഴം നുറുക്ക്, ജീരകവെള്ളം, അവല്, മലര് എന്നിങ്ങനെ നാല്പതിലേറെ കൂട്ടമാണ് വള്ളസദ്യയുടെ സാധാരണ വിഭവങ്ങള്‍. ഇവകൂടാതെ കരക്കാര് വള്ളസദ്യപ്പാട്ടുകളിലൂടെ പാടിച്ചോദിക്കുന്ന വിഭവങ്ങളും വഴിപാടുകാര്‍ നല്‍കണം.
പഞ്ചസാര, വെണ്ണ, കാളിപ്പഴം, കദളിപ്പഴം, പൂവമ്പഴം, തേന്‍, ചുക്കുവെള്ളം, ചീരത്തോരന്‍, മടന്തയില തോരന്‍, തകരയില തോരന്‍, വഴുതനങ്ങ മെഴുക്ക് പുരട്ടി, അമ്പഴങ്ങ, ഉപ്പുമാങ്ങ, പഴുത്തമാങ്ങക്കറി, പാളത്തൈര്, ഇഞ്ചിത്തൈര്, വെള്ളിക്കിണ്ടിയില്‍ പാല്, അടനേദ്യം, ഉണക്കലരിച്ചോറ്, പമ്പാതീര്‍ഥം എന്നിവയാണ് കരക്കാര് സാധാരണ പാടിച്ചോദിക്കുന്ന വള്ളസദ്യവിഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: