ന്യൂദല്‍ഹി: പുനസംഘടന ഹൈക്കമാന്റ് ആവര്‍ത്തിച്ചതോടെ അതൃപ്തിയോടെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മടങ്ങി. ഇന്നലെ ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു. രാഹുലിന്റെ തീരുമാനത്തിലുള്ള പ്രതിഷേധം ഉമ്മന്‍ചാണ്ടി പരസ്യമായി പ്രകടിച്ചപ്പോള്‍ എല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു. പുനസംഘടനക്കും സംഘടനാ തെരഞ്ഞെടുപ്പിനുമുള്ള രാഷ്ട്രീയകാര്യ സമിതി ഉടന്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
സുധീരനെ നീക്കണമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിലനിര്‍ത്തിയുള്ള പുനസംഘടന അംഗീകരിക്കാനാകില്ലെന്നും ഗ്രൂപ്പുകള്‍ നിലപാടെടുത്തു. എന്നാല്‍ അടുത്തിടെ ദല്‍ഹിയിലെത്തി രാഹുലുമായി ചര്‍ച്ച നടത്തിയ സുധീരന് പുനസംഘടനയെന്ന ആവശ്യം നേടിയെടുത്തു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ദല്‍ഹിയിലെത്തിയത്. മുതിര്‍ന്ന നേതാക്കളെ വീണ്ടും തഴഞ്ഞതോടെ കനത്ത തിരിച്ചടിയാണ് ഗ്രൂപ്പുകള്‍ക്ക് ലഭിച്ചത്.
പുനസംഘടനക്ക് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. പുനസംഘടന ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ചെന്നിത്തല പ്രതികരിച്ചു. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവില്ല.
എല്ലാം ഹൈക്കമാന്റ് അറിയിക്കും. ഏകപക്ഷീയമായാണ് സുധീരന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഇരുവരും രാഹുലിനോട് പരാതിപ്പെട്ടു. പരാതി കണക്കിലെടുക്കണമെന്ന് സുധീരനോട് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയകാര്യ സമിതിയില്‍ മേധാവിത്വം നേടാനാകും ഇനി ഗ്രൂപ്പുകളുടെയും സുധീരന്റെയും നീക്കം. 15 അംഗ സമിതിയാണ് ഹൈക്കമാന്റ് നിര്‍ദ്ദേശത്തിലുള്ളത്. സുധീരനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക കൈമാറിയിട്ടുണ്ട്. കെപിസിസി പ്രസിഡണ്ടിനെ മാറ്റാതെ ഡിസിസി തലത്തില്‍ അഴിച്ചുപണി നടത്തുന്നതെങ്ങനെയെന്നായിരുന്നു ഗ്രൂപ്പ് നേതാക്കള്‍ ചോദിച്ചിരുന്നത്. പുനസംഘടനയില്‍ സുധീരന്റെ താത്പര്യത്തിന് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ അമിത പ്രധാന്യം ലഭിക്കുമെന്നതായിരുന്നു അവരുടെ പേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: