തിരുവല്ല: ചരല്‍ക്കുന്ന് ക്യാമ്പോടെ യൂഡിഎഫ് വിട്ട കെ.എം.മാണിക്ക് വെല്ലുവിളി ഉയര്‍ത്തി കേരള കോണ്‍ഗ്രസ് വിടാന്‍ ഒരുകൂട്ടം നേതാക്കളുടെ പടപ്പുറപ്പാട്. മൂന്നര പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബാന്ധവം അവസാനിപ്പിച്ചിട്ടും കെ.എം.മാണി വ്യക്തമായ ഭാവിനിലപാടെടുക്കാഞ്ഞതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനിടെ, പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്താന്‍ ജോസഫ് വിഭാഗവും ജനാധിപത്യ കേരള കോണ്‍ഗ്രസും ശ്രമങ്ങള്‍ ആരംഭിച്ചു.
പ്രതിഷേധ ശബ്ദമുയര്‍ത്തിയ നേതാക്കളെ തങ്ങളിലേക്ക് അടുപ്പിച്ച് പാര്‍ട്ടിയില്‍ ശക്തമായ നിലപാടെടുക്കാമെന്ന ധാരണയാണ് ജോസഫ് വിഭാഗത്തിനുള്ളത്. മാണിയുടെ അനഭിമതരെ ഒപ്പം കൂട്ടി ഇടതുപക്ഷത്ത് കരുത്തുകാട്ടാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയ നേതാക്കളെയും ഉള്‍പ്പെടുത്താനുള്ള നീക്കവും ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് പാര്‍ട്ടി ചെയര്മാന് ഫ്രാന്‍സിസ്് ജോര്‍ജ്ജുമായി പുറത്താക്കപ്പെട്ട നേതാക്കള്‍ ചര്‍ച്ചനടത്തിയെന്നാണ് സൂചന.
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം മാണിയോട് ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാക്കളായ തോമസ് ഉണ്ണിയാടനും, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. പത്തനംതിട്ട ജില്ലയിലെ സ്പോട്സ് കൗണ്‍സില്‍ ചുമതലയുള്ള സജി അലക്സിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷവുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
വിവിധ ജില്ലകളില്‍ നടക്കുന്ന നേതൃയോഗത്തിനുശേഷം ഇതുസംബന്ധിച്ച് യഥാര്‍ത്ഥ ചിത്രം തെളിയും.
നിലവില്‍ പത്തനംതിട്ട, കോട്ടയം കോഴിക്കോട്, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ നേതൃയോഗം പൂര്‍ത്തിയായി. പത്തനംതിട്ടയിലെ യോഗം കയ്യാങ്കളിയില്‍വരെ എത്തിയിരുന്നു. മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ് ജോസഫ് വിഭാഗത്തിനെ ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നത്.
പക്ഷം ഏതുതന്നെയായാലും മുന്നണി സംവിധാനം അഭികാമ്യമാണെന്ന് നിലപാടാണ് ഇവര്‍ക്കുള്ളത്. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ക്ക് അനുനയശ്രമം എന്ന് പറയുമ്പോഴും അതിനുപിന്നില്‍ തങ്ങളുടെ ഗ്രൂപ്പ് ശക്തമാക്കുകയെന്ന ലക്ഷ്യമാണ് ജോസഫിനും മോന്‍സിനും ഉള്ളത്. ജോസ് കെ. മാണിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എതിര്‍പ്പുള്ളയാളാണ് മോന്‍സ്.
ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പാര്‍ട്ടിവിട്ടപ്പോള്‍ ജോസഫിനോടുള്ള കൂറുകൊണ്ടുമാത്രമാണ് മോന്‍സ് മാണിക്കൊപ്പം തുടര്‍ന്നത്.
യുഡിഎഫ് വിടുന്നതിനോട് ജോസഫിന് താത്പര്യമുണ്ടായിരുന്നില്ല. തനിക്കൊപ്പമുള്ള എംഎല്‍എമാര്‍ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ജോസഫ് എതിരഭിപ്രായം പറയാതിരുന്നത്.എന്നാല്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗം നേതാക്കളെ കൂട്ടുപിടിച്ച് മൂന്നാംചേരി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജോസഫ് എം. പുതുശ്ശേരി.
വരുന്ന സംഘടന തെരഞ്ഞെടുപ്പിനുമുമ്പ് തന്റെതായ ഒരിടം അദ്ദേഹം സ്വപ്നം കാണുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ചുമതലയുളള എം.പി ജോയി ഏബ്രഹാം, സാം ഈപ്പന്, വി.ജി.എം തോമസ്, ചെറിയാന് പോളച്ചിറക്കല്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. പാര്‍ട്ടിയിലെ വിരുദ്ധവികാരം തണുപ്പിക്കാന്‍ കെ.എം മാണിയും ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി വരുന്ന പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനവും നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: