കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കേരളത്തിലെ കോണ്‍ഗ്രസിന് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വേണ്ട. എറണാകുളത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജീവ് ഗാന്ധി സദ്ഭാവനാ സംഗമത്തിന്റെയും, യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവമതേതര സംഗമത്തിന്റെയും ഹോര്‍ഡിങ്ങുകളില്‍ ഇരുവര്‍ക്കും ഇടംകൊടുത്തില്ല. സോണിയക്കും രാഹുലിനും പകരം ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണുള്ളത്.
ജനങ്ങളെ ആകര്‍ഷിക്കാനും യുവാക്കളെ ആവേശം കൊള്ളിക്കാനുമുള്ള കഴിവില്ലെന്ന് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയയുടെയും, ഉപാധ്യക്ഷനായ രാഹുലിന്റെയും ചിത്രങ്ങള്‍ ഹോര്‍ഡിങ്ങുകളില്‍ ഒഴിവാക്കിയത്. യുവാക്കളുടെ ആവേശമാണ് രാഹുല്‍ എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവകാശവാദത്തെ നിരാകരിക്കുന്നതാണ് ഈ നടപടി.
സോണിയയും രാഹുലും പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയശേഷം കേരളത്തില്‍ നടത്തിയ കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും ഒട്ടെല്ലാ പരിപാടികളുടെയും പോസ്റ്ററുകളിലും ഹോര്‍ഡിങ്ങുകളിലും ഈ രണ്ടു നേതാക്കളുടെയും ചിത്രങ്ങള്‍ സ്ഥിരമായിരുന്നു. ഇതിന് അപവാദമാണ് ഇപ്പോഴത്തേത്. ഇത് കോണ്‍ഗ്രസുകാര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
സോണിയാഗാന്ധി പങ്കെടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് റാലികള്‍ പരാജയങ്ങളായിരുന്നു. റാലികളില്‍ ജനപങ്കാളിത്തം തീരെ കുറവായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് പരാജയത്തിലും കണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് കേരളത്തില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സോണിയയ്ക്കും രാഹുലിനും ആവില്ലെന്ന ബോധ്യമാണ് നെഹ്റുവിലേക്കും ഇന്ദിരയിലേക്കും രാജീവിലേക്കും തിരിച്ചുപോകുന്നതിന് പിന്നില്‍.
‘കോണ്‍ഗ്രസ് മുക്ത ഭാരത’മെന്നത് ബിജെപിയുടെ മുദ്രാവാക്യമാണ്. കോണ്‍ഗ്രസ് നേതൃത്വം ഇതിനെ വിമര്‍ശിക്കുന്നതിനിടെ പാര്‍ട്ടി രക്ഷപ്പെടാന്‍ ‘ഗാന്ധിമുക്ത കോണ്‍ഗ്രസ്’ വേണമെന്ന അഭിപ്രായവും ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ‘ഗാന്ധിമുക്ത’ കോണ്‍ഗ്രസ് ഹോര്‍ഡിങ്ങുകള്‍ ശ്രദ്ധേയമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: