ന്യൂദല്‍ഹി: ഫ്രഞ്ച് കമ്പനി രൂപ കല്‍പ്പന ചെയ്ത് ഭാരതം തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക ശ്രേണിയിൽപെട്ട അന്തർവാഹിനി ‘സ്കോർപീൻ’ നെ സംബന്ധിച്ച രഹസ്യവും നിർണായകവുമായ വിവരങ്ങൾ ചോർന്നു. ‘ദി ആസ്ട്രേലിയന്‍’ എന്ന മാധ്യമത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 22,400 പേജുകളടങ്ങിയ രഹസ്യ രേഖകളാണ് ഫ്രഞ്ച് കപ്പല്‍ നിര്‍മ്മാതാക്കളായ ഡിസിഎന്‍എസില്‍ നിന്ന് ചോര്‍ന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച്ചയായാണ് ഇതിനെ കണക്കാക്കുന്നത്.
രഹസ്യങ്ങള്‍ ചോര്‍ന്നത് വഴി പാക്കിസ്ഥാന്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ മുതലെടുക്കുമോ എന്നതാണ് ആശങ്ക. മൂന്ന് ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കുള്ള സ്കോർപീൻ ശ്രേണിയില്‍പ്പെട്ട ഐഎന്‍എസ് കല്വാരിയടക്കമുള്ള(ടൈഗര്‍ ഷാര്‍ക്ക്) ആറ് അന്തര്‍വാഹിനികളുടെ രഹസ്യ രേഖകളില്‍ സെന്സറുകളെക്കുറിച്ചും വാര്‍ത്താവിനിമയ, ഗതിനിര്‍ണയ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ശത്രുക്കളെ പ്രതിരോധിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും അന്തര്‍വാഹിനിയുടെ രഹസ്യ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ചോര്‍ന്നത്.
അതേസമയം, ചോര്‍ന്നത് ഭാരതത്തില്‍ നിന്നുതന്നെയാണെന്ന് ഡിസിഎന്‍എസ് അറിയിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡിസിഎന്‍എസുമായി ഉപകരാറില്‍ ഏര്‍പ്പെട്ടിരുന്ന മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനാണ് ചോര്‍ത്തിയതെന്ന് പത്രം പറയുന്നു. 2011ലാണ് ഇവ ഫ്രാന്‍സില്‍നിന്നു കടത്തിയതെന്നും പത്രം വ്യക്തമാക്കുന്നു. ചോര്‍ന്ന വിവരങ്ങള്‍ തെക്കുകിഴക്ക് ഏഷ്യയിലെ കമ്പനികളിലേക്കെത്തിയെന്നും തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ ഒരു കമ്പനിക്കു ലഭിച്ചതെന്നുമാണ് പത്രം പറയുന്നത്. എന്നാല്‍ ഭാരതത്തില്‍ നിന്നല്ല ചോര്‍ന്നതെന്ന് നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഹാക്കിങിലൂടെയാണ് അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സംഭവത്തോട് പ്രതികരിച്ചു. രഹസ്യങ്ങള്‍ എങ്ങനെ ചോര്‍ന്നെന്നും ഇക്കാര്യം നമ്മളുമായി ബന്ധപ്പെട്ടതാണോ എന്നു കണ്ടെത്തുകയാണ് ആദ്യ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം അന്വേഷിക്കാന്‍ നാവികസേന മേധാവിയെ ചുമതലപ്പെടുത്തി. അര്‍ധരാത്രി 12നാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിലെ മാസഗോണ്‍ ഡോക്ക് കപ്പല്‍ നിര്‍മ്മാണ കമ്പനിയാണ് ഭാരത നാവിക സേനയക്ക് വേണ്ടി കല്‍വാരി നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: