ന്യൂദല്‍ഹി: നിങ്ങള്‍ അറിയപ്പെടുന്ന വ്യക്തിയാണ്, അതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
ജയലളിത അധികാരം ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപിച്ച് ഡിഎംഡികെ നേതാവ് വിജയകാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്.
ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് സി നാഗപ്പന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചെന്ന കാരണത്താല്‍ വിജയകാന്തിനെതിരെ നിരവധി മാനനഷ്ട കേസുകളാണ് ജയലളിത സര്‍ക്കാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജനങ്ങള്‍ക്കെതിരെ 131 മാനനഷ്ട കേസുകളാണ് ഇത്തരത്തില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കോടതിയുടെ ഉത്തരവ്.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ജനങ്ങള്‍ക്ക് മേല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നത് അരോഗ്യപരമായ ജനാധിപത്യത്തിന് ഭൂഷണമല്ല. തമിഴ്നാടിനെ പോലെ മറ്റൊരു സംസ്ഥാനവും സംസ്ഥാനത്തിന്റെ സംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കെതിരെ നിരന്തരമായി മാനനഷ്ട കേസ് കൊടുക്കുന്നത് വഴി അതിനെ ഒരു ആയുധമായി കണക്കാക്കരുത്. അതുകൊണ്ടൊന്നും ജനാധിപത്യം ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: