ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തി. ജമ്മു താഴ്വരകളിലെ വിവിധ പ്രദേശങ്ങളില്‍ 47-ാം ദിവസവും സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് രാജ്നാഥിന്റെ സന്ദര്‍ശനം.
ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായും വിവിധ സംഘടനകളുമായും അദ്ദേഹം ചര്‍ച്ച നടത്തും. കശ്മീരിലെത്തിയ അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളെ സ്വാഗതം ചെയ്തു. “നെഹ്റു ഗസ്റ്റ് ഹൗസിലാണ് എന്റെ താമസം. കശ്മീരികളായ, സഹാനുഭൂതിയുള്ള, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏവരെയും ചര്‍ച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്നെന്ന് “അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു.
I will be staying at the Nehru Guest House. Those who believe in Kashmiriyat, Insaniyat and Jamhooriyat are welcome.
— Rajnath Singh (@rajnathsingh) August 24, 2016
ശ്രീനഗറിലെ ജനവാസമേഖലയിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ച് അദ്ദേഹം കശ്മീരിലെ നിലവിലെ സാഹചര്യം മനസ്സിലാക്കി. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയും അദ്ദേഹത്തെ അനുഗമിച്ച് കൂടെയുണ്ടായിരുന്നു.
കരസേനമേധാവി ദല്‍ബീര്‍ സിങ് രണ്ട് ദിവസത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ജനങ്ങളോട് ഇടപ്പെടുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്ന് സൈന്യത്തിന് ദല്‍ബീര്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതില്‍ പ്രതിഷേധിച്ച് ജൂലൈ ഒമ്പതിനാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ഇതുവരെയായി 66 സാധാരണക്കാരും രണ്ട് പോലീസുകാരുമടക്കം 68 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: