വർക്കല ജനാർദ്ദന ക്ഷേത്രം സ്ഥിതിചെയ്യുന്നത് സാമാന്യം വലിയ കുന്നിൻ നെറുകയിലാണ്. വർക്കലമൈതാന കവലയിൽനിന്നും പടിഞ്ഞാറുമാറിയാണ് ക്ഷേത്രം. ശിവനും ഗണപതിയും ഉപദേവതകളാണ്. മുഖമണ്ഡപം കാണേണ്ടവിധം മനോഹരം തന്നെയാണ്. ശില്പകലയുടെ കീർത്തിയെ കൊത്തിവച്ചരിക്കയാണതിൽ. സന്ദേശകാവ്യങ്ങളിൽ പ്രസിദ്ധമായ ഉണ്ണുനീലി സന്ദേശത്തിൽ ഈ ക്ഷേത്രത്തെപറ്റി പരാമർശിക്കുന്നുണ്ട്. കൊല്ലവർഷം 525നും 540നും മദ്ധ്യേയാണ് ഈ സന്ദേശകാവ്യം എഴുതിത്തീർത്തിരിക്കുന്നത്. പ്രസ്തുത കാവ്യത്തിൽ 65ാം ശ്ലോകത്തിൽ വർക്കല ജനാർദ്ദനക്ഷേത്രത്തെ കുറിച്ചു പറയുന്നു.
”മുല്ലപൂവൊത്ത പുഞ്ചിരിചേർന്ന മുഖത്തോടുകൂടിയവനും ഏറ്റവും സന്തോഷത്തോടെ രുഗ്മിണീകൊങ്കയിൽ നന്ദിക്കുന്ന നരകാരിയും നന്ദഗോപന്റെ പുത്രനും മന്ദം മന്ദം മധുരമായി ഓടക്കുഴൽ വിളിക്കുന്നവനും ആയ വർക്കല ജനാർദ്ദനനെ വന്ദിക്കണം”. എന്ന് നിർദ്ദേശിക്കുന്നു. ഇതിനാൽ ഇക്കാലത്തുതന്നെ ജനാർദ്ദനക്ഷേത്രം പ്രസിദ്ധമെന്നുകരുതണം. ഈ മനേഹരക്ഷേത്രവും വർക്കല ശിവഗരിമഠവുംമാണ് ഈ പ്രദേശത്തിന് ആഗോള പ്രശസ്തി പകർന്നു നൽകുന്നത്. പുരാണത്തിൽ പറയുന്നതനുസരിച്ച് വൽക്കലം ഊരി എറിഞ്ഞു വീണ ഇടമാണ് വർക്കല യായിത്തീർന്നത്. ദക്ഷിണ വാരാണസി എന്നും ഈക്ഷേത്രത്തെ അറിയപ്പെടുന്നു. വർക്കല തുരങ്കം മറ്റൊരാകർഷണീയതയാണ്. കർക്കടകമാസത്തിൽ വാവു ബലിക്കായി പാപനാശം ബീച്ചിൽ ആയിരങ്ങൾ പിതൃ പിണ്ഡം വയ്ക്കുന്നു. ദുഷ്ടജനങ്ങളെ അർദ്ദിക്കുന്നവൻ, അമർത്തുന്നവൻ, മായാവിനാശകൻ, ജനങ്ങളാൽ മോക്ഷം യാചിക്കുന്നവൻ എന്നും ജനാർദ്ദന ശബ്ദത്തിന് അർത്ഥമുണ്ട്. ദസ്യുക്കൾക്ക് ഭയമുണ്ടാക്കുന്നവനാണ് ജനാർദ്ദനൻ എന്ന് മഹാഭാരതം ഉദ്ഘോഷിക്കുന്നു. കടലിന്റെ മദ്ധ്യത്തിൽ വസിക്കുന്ന ജനന്മാർ എന്ന അസുരസമൂഹത്തെ പീഡിപ്പിച്ചവനാണ് ജനാർദ്ദനദേവൻ. അന്ന്ശ്രീകൃഷ്ണൻ ആദുഷ്ടന്മാരായ അസുരന്മാരെ അമർച്ചചെയ്തപ്പോൾ ആഴി ജനാർദ്ദനക്ഷേത്രം മുക്കിക്കളഞ്ഞു എന്നും ഐതീഹ്യം പറയുന്നു. അക്കാലത്ത് ബ്രഹ്മാവിന്റെ ശാപം ഏറ്റുവാങ്ങിയ ദേവന്മാർ മാനവരായി ജനിക്കാൻ അടിസ്ഥാനമായ കഥ ഇങ്ങനെയാണ്.
നാരദർ വീണമീട്ടി നാരായണസ്തുതിയുമായി ബ്രഹ്മലോകത്തേക്ക് യാത്ര തിരിച്ചു. മഹാവിഷ്ണു സ്തുതിയിൽ മയങ്ങി നാരദനൊപ്പം അങ്ങനെ ബ്രഹ്മലോകത്തെത്തി. ബ്രഹ്മാവിനെകണ്ടപ്പോൾ നാരദൻ പിതാവിന്റെ പാദങ്ങളിൽ പ്രണമിച്ചു. ബ്രഹ്മാവിതൊന്നും അറിഞ്ഞില്ല. മഹാവിഷ്ണു ബ്രഹ്മലോകത്തെത്തിയിരിക്കുന്നു. ശ്രീകൃഷ്ണ സാന്നിദ്ധ്യംകൊണ്ട് മഹാവിഷ്ണു ബ്രഹ്മദേവവന് ദർശനം നൽകുകയുണ്ടായി. ഇതിൽസന്തോഷിച്ച് ബ്രഹ്മാവ് മഹാവിഷ്ണുവിനെ നമസ്ക്കരിച്ചു. അവിടെയുണ്ടായിരുന്ന മറ്റ്ദേവകളുണ്ടോ ഇതുമനസ്സിലാക്കുന്നു? അവർ ബ്രഹ്മാവ് പുത്രനായ നാരദന്റെ പാദങ്ങളിൽ നമസ്ക്കരിച്ചു എന്നാണ് മനസ്സിലാക്കിയത്. ആ തെറ്റിദ്ധാരണയിൽ അവർ ബ്രഹ്മാവിനെ പരിഹസിച്ചു. ദേവന്മാർക്ക് ഇത്രക്കഹംഭാവമോ ഇതുശരിയാവില്ല അവരെ ഒരു പാഠം പഠിപ്പിക്കണം അവർചെയ്തുകൂട്ടിയ അപരാധം ഹേതുവായി അവരെല്ലാം ഭൂമിയിൽവന്നു പിറക്കട്ടേ എന്ന് ശപിക്കുകയായിരുന്നു. ബ്രഹ്മാവ് അതോടെ അവിടെനിന്നും അന്തർദ്ധാനംചെയ്തു. ദേവന്മാർ ശാപവചനംകേട്ട് ഞെട്ടി. തങ്ങൾചെയ്ത തെറ്റിന്റെ ആഴം അപ്പോഴാണ് ദേവന്മാർ മനസ്സിലാക്കിയത്.കാൽക്കൽ വീണ് മാപ്പിരക്കുവാനായി ബ്രഹ്മാവിനെ അവിടെയെങ്ങും കാണാനുമുണ്ടായില്ല. ആതെതകർന്നുനിൽക്കുന്ന ദേവന്മാരുടെ ആ അവസ്ഥകണ്ട് നാരദർക്ക് വലിയ വിഷമമായി. താൻകാരണമാണല്ലോ ഇങ്ങനെയൊക്കെഉണ്ടായത്. സഹായം ചോദിച്ചില്ലെങ്കിലും ദേവന്മാരെ ഈസമയത്ത് രക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ? എന്നുപറഞ്ഞ് തന്റെ വൽക്കലം പരശുരാമ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ആ വൽക്കലം വന്നുപതിച്ചസ്ഥലമാണ് വർക്കലയായിത്തീർന്നത്. ഇനി ഒരുരക്ഷയേഉള്ളൂ ദേവന്മാർ വൽക്കലം വിണിടത്ത് നിലവിലുള്ള ജനാർദ്ദനനെ ശരണംപ്രാപിച്ച് ഭജിക്കുക. ഇതേഉള്ളൂ പോംവഴി. അതുപ്രകാരം ദേവന്മാർ മനുഷ്യരായി വർക്കലയിൽ വന്നുചേർന്നു. അവർ മഹാവിഷ്ണുവിനെ ധ്യാനിച്ച് പ്രളയത്തിൽ ആണ്ടുപോയ ക്ഷേത്രത്തിനെ വീണ്ടെടുത്തു. കടൽക്കരയിൽ മഹാവിഷ്ണു സാന്നിദ്ധ്യമരുളിദേവന്മാർക്ക് ആശ്വാസമരുളി. അവിടെ ജലക്ഷാമംവന്നു ഭവിച്ചു. അതിനെന്തു പരിഹാരം. മഹാവിഷ്ണു തന്റെ ചക്രായുധമെടുത്തു.എറിഞ്ഞു ജലക്ഷാമത്തിനു പരിഹാരം കണ്ടു. അവിടമാകെ ജല സമൃദ്ധമായി. അവിടുത്തെ ചക്രതീർത്ഥത്തിന്റെ ഉൽഭവമിതാണ്. അവിടെ മറ്റൊരു തീർത്ഥംകൂടിയുണ്ട്. പാപനാശതീർത്ഥം. അത് പിതൃകർമ്മത്തിന് ഏറെപ്രസിദ്ധവുമാണ്. ബ്രഹ്മദേവന്റെ കോപം അടങ്ങിയപ്പോൾ ദുരിതമേറെ അനുഭവിക്കുന്നദേവന്മാർക്ക് ആശ്വാസം നൽകുകയായിരുന്നു. അതാണത്രേ പിൽക്കാലത്ത് പ്രസിദ്ധമായി ത്തീർന്ന വർക്കലയിലെ പാപാനാശം തീർത്ഥം.
പാണ്ടിരാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രനിർമ്മാണമെന്നാണ് ചരിത്രകാരന്മാരുടെ കണ്ടെത്തൽ. മധുരൈ കാഞ്ചിയിലെ ചക്രവർത്തിയായ നെടുഞ്ചേഴിയൻ മൂന്നാമനാണ് സംഘകാലത്തെ ഏറ്റവും പ്രസിദ്ധനായ പാണ്ടി രാജാവ്. അദ്ദേഹത്തിന്റെ കാലഘട്ടം എന്നുവിശ്വസിച്ചുവരുന്നത് മൂന്നാം നൂറ്റാണ്ടാണെന്നാണ്. ബ്രാഹ്മണരിൽ അതിരറ്റ് വിശ്വാസമുണ്ടായിരുന്നതിന് വേറെ ചിലതെളിവുകളുള്ളതിന്നാൽ ക്ഷേത്രനിർമ്മാണത്തിൽ തൽപ്പരനാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
സമുദ്രത്തിൽ ആണ്ടുപോയ ആ ക്ഷേത്രത്തിനെ വീണ്ടും നിർമ്മിക്കാൻ പാണ്ടിരാജാവിന് ഭഗവാന്റെ അരുളപ്പാടുണ്ടായത്രേ. ക്ഷേത്രനിർമ്മിതി പൂർത്തിയാക്കിയും പ്രതിഷ്ഠക്കനുയോജ്യമായ വിഗ്രഹത്തെ ലഭിച്ചില്ല. അതിനായി രാജഭടന്മാർ നാലുദിക്കിലും സഞ്ചരിച്ചു. സമുദ്രത്തിൽ ഈസമയം നല്ലൊരു വിഗ്രഹം പൊന്തിവന്നതായും പറയപ്പെടുന്നു. ആ വിഗ്രഹത്തെയാണ് താന്ത്രിക വിധിപ്രകാരം അടുത്തുള്ള ശൂഭമുഹൂർത്തത്തിൽ പ്രതിഷ്ഠചെയ്തത്.
ശിവഗിരിക്കുന്നിനു സമീപത്തുകാണുന്ന കണ്വമല കണ്വ മഹർഷി സാന്നിദ്ധ്യമരുളിയ പുണ്യഭൂമിയായി കരുതുന്നു. ആ കുന്നിൻ പുറത്തുകാണുന്ന അടയാളം കണ്വമഹർഷി യുടെ സാന്നിദ്ധ്യത്തിന്റെ തെളിവായി ജനം കരുതിവരുന്നുണ്ട്,
മറ്റൊരു പ്രത്യേകത ക്ഷേത്രത്തിൽ വലിയെരു മണിയുണ്ട് ആ അമ്പലമണിക്കുമുണ്ട് ഒരുകൊച്ചുകഥ പറയുവാൻ. 1757എന്ന് മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ആ മണിനിർമ്മിച്ച വർഷത്തെ സൂചിപ്പിക്കുന്നതായി വിശ്വസിക്കുന്നു. എന്നാൽ മണി ഡച്ചുകാർ ക്ഷേത്രത്തിൽ സമർപ്പിച്ചതായും കരുതുന്നു. ഡച്ചുകപ്പലുകൾക്ക് കേടുപാടിൽനിന്നും രക്ഷക്കായിട്ടാണ് മണി ഈ ക്ഷേത്രത്തിൽ സമർപ്പിച്ചത്..ഏതോ ഡച്ചുകപ്പലിലേതാവാം ഈ മണി എന്നും ഊഹമുണ്ട്. പ്രകൃതി സൗന്ദര്യം തികഞ്ഞുനിൽക്കുന്ന ഇവിടം നല്ലസുഖവാസ കേന്ദ്രംകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: