ചെറുതോണി: ജില്ലാ ആസ്ഥാനത്ത് അനധികൃതകയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ അധികൃതരുടെ നടപടിയെ പ്രതിക്ഷേധിച്ച് ജില്ലാ ആസ്ഥാന പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താല്‍ നടന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുന്‍കൂട്ടി അറിയിക്കാതെ നടന്ന ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. വാഹനഗതാഗതവും ഭാഗീകമായി മാത്രമേ നടന്നുള്ളു.
മുന്നറിയിപ്പില്ലാതെ എത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് ജനജീവിതം ഭാഗീകമായി സ്തംഭിച്ചു. ചെറുതോണിയില്‍ സമരക്കാര്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടയാന്‍ രംഗത്തുണ്ടായിരുന്നു. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ ബസ്സ് ടൗണില്‍ തടഞ്ഞതോടെ നാട്ടുകാര്‍ രംഗത്തിറങ്ങി. പല മാതാപിതാക്കളും കുട്ടികളെ സ്കൂള്‍ ബസ്സില്‍ കയറ്റിയാത്രയാക്കി ജോലിസ്ഥലത്തേയ്ക്ക് പോവുകയാണ് പതിവ്. ഇടുക്കി പോലീസിന്റെ അകംമ്പടിയോടുകൂടി ഇന്നലെ തഹസീല്‍ദാര്‍ പൊളിച്ചുമാറ്റുവാന്‍ എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഇടുക്കി എസ്ഐ വിനോദ്കുമാറിനെ പിടിച്ചുതള്ളുകയും ചെയ്തു.
തഹസീല്‍ദാര്‍ കെ എന്‍ തുളസീധരനെ സമരക്കാര്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ അധികൃതര്‍ പിന്മാറുകയായിരുന്നു. ഹോട്ടല്‍ തുറന്നതിനുശേഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണശാലകളില്‍ ഒരുക്കിയ വിഭവങ്ങള്‍ എല്ലാം വെറുതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: