തൊടുപുഴ: ന്യൂമാന്‍ കോളേജില്‍ അനധികൃതമായി നിര്‍മ്മിച്ച സെമിത്തേരിയില്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ മൃതദേഹം സംസ്ക്കരിച്ച സംഭവത്തില്‍ സിവില്‍ കോടതി നിയോഗിച്ച അഭിഭാഷക സംഘം തൊടുപുഴയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സെമിത്തേരിയില്‍ എത്തി പരിശോധന നടത്താന്‍ പള്ളി അധികൃതര്‍ കമ്മീഷനെ അനുവദിച്ചില്ല. വികാരിയച്ചന് സ്ഥലത്തില്ലാത്തതിനാല്‍ സെമിത്തേരിക്കുള്ളില്‍ കയറി പരിശോധിക്കാന്‍ പറ്റില്ലെന്ന് പള്ളി അധികൃതര്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കമ്മീഷന് വീണ്ടും എത്തും. ഈ സമയത്ത് സെമിത്തേരി തുറന്ന് പരിശോധന നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെമിത്തേരിക്ക് സമീപത്ത് താമസിക്കുന്ന ജോര്‍ജ് എന്നയാള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി കോടതി കമ്മീഷന്നെ നിയോഗിച്ചിരിക്കുന്നത്. സെമിത്തേരി വിരുദ്ധ സമിതി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും കോടതി പരിഗണിച്ച് വരികയാണ്. ഇതിനിടെ പള്ളി അധികൃതര്‍ അനധികൃതമായി മൃതദേഹം പുതിയ ശ്മശാനത്തില്‍ സംസ്ക്കരിച്ചിരുന്നു. ഇതിനെതിരെ തൊടുപുഴ നഗരസഭ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: