രാമായണത്തിലെ ബാലകാണ്ഡത്തിലാണ് ലവ-കുശ സഹോദരന്മാര് രാജാവിന്റെ വിശിഷ്ട വിരുന്നുകാരായ താപസന്മാരുടെ സമക്ഷം ആടിയും പാടിയും രാമലീല അവതരിപ്പിച്ചത്. അതിന്റെ പ്രേക്ഷകര്‍ ”അതിമാത്രം അര്‍ത്ഥപൂര്‍ണമായി രാഗതാളമേളങ്ങളില്‍ ദൈവികപ്രചോദനത്തോടെ അതു നാം ശ്രവിച്ചു” എന്നാണ് പ്രതികരിച്ചത്.
വാല്മീകിയുടെ രാമകഥനത്തില്‍ തന്നെ ഈ രാമലീലയുടെ കഥനം വാല്മീകി എഴുതിയത് എന്തിന്? ഇവിടെ ചോദ്യം ഈ പുരാണകഥ കലാരൂപമാക്കി, ലീലയാക്കി ആടിപ്പാടിക്കുന്നതിന്റെ പ്രസക്തിയെ എങ്ങനെ കാണുന്നു എന്നതാണ്. ഒരു സംസ്കാരത്തില്‍ സര്‍വഗുണസമ്പന്നനായവന്റെ കഥ ഗൗരവത്തോടെ ലീലയാക്കിയതിന്റെ സാമൂഹിക-സാംസ്കാരിക പ്രാധാന്യമാണ്. ഇതേ വിഷയം ഗൗരവമായി പഠിച്ച ഗാഡമര്‍ എഴുതി: ”ഒരു നാടകത്തിന്റെ കേളി കളിയുടെ ആവശ്യം നിറവേറ്റാന്‍ വേണ്ടി മാത്രമല്ല. അത് ഒരു കലാരൂപത്തിന്റെ അസ്തിത്വത്തിന്റെ ആവിര്‍ഭാവമറിയിക്കലുമാണ്.” വാല്മീകി ചെയ്യുന്നത് ഇതാണ്; താനെഴുതിയ കൃതി നാട്യ-ശ്രാവ്യ രൂപത്തില്‍ കേളിയായി ആടിപ്പാടണം എന്ന വ്യക്തമായ സാംസ്കാരികനിര്‍മാണത്തിന്റെ ലക്ഷ്യം അതിലുണ്ട്. വായിക്കാന്‍ അറിയുന്ന കുറേ മിടുക്കന്മാരുടെ ഉല്ലാസത്തിനുവേണ്ടിയല്ല ഈ കഥ വാല്മീകി എഴതുന്നത്. ഇത് സാധാരണ ജനങ്ങളുടെ സാംസ്കാരിക ഔന്നത്യത്തിനുവേണ്ട മാധ്യമമാകണം എന്നതാണ് പ്രധാനം. അപ്പോള്‍ അത് വാചികമാകേണ്ടതുണ്ട്. കേള്‍ക്കാനും പാടാനും ആടാനും പറ്റിയ കലാരൂപമാകാതെ അത്ജനങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തില്ല.
കളികള്‍ എത്ര വിദഗ്ദ്ധമായി നമ്മുടെ സാംസ്കാരികമൂല്യങ്ങളുടെ സംവേദനത്തിനുവേണ്ടി കുട്ടികളുടെ മണ്ഡലത്തില്‍ പ്രയോഗിക്കുന്നു! കളികളിലൂടെയാണ് കുട്ടികളെ ജീവിതത്തിന്റെ വ്യാകരണവഴികള്‍ നാം പഠിപ്പിക്കുക. കളിച്ചു പഠിക്കുന്നത് ജീവിതമാവും – അഥവാ ജീവിതകേളിയുടെ രാഗങ്ങളാണ് എല്ലാ കലാരൂപങ്ങളിലൂടെയും സൃഷ്ടിക്കപ്പെടുന്നത്. കളികളില്‍ ഏറ്റവും പ്രധാനം കഥനവും അതിന്റെ ആട്ടവും പാട്ടും സംഗീതവും നൃത്തവുമാണ്-ജീവിത വ്യാകരണത്തിന്റെ അതിമനോഹരമായ ആവിഷ്കാരം. സംവിധാന കലകളുടെ സുന്ദരരൂപങ്ങളാണിവ. അവയിലൂടെയാണ് ജീവിതത്തിന്റെ സംവിധാനരഹസ്യം അറിയാതെതന്നെ കുട്ടികള്‍ പഠിച്ചെടുക്കുന്നത്. ജീവിതത്തിന്റെ സംഗീതവും ജീവിതത്തിന്റെ നൃത്തവും സംഗീതനൃത്തങ്ങളില്‍നിന്നു മാത്രമേ പഠിക്കാനാവൂ.
രാമലീല വെറും സംഗീതവും നൃത്തവും മാത്രമല്ല. അത് സര്‍വഗുണ സമ്പന്നനായ ഒരു മനുഷ്യന്റെ കഥയാണ്. രാമന്റെ കഥ ആടിപ്പാടാനവര്‍ പഠിക്കുന്നത് ആദര്‍ശപൂര്‍ണമായ അനുദിന ജീവിതത്തിന്റെ കേളിയാണ്. വാല്മീകി എഴുതിയത് ചരിത്രമല്ല, കാവ്യമാണ്. ചരിത്രം ഇന്നലെയുടെ കഥയാണെങ്കില്‍ കാവ്യം നാളെയുടെ കഥയാണ്. കാവ്യം അതുകൊണ്ട് ഭാവി ഉണ്ടാക്കുന്നു, നാളെയുടെ സങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കി അത് ആടിപ്പാടി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രേരിപ്പിക്കുന്നു, പഠിപ്പിക്കുന്നു. അതുകൊണ്ടാണ് കവി പ്രജാപതിയാകുന്നത് – ലോകവും ജീവിതവും സൃഷ്ടിക്കുന്നവനാകുന്നത്.
ഹൈന്ദവ ആദ്ധ്യാത്മികതയോ ധര്‍മമോ ജനങ്ങള്‍ പഠിച്ചുജീവിക്കുന്നത് ഓത്തു സ്കൂളുകളിലൂടെയോ വേദപാഠ ക്ലാസ്സുകളിലൂടെയോ അല്ല, അനുഷ്ഠാനകേളികളിലൂടെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. രാമലീല അനുഷ്ഠാനകലയായി അവതരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ ആ കഥയിലാണ് ജീവിക്കുന്നത്. ഈ കഥനത്തില്‍ ജീവിക്കുന്നവര്‍ രാമന്റെ അവതാരങ്ങളായി മാറുകയാണ്. അഥവാ രാമകഥ സ്വന്തം കഥയാക്കി അവര്‍ ജീവിതകഥ നടത്തുന്നു.
അതുകൊണ്ടുതന്നെയാണ് 100 ലക്ഷം രാമ അവതാരങ്ങളുണ്ടെന്ന് തുളസീദാസ് ‘രാമചരിതമാനസ’ത്തില്‍ പറയുന്നത്. രാമചരിതത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: ”ലോകം പ്രദര്‍ശനമാണ്; നിങ്ങള്‍ കാഴ്ചക്കാരനും. നിങ്ങള്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാരെ നൃത്തമാടിക്കുന്നു. നിങ്ങളുടെ രഹസ്യം അവര്‍ക്കുപോലും അറിയില്ല. പിന്ന ആര്‍ക്കറിയാം? അവര്‍ക്കു നിന്നെ അറിയാം, നീ അവരെ അറിയുന്നതുവഴി നീ അവരാകുന്നു…. ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും നീ ശരീരം വിട്ടുകൊടുക്കുന്നു. അവര്‍ സ്വാഭാവികമായി രാജാക്കന്മാരായി സംസാരിക്കുന്നു. അവര്‍ സംസാരിക്കുന്നതില്‍ വിഡ്ഢികള്‍ ആശ്ചര്യം കൊള്ളുന്നു. പക്ഷേ, വിജ്ഞാനികള്‍ സന്തോഷിക്കുന്നു. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതും ശരിയാണ്. ഓരോരുത്തരും വേഷമനുസരിച്ചു നൃത്തം ചെയ്യുന്നു.”
കളികളും അനുഷ്ഠാനങ്ങളും ലോകവും അതിന്റെ ഭാസുരമായ ചക്രവാളങ്ങളുമാണ് ഉണ്ടാക്കുന്നത്. ഈ ചക്രവാളങ്ങളാണ് മനുഷ്യന്റെ ഭാവിയുടെ സാദ്ധ്യതകളും മണ്ഡലങ്ങളും ഒരുക്കുന്നത്. അനുഷ്ഠാനങ്ങള്‍ കലാപരമായി അനുഷ്ഠിക്കുമ്പോള്‍ അതില്‍ മൂല്യമൂര്‍ത്തിയായ ദൈവത്തിന്റെ ചിത്രീകരണവും അതിന്റെ അര്‍ത്ഥതലങ്ങളുടെ വെളിപാടുമുണ്ട്. അനുഷ്ഠാനങ്ങള്‍ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാത്രമല്ല, സംഘാതവും വ്യക്തിപരവുമായി ജീവിതത്തിന്റെ സംബന്ധ ശൃംഖലയുടെ കണ്ണികളും പാലങ്ങളും തീര്‍ക്കപ്പെടുന്നു. വസിക്കാന്‍ പഠിക്കുക എന്നാല്‍ ഒത്തുവസിക്കലും സഹവസിക്കലുമാണ്.
മനുഷ്യന് കഥകളിലാണ് വസിക്കുന്നത്. അതുകൊണ്ട് എല്ലാ മതപാരമ്പര്യങ്ങളും കഥകളുടെ ലോകമാണ്. എല്ലാ മതങ്ങളിലും മൂല്യമൂര്‍ത്തികളുടെ കഥകളുണ്ട്. ക്രൈസ്തവര്‍ യേശുവിന്റെ കഥയില്‍ ജീവിക്കുന്നു. യേശുവില്‍നിന്ന് വ്യത്യസ്തമായ സ്ഥലകാലങ്ങളില്‍ ജനം ജീവിക്കുന്നു. ആടാനും പാടാനും തുടങ്ങുമ്പോള്‍ അവര്‍ യേശുവിന്റെ പതിപ്പുകളും അവതാരങ്ങളുമാകാനാണ് ശ്രമിക്കുന്നത്. അതിനര്‍ത്ഥം അടിസ്ഥാനകഥകള്‍ ജീവിതങ്ങളെ നിര്‍വചിക്കുന്ന കഥനങ്ങളാണ് എന്നാണ്.
കഥ പറച്ചിലിന്റെ പാരമ്പര്യമില്ലാത്ത സമൂഹങ്ങളില്ല. കഥപറച്ചിലില്‍ ഏതു പാമരനും പണ്ഡിതനും പങ്കെടുക്കാം. അതു വായനയല്ല. അതു പുതുമയ്ക്കുവേണ്ടിയുള്ള പഴയമയുടെ കഥനമാണ്. ഭാവി താത്പര്യങ്ങളില്ലാതെ ആരും പഴമയുടെ കഥനം നടത്താറില്ല. ഈസോപ്പുകഥകള്‍ പറഞ്ഞ് ഗ്രീക്കു സംസ്കാരവും, പഞ്ചതന്ത്ര കഥകളുടെ ഭാരതീയ സംസ്കാരവും കഥനത്തിന്റെ സംസ്കാരമാതൃകകളാണ്.മതജീവിതം കഥയുടെ സംഗീതപ്രകാരം ജീവിതത്തിന്റെ നൃത്തം ചവിട്ടുന്നവരാണ്. അത് യേശുവിന്റെ കഥയോ രാമന്റെ കഥയോ മുഹമ്മദിന്റെ കഥയോ ആകാം. ഈ കഥകള്‍ തമ്മിലുള്ള പാരസ്പര്യം വ്യത്യസ്ത കഥനങ്ങളെ പുതിയ സന്ധിസമാസങ്ങള്‍ക്കു കാരണമാക്കും. അതുകൊണ്ടുതന്നെ ഒരു ജീവിതവ്യാകരണവും അടച്ചുപൂട്ടിയ അവസ്ഥയിലല്ല. പരസ്പരം പാലം പണിയുന്നുണ്ട്. രാമന്റെയും യേശുവിന്റെയും മുഹമ്മദിന്റെയും കഥനങ്ങളുടെ സഹവാസമാണ്. ആലും അത്തിയും ഈന്തപ്പനയും തമ്മില്‍ സംഭാഷിച്ച് പുതിയ ഭാഷണങ്ങള്‍ക്കും ജന്മം നല്‍കും. ഈ കഥനങ്ങളിലൂടെയല്ലാതെ സാംസ്കാരിക മഹത്ത്വം സാദ്ധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: