‘മതമല്ല, മതമല്ല പ്രശ്നം….’ എന്നാര്‍ത്തുവിളിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. ഇപ്പോഴവര്‍ക്ക് മതമാണ് പ്രശ്നം. മറ്റെല്ലാം മറന്നേക്കൂ എന്നായിരിക്കുന്നു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും സ്വന്തമാക്കാനാണവര്ക്ക് താല്പര്യം, പ്രത്യേകിച്ചും മാര്‍ക്സിസ്റ്റുകാര്‍ക്ക്. തുടക്കം ഗണേശോത്സവത്തില്‍. അല്ലേലും ഗണപതിക്ക് വച്ചാകണമല്ലോ തുടക്കം. കാല് നൂറ്റാണ്ടിനുമുന്പ് തിരുവനന്തപുരത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ പഴവങ്ങാടി മഹാഗണപതിക്ക് പാര്‍ട്ടി സ്വകാര്യമായി തേങ്ങ ഉടച്ചപ്പോള് ജ്യോതിബസുവിന്റെ ഭാര്യ പരസ്യമായി ഗണപതിയെ താണുവണങ്ങി. വ്യവസ്ഥാപിതമായി പൂജയടക്കമുള്ള വഴിപാടും നടത്തി. അല്ലേലും ബംഗാളിലെ സഖാക്കകള്ക്ക് ദേവീപൂജയും കാളീസേവയും നിഷിദ്ധമല്ലല്ലൊ. ഇവിടെയും രഹസ്യമായി എല്ലാം ആകാം.
ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് ആരാ മോന്? നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മാര്‍ക്സിസത്തെ അര്‍ത്ഥം ചോരാതെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന ലോകത്തിലെ നാലോ അഞ്ചോ പേരില്‍ ഒരാള്‍. അദ്ദേഹത്തിന് മധുരയില്‍ തൊഴാന്‍ പോകുന്നതിന് തടസ്സമുണ്ടായില്ലല്ലോ. വിവാദമായപ്പോഴല്ലെ ഭാര്യയ്ക്കുവണ്ടിയെന്ന് വ്യാഖ്യാനിച്ചത്. ഭാര്യയാകട്ടെ തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലിലെ നിത്യ ആരാധികയായിരുന്നു എന്ന് പറയുന്നത് ഒരു ആക്ഷേപമേയായിരുന്നില്ല. പാലക്കാട് പ്ലീനം വിപ്ലവം ഒന്നുകൂടി ഊട്ടിഉറപ്പിക്കാന്‍ ചില ഉപാധികള്‍ വച്ചതായി കേട്ടിരുന്നു. ഗണപതിഹോമം സഖാക്കള്‍ നടത്തിക്കൂടാ. പക്ഷെ വെഞ്ചരിപ്പ് പാടില്ലെന്ന് പറഞ്ഞില്ല കേട്ടോ. ജോത്സ്യനെ കാണുന്നതും മുഹൂര്‍ത്തം നോക്കുന്നതും അനുവദിക്കാന്‍ പറ്റില്ല. അതെല്ലാം പിന്തിരിപ്പന് ഏര്‍പ്പാട്. ലളിത ജീവിതവും ഉന്നതചിന്തയുമെല്ലാം നിര്‍ദ്ദേശിച്ചിരുന്നു. ‘അതൊക്കെ നമുക്ക് വേണ്ടിയല്ല മറിയേ” എന്ന് പറഞ്ഞതുപോലെയായി. ചുമതലയേല്‍ക്കാന്‍ കര്‍ക്കടകം കഴിയണം. രാഹുകാലം തീരണം.
ഒന്നരക്കോടി ചെലവാക്കി പുതുക്കിയ വീട് തന്നെ വേണം. ആ വീട്ടില്‍ കയറി താമസിക്കാന്‍ കൊള്ളില്ല. ഗൃഹപ്പിഴയുണ്ട്. എന്തൊക്കെയാണല്ലേ? വിശ്വാസം അതാണെല്ലാം. അതുകൊണ്ടാണല്ലോ നമ്പൂതിരിപ്പാടിന്റെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്യാന്‍ തയ്യാറായത്. രാമചന്ദ്രന്‍പിള്ളയ്ക്ക് ഭാര്യയുടെ ചിതാഭസ്മം ത്രിവേണി സംഗമത്തില്‍ തന്നെ നിമജ്ഞനം ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കാടാമ്പുഴയില്‍ എന്തുകൊണ്ട് കോടിയേരിക്ക് പൂമുടല്‍ ചടങ്ങ് നടത്തിക്കൂടാ? അതെന്തിന് വിവാദമാക്കി? ആരോട് ചോദിക്കാന്‍? ആര് ഉത്തരം നല്‍കും. ആകെ ഒരു എത്തുംപിടിയും കിട്ടുന്നില്ല. പിന്നല്ലെ ശ്രീകൃഷണജയന്തി.
കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണജയന്തിയായിരുന്നു സിപിഎമ്മിന്റെ വര്‍ണാഭമായ ആഘോഷം. ഘോഷയാത്രയിലെ പ്ലോട്ടുകളൊക്കെ ഫ്ളോപ്പായതുകൊണ്ടാകാം ഇക്കുറി അമ്മാതിരി പൊല്ലാപ്പിനൊന്നും നില്‍ക്കേണ്ടെന്നായിരുന്നു തീരുമാനം. ശ്രീകൃഷ്ണജയന്തിദിനമായിരുന്നെങ്കിലും ആഘോഷം ശ്രീകൃഷ്ണന്റെ പേരില്‍ വേണ്ടെന്നായി തീരുമാനം. പേരിലെ ആകര്ഷണമാകാം ‘ചട്ടമ്പി’ദിനാചരണം കെങ്കേമമാക്കാന്‍ നിശ്ചയിച്ചു. ചട്ടമ്പിക്ക് പിന്നില്‍ സ്വാമിയുണ്ടെന്നറിഞ്ഞോ എന്തോ?
ചട്ടമ്പിസ്വാമികള്‍ സഖാക്കള്‍ പരിഹസിക്കുന്നതുപോലെ വെറുമൊരു ‘ആസാമി’ ആയിരുന്നില്ല. മഹാപ്രതിഭ. വേദങ്ങളും ഉപനിഷത്തുമെല്ലാം ഉള്ളംകയ്യിലെ നെല്ലിക്കാപോലെ മനസ്സിലാക്കിയ മഹര്‍ഷി. മതംമാറ്റത്തിനെതിരെ മാത്രമല്ല, ശ്രീനാരായണഗുരുവിനെപ്പോലെ ഹൈന്ദവ ധര്‍മ്മത്തെ ശക്തിപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ച ക്രാന്തദര്‍ശി. ഘര്‍വാപസിയുടെ ഉപജ്ഞാതാവ്. ചട്ടമ്പി സ്വാമി ജയന്തി ആഘോഷിക്കാനുള്ള സിപിഎം തീരുമാനത്തെ മാര്‍ക്സില്‍നിന്നും മഹര്‍ഷിയിലേക്ക് എന്ന കുമ്മനം രാജശേഖരന്റെ പരിഹാസം അക്ഷരംപ്രതി ശരി.
”ഞാന്‍ എല്ലാ ദൈവങ്ങളെയും അവജ്ഞാപൂര്‍വ്വം വീക്ഷിക്കുന്നു.” അതായിരുന്നു മാര്‍ക്സിന്റെ പ്രഖ്യാപനം. മാര്‍ക്സിന്റെ അനന്തരാവകാശികളെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. അവരാണിപ്പോള്‍ അമ്പലകമ്മിറ്റികളില്‍ കടന്നുകൂടാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. അവരാണിപ്പോള്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ തറ്റുടുത്ത് മുന്നില്‍ നില്‍ക്കുന്നത്. അവരാണിപ്പോള്‍ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണ ഗുരുദേവനെയും മുന്നില്‍ നിര്‍ത്താന്‍ വെമ്പല്‍ കാട്ടുന്നത്.
‘മതവിമര്‍ശനമാണ് എല്ലാവിമര്ശങ്ങളുടെയും തുടക്കം’ എന്ന് ഉദ്ഘോഷിച്ച മാര്‍ക്സിന്റെ അനുയായികള്‍ മതത്തിന്റെ വക്താക്കളായി മാറുന്നത് വലിയൊരു വിപ്ലവം തന്നെയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മാര്‍ക്സിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കൊച്ചിന് കലാഭവനില്‍ നിന്നുപോലും ഇന്നേവരെ ഉയരാത്ത കോമടിയാണെന്നല്ലാതെ എന്തുപറയാന്‍!
തളിപ്പറമ്പിലെ തൃഛംബരം ക്ഷേത്രത്തിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുഖ്യചടങ്ങാണ് തിടമ്പെഴുന്നെള്ളുന്നത്. ഭക്ത്യാദരപൂര്‍വ്വം നടക്കുന്ന ഈ ചടങ്ങാണ് ചട്ടമ്പിസ്വാമി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം തെരുവില്‍ അവതരിപ്പിച്ചത്. ശ്രീകൃഷ്ണന്റെയും ബലരാമന്റെയും തിടമ്പേറ്റിയ നൃത്തത്തിന് ആചാര്യമര്യാദകളെല്ലാമുണ്ട്. അത് അപ്പാടെ ലംഘിച്ചുകൊണ്ടുള്ള സിപിഎം വൈകൃതം ഭക്തജനങ്ങളിലാകെ അമര്‍ഷമാണ് ഉണ്ടാക്കിയത്. അത് മനസ്സിലാക്കിയിട്ടാകണം തിടമ്പേറ്റിയത് ശ്രീകൃഷ്ണനെയും ബലരാമനെയുമല്ലെന്ന് സിപിഎം വിശദീകരണം. തിടമ്പ് സങ്കല്‍പ്പം പിന്നെ എന്തിനാണാവോ? മാര്‍ക്സിനും ജന്നിക്കും തിടമ്പുണ്ടോ? കൃഷ്ണപിള്ളയ്ക്കും ഇഎംഎസിനും തിടമ്പേറ്റാറുണ്ടോ?
വര്‍ഗബോധം കൈവിട്ട കമ്യൂണിസ്റ്റുകാര്‍ക്ക് ആകെ മാര്‍ഗം പിഴച്ചിരിക്കുന്നു. എങ്ങോട്ടു പോകണം എന്നവര്ക്കറിയുന്നില്ല. ശബരിമലയ്ക്ക് പോകണോ? കാടാമ്പുഴയ്ക്ക് പോയാലോ? അതല്ല തിരുപ്പതിക്കോ കാശിക്കോ വച്ചുപിടിച്ചാലോ? ചിന്തകള്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കൊട്ടിഘോഷിച്ച വിപ്ലവങ്ങളുടെ ഗര്‍ഭഛിദ്രമാണോ സിപിഎമ്മുകാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇപ്പോഴത്തെ പ്രശ്നം എരിയുന്ന വയറല്ല, മതം തന്നെയാണെന്ന് വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ മുദ്രാവാക്യം മാറ്റിവിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: