കൊച്ചി: ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്റെ സ്ഥാപക സാക്കിയ നിസാം സോമന് കേരളത്തിന്റെ മരുമകള്‍. സോമന് നമ്പ്യാരാണ് ഭര്‍ത്താവ്. പക്ഷേ, സാക്കിയക്ക് മലയാളം അറിയില്ല. കേരളത്തില്‍ എവിടെയാണ് വീടെന്ന് പറയാനറിയില്ല. സോമന് നമ്പ്യാര്‍ ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലാണ്. താന്‍ കണ്ണൂര്‍ തളാപ്പ് സ്വദേശിയാണെന്ന് സോമന് ദല്‍ഹിയില്‍നിന്ന് ഫോണില്‍ പറഞ്ഞു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. മകന്, ആരാസ്തു സാക്കിയ, സോഫ്റ്റ്വേര്‍ കമ്പനി നടത്തുന്നു. മകള്‍ സാഞ്ചിയ ഷിക്കാഗോയിലാണ്.
സാക്കിയ, സമാധാനം, സാമൂഹ്യ നീതി, മനുഷ്യാവകാശം, ന്യൂനപക്ഷാവകാശം, മുസ്ലിംവനിതകളുടെ അവകാശം തുടങ്ങിയവയ്ക്കായി പോരാടുന്നു. എഴുതുന്നു. ദളിത് മുസ്ലിങ്ങള്‍ എന്ന പുസ്തകം എഡിറ്റു ചെയ്തു. ദക്ഷിണേഷ്യയിലെ സമാധാനവും നീതിയുമാണ് മറ്റൊരു പുസ്തകം. സര്‍വകലാശാല അദ്ധ്യാപികയായിരുന്നു. ഗുജറാത്തില്‍ സ്ഥിര താമസം. പീസ് ആന്‍ഡ് ഹ്യൂമന്‍ സെക്യൂരിറ്റി എന്ന സംഘടനയുടെ തലപ്പത്തും സാക്കിയ സോമനുണ്ട്. ഇപ്പോള്‍ താന്‍ പൂര്‍ണ്ണസമയം സാമൂഹ്യ പ്രവര്‍ത്തനത്തിലാണെന്ന് അവര്‍ പറഞ്ഞു.
”ഈ കോടതി വിധി ചരിത്രമാണ്. സൂഫിസമെന്ന സംസ്കാരത്തെ സലഫിസമാക്കാന് ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാണ്,” ഫോണില്‍ സാക്കിയ പറഞ്ഞു.
”ദര്‍ഗയില്‍ ഉണ്ടായിരുന്ന സ്ത്രീ പ്രവേശനം ട്രസ്റ്റ് തടഞ്ഞതാണ്. ഇന്ന് അവര്‍ സ്ത്രീകളെ വിലക്കി. സ്റ്റീല്‍ വേലികെട്ടിത്തടഞ്ഞു. നാളെ അവര്‍ മതാടിസ്ഥാനത്തില്‍ വിലക്കാന്‍ തുടങ്ങും. സൂഫിസം എല്ലാവരേയും വകഭേദങ്ങളൊന്നുമില്ലാതെ ഉള്‍ക്കൊള്ളുന്നതാണ്. അതങ്ങനെ നിലനില്‍ക്കണം.”
”ഈ വിജയം വലിയ ചുവടുവെപ്പാണ്. ഖുര്‍ ആന്റെ പേരില്‍ ചിലര്‍ ഇല്ലാത്തതു പ്രചരിപ്പിക്കുകയാണ്.
നാടിന്റെ നാനാ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നവരുണ്ട്. കേരളത്തില്‍നിന്ന് വിളികള്‍ വന്നു. സ്ത്രീകളാണ് അധികവും വിളിക്കുന്നത്. ചില സംഘടനകള്‍ പിന്തുണ അറിയിക്കുന്നു, പക്ഷേ, പരസ്യമായി പറയാന്‍ തയ്യാറല്ല.” ”ഈ വിധികൊണ്ട് മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നേടാനാവുമെന്നൊന്നും പറയാനാവില്ല. അതിന് ഇനിയും കാലമെടുത്തേക്കാം,” സാക്കിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: