ആര്യനാട്: വ്യാജപാസ്പോര്‍ട്ട് നിര്‍മ്മിച്ച കേസില്‍ ഗുണ്ട പോലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കന്യാരുപാറ റീജ ഭവനില്‍ റിജു എന്ന ആര്യനാട് ശ്യാമാണ്(37) പോലീസ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചേ ഒന്നിന് നെടുമങ്ങാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
അതിയന്നൂര്‍ പനവിളാകത്ത് വീട്ടില്‍ ലത്തീഫിന്റെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് പാസ്പോര്‍ട്ട് നിര്‍മ്മിച്ച കേസിലാണ് ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. 1997 ലാണ് കേസിന് ആസ്പദമായ സംഭവം. ശ്യാമും സുഹൃത്ത് വിനോദും കള്ളനോട്ട് നിര്‍മ്മിക്കുകയും, കൈവശം വച്ചിരിക്കുന്നതായും ആര്യനാട് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതനുസരിച്ച് ആര്യനാട് എസ്ഐയായിരുന്ന കെ.ബി. രവി പ്രതികളെ പിടികൂടുന്നതിനായി ഇരുവരുടെയും വീടുകളില്‍ നടത്തിയ പരിശോധയിലാണ് വീടുകളില്‍നിന്ന് വ്യാജ പാസ്പോര്ട്ടുകള് കണ്ടെടുത്തത്. കള്ളനോട്ടിനോടൊപ്പം വ്യാജ പാസ്പോര്‍ട്ടും കോടതിയില്‍ പോലീസ് ഹാജരാക്കിയിരുന്നു. കള്ളനോട്ട് കേസ് പിന്നിട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ടു. എന്നാല്‍ വിധിന്യായത്തില്‍ പാസ്പോര്‍ട്ട് സംബന്ധിച്ച് കോടതി പരാമര്‍ശം ഉണ്ടാകുകയും, ഡിജിപിയോട് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷാലി ഹാജ എന്ന പേരിലായിരുന്നു വിനോദിന്റെ പാസ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിനോദ് ഒരുതവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തി. വിനോദ് ഒളിവിലാണ്. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്, സിഐമാരായ എസ്. അനില്‍കുമാര്‍, അനില്‍ കുമാര്‍, എസ്ഐമാരായ ബീനീഷ് ലാല്‍, ഷിബു എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: