കരിപ്പൂര്‍: അത്യാഹിതമുണ്ടായാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഫയര്‍ സര്‍വീസിന്റെയും ഇതര ഏജന്‍സികളുടെയും കാര്യക്ഷമതയും ജാഗ്രതയും പരിശോധിക്കാനായി വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തി. വ്യാഴാഴ്ച വൈകീട്ട് നാല് മണി മുതല്‍ 4.30 വരെ നടന്ന മോക് ഡ്രില്ലില്‍ വിമാനം തകര്‍ന്നാല്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ സാങ്കല്പികമായി സൃഷ്ടിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി കേരള ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് മോക് ഡ്രില്‍ നടത്തിയത്.
20 യാത്രക്കാരുള്ള വിമാനം റണ്‍വേ തുടങ്ങുന്ന സ്ഥലത്ത് തകരുന്നതായാണ് സങ്കല്പിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് ഉപയോഗിച്ചത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെയും ഖത്തര്‍ എയര്‍വേയ്സിലെയും ഉദ്യോഗസ്ഥര്‍ ‘തകര്‍ന്ന’ വിമാനത്തിലെ യാത്രക്കാരായി. സാങ്കല്പിക കമാന്‍ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ‘അത്യാഹിത’ത്തില്‍പ്പെട്ടവരെ പരിക്കിന്റെ തീവ്രതയതനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ പരിഗണന നല്കുന്ന വിധത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ‘അപകട’ത്തില്‍പ്പെട്ട എല്ലാവരേയും ഫയര്‍ഫോഴ്സ് ‘രക്ഷിച്ച്’ അടുത്തുള്ള ആശുപത്രികളിലെത്തിച്ചു. ‘അപകട’ത്തില്‍പ്പെട്ടവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ ബന്ധപ്പെട്ട് അത്യാവശ്യമായി വേണ്ട വിവരങ്ങളും സഹായങ്ങളും ലഭ്യമാക്കി. മോക്ഡ്രില്ലിന് ശേഷം, അതിന്റെ ഏകോപനം നിര്‍വഹിച്ച എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇതേക്കുറിച്ച് വിശദീകരിച്ചു. രാജ്യത്തിലെ ലൈസന്‍സുള്ള എല്ലാ വിമാനത്താവളത്തിലും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തേണ്ടതാണ് ഈ മോക് ഡ്രില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: